മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പിന്റെ പോളിംങ് ശതമാനത്തിന്റെ അന്തിമ വിവരം പുറത്ത്. പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍ ഉണ്ടായിരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു.

മികച്ച പോളിങ് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇരുമുന്നണികളും. ഒപ്പം സ്വതന്ത്ര സ്ഥാനാര്‍ഥിയായ അന്‍വറും. എന്‍ഡിഎയുടെ വോട്ടുവിഹിതം വര്‍ധിക്കുമെന്ന് സ്ഥാനാര്‍ഥി മോഹന്‍രാജും പറയുന്നു കനത്ത മഴയെ അവഗണിച്ചും ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സിപിഎം ചിഹ്നത്തില്‍ സ്ഥാനാര്‍ഥി എത്തിയതും പി വി അന്‍വറിന്റെ സ്വതന്ത്ര സാന്നിധ്യവുമെല്ലാമാണ് വോട്ടിംഗ് ശതമാനം ഉയര്‍ത്താന്‍ ഇടയാക്കിയത്.

നിലമ്പൂരില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണു രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ 61.46% എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.

ആകെ വോട്ടര്‍മാര്‍ 2,32,381. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്, സ്വതന്ത്രനായെത്തിയ പിവി അന്‍വര്‍ എന്നിവര്‍ ഉള്‍പ്പെടെ ആകെ 10 സ്ഥാനാര്‍ഥികളാണു മത്സരരംഗത്തുള്ളത്. വോട്ടെണ്ണല്‍ 23ന്.

അയ്യായിരത്തിനും പതിനായിരത്തിനുമിടയില്‍ ഭൂരിപക്ഷം നേടി ആര്യാടന്‍ ഷൗക്കത്ത് നിയമസഭയില്‍ എത്തുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ അന്തിമ കണക്കുകൂട്ടല്‍. മുന്നണിയില്‍ അഭിപ്രായഭിന്നതകളില്ലാതെ ഐക്യത്തോടെ നടത്തിയ പ്രചാരണം ഷൗക്കത്തിന് മികച്ച ഭൂരിപക്ഷത്തില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായെന്നും യുഡിഎഫ് വിലയിരുത്തുന്നു. അമരമ്പലവും കരുളായിയും ഒഴികെ ബാക്കി ആറ് തദ്ദേശസ്ഥാപനങ്ങളിലും ഷൗക്കത്തിന് ലീഡ് ഉറപ്പെന്നാണ് യുഡിഎഫിന്റെ അവകാശവാദം. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചാല്‍ ഭൂരിപക്ഷം ഇനിയും കൂടും. ലീഗ് വോട്ടില്‍ അട്ടിമറി നടന്നെന്ന പ്രചാരണം പിവി അന്‍വറും ഇടതുമുന്നണിയും നടത്തുന്നുണ്ടെങ്കിലും അത് തെറ്റിദ്ധാരണയെന്നാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ലീഗ് വോട്ടുകളെല്ലാം ആര്യാടന്‍ ഷൗക്കത്തിന് തന്നെ പോള്‍ ചെയ്തിട്ടുണ്ടെന്നും ലീഗ് നേതൃത്വം ഉറപ്പിക്കുന്നു. 1800-നും 2000ത്തിനുമിടയില്‍ സ്വരാജ് ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫിന്റെ കണക്കുകള്‍ പറയുന്നത്. വഴിക്കടവിലും എടക്കരയിലും മൂത്തേടത്തും യുഡിഎഫ് മുന്നിലെത്താം. എന്നാല്‍ പോത്തുകല്ലിലും കരുളായിയിലും അമരമ്പലത്തും നിലമ്പൂര്‍ നഗരസഭയിലും കൃത്യമായ ലീഡ് സ്വരാജിനുണ്ടാവുമെന്നും ഭൂരിപക്ഷം കുറഞ്ഞാലും വിജയം ഉറപ്പെന്നും ഇടതുമുന്നണി പ്രതീക്ഷയമര്‍പ്പിക്കുന്നു.

നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നു എന്നും ഭരണവിരുദ്ധ വികാരം ഒട്ടും ഇല്ലെന്നുമാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. വഴിക്കടവില്‍ നിന്നും ചുങ്കത്തറയില്‍ നിന്നും യുഡിഎഫ് വോട്ടുകള്‍ പിവി അന്‍വര്‍ സമാഹരിക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.യുഡിഎഫിന്റെ വോട്ടുകള്‍ കുറയുകയും സിപിഎം കേഡര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യുകയും ചെയ്ത സാഹചര്യത്തില്‍ വിജയം ഉറപ്പെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.

അന്‍വര്‍ പിടിക്കുന്ന വോട്ട് എല്‍ഡിഎഫിന്റേതാവുമെന്ന് യുഡിഎഫും യുഡിഎഫിന്റേതാകുമെന്ന് എല്‍ഡിഎഫിലും ചര്‍ച്ചകളുണ്ട്. എങ്കിലും ഏതെല്ലാം രീതിയില്‍ അന്‍വറിന് അനുകൂലമായി അടിയൊഴുക്കുകള്‍ ഉണ്ടായെന്ന കാര്യത്തില്‍ ഇരുമുന്നണികള്‍ക്കും ആശങ്കയും ഉണ്ട്. പതിനായിരം വോട്ട് വരെ പിവി അന്‍വര്‍ പിടിക്കുമെന്ന് എല്‍ഡിഎഫും യുഡിഎഫും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 30000 വോട്ടിന്റെ ഭൂരിപക്ഷത്തിന് താന്‍ വിജയിക്കുമെന്നാണ് അന്‍വര്‍ അവകാശപ്പെടുന്നത്. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിലമ്പൂരിലെ ജനങ്ങള്‍ തനിക്കൊപ്പമായിരുന്നുവെന്നും അന്‍വര്‍ പറയുന്നു.

എല്‍ഡിഎഫില്‍ നിന്നും കൂടുതല്‍ വോട്ട് കിട്ടുമെന്നും അന്‍വര്‍ പറയുന്നു. എല്‍ഡിഎഫ് യുഡിഎഫ് ശക്തികേന്ദ്രങ്ങളായ വഴിക്കടവ്, പോത്തുകല്ല് , അമരമ്പലം, എടക്കര മേഖലകളിലാണ് പിവി അന്‍വറിന്റെ പ്രചാരണം കൂടുതലും കേന്ദ്രീകരിച്ചത്. ഇതും തുണയാവുമെന്നും അന്‍വര്‍ പറയുന്നു. മലയോര മേഖലയിലെ ക്രൈസ്തവ വോട്ടുകളിലൂടെ വോട്ട് ഷെയര്‍ ഉയര്‍ത്താം എന്ന പ്രതീക്ഷയിലാണ് മണ്ഡലത്തില്‍ എന്‍ഡിഎ.