കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എം.എസ്.എഫുമായി ക്യാമ്പസുകളില്‍ നില നില്‍ക്കുന്ന പ്രാദേശിക വിഷയങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. വിഷയങ്ങള്‍ പരിശോധിച്ച് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ബന്ധപ്പെട്ട കെ.എസ്.യു കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.എം.എസ്.എഫുമായി സഖ്യമായും, പരസ്പരം സൗഹൃദ മത്സരം നടത്തുന്ന ക്യാമ്പസുകളും കണ്ണൂര്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുണ്ട്.ഇത്തരത്തില്‍ മത്സരിക്കുമ്പോഴും കെ.എസ്.യുവിന്റെയും, എം.എസ്.എഫിന്റെയും മുഖ്യ എതിരാളി എസ്.എഫ്.ഐയും എബിവിപിയുമാണ്.

അതേസമയം സ്വാര്‍ത്ഥ താത്പര്യത്തോടെയുള്ള എസ്.എഫ്.ഐ അജണ്ടകളെ ഏറ്റുപിടിക്കേണ്ട ബാധ്യത കെ.എസ്.യു പ്രവര്‍ത്തകര്‍ക്കില്ല.പ്രാദേശിക വിഷയങ്ങള്‍ ഉണ്ടായ ക്യാമ്പസുകളില്‍ എം.എസ്.എഫിന്റെ പ്രാദേശിക കമ്മറ്റികള്‍ പ്രശ്‌ന പരാഹാരത്തിന് ആവശ്യമായ സഹകരണം നല്‍കിയിട്ടില്ല എന്ന വിവരം എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പരസ്പരം മത്സരിക്കുന്ന ക്യാമ്പസുകളില്‍ ഉണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ വൈകാരിക പ്രതികരണം മാത്രമാണ് കെ.എസ്.യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസിന്റെ ഭാഗത്തു നിന്നുണ്ടായത്.

എം.എസ്.എഫിന് വര്‍ഗ്ഗീയ ചാപ്പ കുത്താനുള്ള എസ്.എഫ്.ഐ അജണ്ട വിലപ്പോവില്ല. ഇക്കാര്യത്തിലുള്ള കെ.എസ്.യു നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല ' കോളേജ് യൂണിവേഴ്‌സിറ്റി ഇലക്ഷനുമായി ബന്ധപ്പെട്ട് എം.എസ്.എഫുമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍വ്വകലാശാലയുടെ ചുമതലയുള്ള സംസ്ഥാന ജന: സെക്രട്ടറി അര്‍ജ്ജുന്‍ കറ്റയാട്ടിനെ ചുമതലപ്പെടുത്തിയതായും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. അതായത് മുബാസിന്റെ പ്രസ്താവനയെ കെ എസ് യു സംസ്ഥാന നേതൃത്വം തള്ളുകായണ്. ഈ സാഹചര്യത്തില്‍ മുബാസിന് എന്ത് സംഭവിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

എം എസ് എഫിനെതിരെ വിമര്‍ശനവുമായി കെ എസ് യു കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് രംഗത്തു വന്നിരുന്നു. വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയക്കുന്ന എം എസ് എഫും ആര്‍ എസ് എസും തമ്മില്‍ വ്യത്യാസമില്ല. മാതൃപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടും മൂല്യങ്ങളും എം എസ് എഫിന് തിരിച്ചറിയാനാവുന്നില്ലെന്നും മുബാസ് ഫേസ്ബുക്കില്‍ കുറിച്ചു. പാണക്കാട്ടെ പള്ളിക്കാട്ടില്‍ അന്തിയുറങ്ങുന്ന തങ്ങള്‍മാരുടെ ചരിത്രം പഠിക്കണം. വര്‍ഗീയ ചിന്തകളുമായി വിദ്യാര്‍ത്ഥികളില്‍ തരം തിരിവ് സൃഷ്ടിക്കുന്നത് ഇനിയും തുറന്നുകാട്ടുമെന്ന് മുബാസ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

എംഎസ്എഫിനെതിരെ അതിന് മുമ്പും വിമര്‍ശനവുമായി മുബാസ് രംഗത്തെത്തിയിരുന്നു. എം എസ് എഫ് വര്‍ഗീയ പാര്‍ട്ടിയെന്ന് മുബാസ് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു ചെയ്തത്. എം എസ് എഫ് മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയം വളര്‍ത്തുന്ന ഇത്തിക്കണ്ണിയാണെന്നും ക്യാമ്പസില്‍ മതം പറഞ്ഞു വേര്‍തിരിവുണ്ടാക്കുന്ന എം എസ് എഫിനെ മാറ്റി നിര്‍ത്തണമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുബാസ് സി എച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഘടനയുടെ പേരിന്റെ തുടക്കത്തിലുള്ള മതത്തിന്റെ പേര് തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയ സംസ്‌കാരം നാടിന് ആപത്താണെന്നും കെ എസ് യൂ സ്ഥാനാര്‍ഥിയായി മത്സരിക്കേണ്ട കുട്ടിയെ പള്ളി കമ്മിറ്റിയെ ഉപയോഗിച്ച് മതം പറഞ്ഞു പിന്മാറാന്‍ പ്രേരിപ്പിച്ചെന്നും മുബാസ് ആരോപിക്കുന്നു.

ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയം തിരഞ്ഞെടുക്കേണ്ടത് അവരുടെ കാഴ്ച്ചപാടുകള്‍ക്ക് അനുസരിച്ചാണ് അല്ലാതെ മതത്തെ കൂട്ടുപിടിച്ചല്ല. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നേരം വെളുക്കാത്ത ങടഎ സ്വയം തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ കാലഘട്ടത്തിന്റെ ചവറ്റുകുട്ടയിലേക്ക് നിങ്ങള്‍ എറിയപ്പെടുന്ന കാലം അതി വിദൂരമല്ലെന്നും മുബാസ് ഫേയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതിനെ എംഎസ് എഫ് ഗൗരവത്തില്‍ എടുത്തിരുന്നു.