തിരുവനന്തപുരം: സംസ്ഥാനത്ത് അക്രമം ഓരോ ദിവസം ശക്തിപ്പെടുന്ന സ്ഥിതിയാണെന്ന വിമര്‍ശനവുമായി കെപിസിസി വേദിയില്‍ മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. കെപിസിസി സംഘടിപ്പിച്ച ഗുരു - ഗാന്ധി സംഗമ ശതാബ്ദിയോട് അനുബന്ധിച്ച മൊഴിയും വഴിയും ആശയ സാഗര സംഗമം സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന സിപിഐ നേതാവ് സി ദിവാകരനൊപ്പമാണ് ജി സുധാകരനും പരിപാടിയില്‍ പങ്കെടുത്തത്.

കേരളത്തില്‍ നീതി ബോധമുള്ള വിദ്യാര്‍ഥികളെ വേറെയാക്കുന്നത് കേരള രാഷ്ടീയത്തിലെ അപചയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രം വിസ്മരിക്കാനുള്ളതാണെന്ന ചിന്താഗതി കേരളത്തിലും വളരെയധികം പേരെ സ്വാധീനിക്കുന്നു. ഇന്നുള്ളവര്‍ മാത്രം മതി നാളെ എന്തുമാകട്ടെ എന്നതാണ് ഉദാരവത്കരണ കാലത്തെ തിയറി. രണ്ടു രാജ്യത്ത് അംബാസിഡര്‍ ആയാലും വിശ്വപൗരന്‍ എന്ന് വിളിക്കുന്നത് ശരിയല്ല. ഉദ്യോഗസ്ഥന്‍ ആയിരുന്നാല്‍ വിശ്വപൗരനാകില്ല.

രാഷ്ട്രീയക്കാരന്‍ ആയാല്‍ സത്യം പറയാനാകാത്ത അവസ്ഥയാണ്. ഇത് ഒരു പാര്‍ട്ടിയുടെ മാത്രം കാര്യമല്ല. താന്‍ സിപിഎമ്മിനെ വിമര്‍ശിക്കില്ല. വര്‍ഗ്ഗ സമരം തെറ്റാണെന്ന് പറയാനാകില്ല. സോഷ്യലിസം വിഭാവനം ചെയ്ത യുഎസ്എസ്ആര്‍ തകര്‍ന്നു. എന്നാല്‍ മാര്‍ക്സിസമെന്ന കാഴ്ചപ്പാട് തെറ്റല്ല. താന്‍ കെപിസിസി പരിപാടിയില്‍ വലിയ പബ്ലിസിറ്റിയാണ് ലഭിക്കുന്നത്. എന്നാല്‍ താന്‍ മാത്രമല്ല പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സംഘടിപ്പിച്ച പരിപാടിയിലാണ് ജി സുധാകരന്‍ സംസാരിച്ചത്. സെമിനാര്‍ ഉത്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പൊതുമരാമത്ത് മന്ത്രിയായ ജി സുധാകരനെയും മുന്‍ ഭക്ഷ്യ മന്ത്രിയായിരുന്ന സി ദിവാകരനെയും പുകഴ്ത്തിയാണ് സംസാരിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരനെന്നും നിയമസഭയില്‍ ഉപദേശം നല്‍കിയ ജേഷ്ഠ സഹോദരനാണ് സി.ദിവാകരനെന്നും സതീശന്‍ പറഞ്ഞു

ശ്രീ നാരായണ ഗുരുവും ഗാന്ധിജിയും സഞ്ചരിച്ചത് ഒരേ വഴിയിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ഗുരു തിരി കൊളുത്തി. ഗുരുവുമായും അയ്യങ്കാളിയുമായുള്ള കൂടിക്കാഴ്ച ഒരുപാട് മാറ്റം തന്നില്‍ ഉണ്ടാക്കിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഗാന്ധി എഴുതി. ഗുരു-ഗാന്ധി സംഗമത്തിന്റെ സന്ദേശം വരും തലമുറയ്ക്കും പകരണം. വ്യവസ്ഥിതിക്കെതിരായ പോരാട്ടം പ്രത്യയ ശാസ്ത്രത്തിന്റെ തടവറ പ്രശ്‌നമാകില്ലെന്ന് ഇരുവരും തെളിയിച്ചു. കേരളത്തിന്റെ ചരിത്രത്തിലെ നീതിമാനായ പൊതുമരാമത്ത് മന്ത്രിയാണ് സുധാകരന്‍. സി.ദിവാകരന്‍ നിയമസഭയില്‍ ഉപദേശം നല്‍കിയ ജേഷ്ഠ സഹോദരനാണ്. ഇരുവരെയും തങ്ങള്‍ക്ക് നിയമസഭയില്‍ വിമര്‍ശിക്കേണ്ടി വന്നിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.