പത്തനംതിട്ട: കോണ്‍ഗ്രസ് വേദിയില്‍ യൂത്ത് കോണ്‍ഗ്രസിനെ ഇകഴ്ത്തിയും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയുന്നില്ല. എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നുവെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. എതിര്‍ പ്രചരണങ്ങള്‍ക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരെ വേദിയില്‍ ഇരുത്തി ആയിരുന്നു പി.ജെ. കുര്യന്റെ വിമര്‍ശനം. കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കേട്ടിരുന്നുവെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ല. അതുകൊണ്ട് അഞ്ച് സീറ്റ് നഷ്ടമായി. ഇത്തവണ സ്ഥാനാര്‍ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും, പി.ജെ. കുര്യന്‍ പറഞ്ഞു.

കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലാണ് എസ്എഫ്ഐയെ പുകഴ്ത്തി കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി ജെ കുര്യന്‍ രംഗത്തുവന്ത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തെ വേദിയിലിരുത്തിയായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്ഐ സമരങ്ങളെ പുകഴ്ത്തിയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ചും പി ജെ കുര്യന്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്.

എസ്എഫ്ഐ നടത്തിയ സര്‍വകലാശാല സമരത്തെ ഉദ്ധരിച്ചായിരുന്നു പി ജെ കുര്യന്റെ പരാമര്‍ശങ്ങള്‍. എസ്എഫ്ഐയുടെ സര്‍വകലാശാല സമരം കണ്ടില്ലേ, എന്നും അവര്‍ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയില്‍ ഉണ്ടാകും. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം എന്നും പിജെ കുര്യന്‍ ചോദിക്കുന്നു.

അതേസമയം, പി.ജെ. കുര്യന്റെ വിമര്‍ശനങ്ങള്‍ക്ക് അതേവേദിയില്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടിയും നല്‍കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തെരുവിലിട്ട് മര്‍ദിക്കുന്നത് കാണുന്നില്ലേ എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ചെറുപ്പക്കാര്‍ ഇല്ല എന്ന് അദ്ദേഹം പറയുമ്പോള്‍ തന്നെ ആലപ്പുഴ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് മര്‍ദനമേല്‍ക്കുന്നുണ്ട്. കുടുംബയോഗങ്ങളില്‍ ചെറുപ്പക്കാര്‍ കുറഞ്ഞെന്ന് വരും.

പക്ഷേ തെരുവുകളില്‍ ആ കുറവ് വരാതെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നോക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ശിരസാവഹിക്കുന്നു എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.