കൊല്ലം: ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐ.യുടേയും തടങ്കല്‍പാളയത്തിലാണ് മുസ്ലിം ലീഗെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അതിന്റെ ഗുണഭോക്താക്കളാണ് കോണ്‍ഗ്രസ്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഏറ്റവും വലിയ ശത്രു സിപിഎം തന്നെയാണ്. ഇടതുപക്ഷജനാധിപത്യ മുന്നണി ഇല്ലെങ്കില്‍ കേരളം ഈ രീതിയില്‍ മുന്നോട്ട് പോവില്ലെന്നും സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ സംസാരിക്കവെ എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ഇന്ത്യയിലെ തീവ്രവലതുപക്ഷമാണ് നരേന്ദ്രമോദി. ഹിന്ദുത്വ രാഷ്ട്രം സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമം രാജ്യത്ത് നടക്കുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി ഫാസിസ്റ്റ് പ്രവണതയുള്ള ഭരണസംവിധാനമാണ് കേന്ദ്രം കൈകാര്യം ചെയ്യുന്നത്. ഈ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കവും ഫെഡറല്‍ സംവിധാനവും തകര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ഇവര്‍.

നമുക്ക് ബി.ജെ.പി.യെ തോല്‍പ്പിക്കാമെന്ന് വ്യക്തമായി ചൂണ്ടിക്കാണിച്ച പാര്‍ട്ടിയാണ് സി.പി.എം. ഓരോ സംസ്ഥാനത്തേയും ഓരോ യൂണിറ്റായി കണക്കാക്കി വളരെ ഫലപ്രദമായി ബി.ജെ.പി. വിരുദ്ധ വോട്ടുകളെ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചാല്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താനാകുമെന്ന് പാര്‍ട്ടി വ്യക്തമാക്കി. അതിനെ അടിസ്ഥാനമാക്കിയുള്ള നിലപാട് ഇന്ത്യ യില്‍ ആരംഭിച്ചു. അങ്ങിനെയാണ് ഇന്ത്യ സംഖ്യം രൂപീകരണത്തിലേക്ക് നയിച്ചത്.

ഇതിന് തുടര്‍ച്ചയായി വന്ന പശ്ചാത്തലത്തില്‍ ഇന്ത്യ സഖ്യത്തിന് രണ്ട് ശതമാനം വോട്ടിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ. 38 സീറ്റുകള്‍ കൂടെ ലഭിച്ചിരുന്നെങ്കില്‍ ചിത്രം മാറി വന്നേനെ. പക്ഷേ, കോണ്‍ഗ്രസ് ഫലപ്രദമായ നിലയില്‍ ബി.ജെ.പി.യെ തകര്‍ക്കണമെന്ന നിലപാടുമായി മുന്നോട്ട് വന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലും അവരുടെ നയം ഇതുതന്നെയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി.ക്ക് ബദലാണ് കോണ്‍ഗ്രസ് എന്ന് നമുക്ക് പറയാന്‍ സാധിക്കാതെ വരുന്നത്.

കേരളത്തിലേക്ക് വരുമ്പഴും ഇവിടെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വ്യത്യസ്തമായി എല്ലാ പിന്തിരിപ്പന്‍ ശക്തികളുടേയും ശത്രു സി.പി.എം. ആണ്. ശത്രു ആരാണെന്ന ചോദ്യത്തിന് കോണ്‍ഗ്രസും ബി.ജെ.പി.യും പറയുന്ന ഉത്തരം സി.പി.എം എന്നാണ്. ജമാഅത്തെ ഇസ്ലാമിക്കും എസ്.ഡി.പി.ഐ.യ്ക്കും ഇതേ ഉത്തരം തന്നെയാണ്. ആര്‍.എസ്.എസ്സിന്റെയും സംഘപരിവാറിന്റേയും ഏറ്റവും വലിയ ശത്രു സി.പി.എം. തന്നെയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐ.യുടേയും തടങ്കല്‍പാളയത്തിലാണ് ഇന്ന് മുസ്ലിം ലീഗ്. അതിന്റെ ഗുണഭോക്താക്കളാണ് കോണ്‍ഗ്രസ്. ഈ പിന്തിരപ്പന്മാരെല്ലാം ഒരുഭാഗത്ത് യോജിക്കുകയാണ്. ആര്‍.എസ്.എസ്സിനെ സ്വാധീനിക്കാന്‍ സാധിക്കുന്ന മേഖലയില്‍ അവരുമായി ചേരുകയാണ്. ക്രിസ്ത്യന്‍ ജനവിഭാഗവും മുസ്ലിം വിഭാവും തമ്മില്‍ സംഘര്‍ഷമുണ്ടാക്കാന്‍ കാസ ശ്രമിക്കുകയാണ്. ആര്‍.എസ്.എസ് ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.