കല്‍പ്പറ്റ: വിവാദങ്ങള്‍ക്കിടെ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചു. എന്‍എം വിജയന്റെ മരണമുള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ രാജിവെച്ചത്. അടുത്തിടെ, പ്രിയങ്കഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍ ഡി അപ്പച്ചന്‍ നടത്തിയ പരാമര്‍ശം കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലും കൂടിയാണ് എന്‍ ഡി അപ്പച്ചന്റെ രാജി. വയനാട്ടിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.

കല്‍പ്പറ്റ നഗരസഭാ അധ്യക്ഷന്‍ ടി ജെ ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിലി ഡിവിഷനില്‍ നിന്നുള്ള കൗണ്‍സിലര്‍ ആയ ഐസക്ക് 13 വര്‍ഷമായി സ്ഥിരം സമിതി അധ്യക്ഷനാണ്. കെഎസ്യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ ബ്ലോക്ക് വൈസ് പ്രസിഡന്റ്, ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കെപിസിസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് ഐസക്. ടി സിദ്ധീഖ് എംഎല്‍എയുടെ പിന്തുണയും ഐസക്കിനുണ്ട്. കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ ഇ വിനയന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.

എന്‍ എം വിജയന്‍, മുല്ലന്‍കൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകളും അപ്പച്ചന്‍ ആരോപണ വിധേയനായതും കോണ്‍ഗ്രസില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. അടിക്കടിയുള്ള വിവാദങ്ങളില്‍ പ്രിയങ്കാഗാന്ധി നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു.

ഇതിനിടെ ആത്മഹത്യ ചെയ്ത വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ അര്‍ബന്‍ ബാങ്കിലെ ബാധ്യത കോണ്‍ഗ്രസ് അടച്ച് തീര്‍ത്തിരുന്നു. കുടുംബവുമായി ഉണ്ടായിരുന്ന കരാര്‍ പ്രകാരമാണ് 58 ലക്ഷം രൂപ ബാങ്കില്‍ അടച്ചത്. നേരത്തെ 30 ലക്ഷം രൂപയുടെ ബാധ്യത കോണ്‍ഗ്രസ് തീര്‍ത്തിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ 10 ലക്ഷം രൂപ നല്‍കി ബാധ്യതയും തീര്‍ത്തിരുന്നു. കടം അടച്ച് തീര്‍ക്കാത്തതിനെ തുര്‍ന്ന് വിജയന്റെ മരുമകള്‍ ഡിസിസി ഓഫീസിന് മുന്നില്‍ സത്യഗ്രഹമിരിക്കുമെന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. സെപ്റ്റംബര്‍ 30 നുള്ളില്‍ തന്നെ അര്‍ബന്‍ ബാങ്കിലെ ബാധ്യത തീര്‍ക്കണമെന്നും അല്ലാത്തപക്ഷം ഒക്ടോബര്‍ 2 ന് ഡിസിസിക്ക് മുന്‍പില്‍ സത്യാഗ്രഹം ഇരിക്കുമെന്നുമായിരുന്നു പത്മജയുടെ നിലപാട്.

എന്‍ എം വിജയന്റെ ആത്മഹത്യ കുറിപ്പിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടത്. ചര്‍ച്ചകള്‍ക്കൊടുവില്‍ കുടുംബവുമായി കോണ്‍ഗ്രസ് കരാര്‍ ഉണ്ടാക്കി. ഇതുപ്രകാരം 20 ലക്ഷം രൂപ പാര്‍ട്ടി നേരിട്ട് നല്‍കി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 10 ലക്ഷം രൂപയും അടച്ചുതീര്‍ത്തു. എന്നാല്‍ അര്‍ബന്‍ ബാങ്കിലെ വീടും സ്ഥലവും എടുത്തു നല്‍കാമെന്ന കരാര്‍ പാലിക്കപ്പെട്ടില്ല. കോണ്‍ഗ്രസിനെതിരെ കുറിപ്പ് എഴുതിവെച്ച എന്‍ എം വിജയന്റെ മരുമകള്‍ ആത്മഹത്യക്ക് ശ്രമിച്ചത് വിഷയം വഷളാക്കി. ഓഫീസിന് മുന്നില്‍ സത്യഗ്രഹം ഇരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്ന് ബാങ്കിലെ പണം അടച്ചു തീര്‍ത്തത്.

എന്‍എം വിജയന്റേതടക്കമുള്ള ആത്മഹത്യകളില്‍ ഒരു ബന്ധവും തനിക്കില്ലെന്ന് എന്‍ഡി അപ്പച്ചന്‍ നേരത്തെ പ്രതികരിച്ചിരുന്നു. എന്നിട്ടും തന്നെ കേസില്‍ പ്രതിയാക്കുകയാണ് ഉണ്ടായത്. സഹകരണ ബാങ്കുകളില്‍ പണം വാങ്ങിയുള്ള നിയമനങ്ങള്‍ തന്റെ കാലത്ത് നടന്നിട്ടില്ല. ഒരു രൂപപോലും സ്വന്തം കാര്യത്തിനായി ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.