മലപ്പുറം: യുഡിഎഫ് മുന്നണിയില്‍ ചേരാനുള്ള നീക്കങ്ങള്‍ എല്ലാം പരാജയപ്പെട്ടതോടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ പിവി അന്‍വര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫ് പ്രവേശനം ഏതാണ്ട് അസാധ്യമായ അവസ്ഥയിലാണ് കാര്യങ്ങള്‍. അന്‍വറിന്റെ ബ്ലാക്‌മെയ്‌ലിങ് രാഷ്ട്രീയത്തിന് വഴങ്ങേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. കെ സുധാകരന്‍ ഭിന്ന സ്വരം ഉയര്‍ത്തിയെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അന്‍വറിന്റെ വാവിട്ട വാക്കുകളെ ന്യായീകരിക്കാന്‍ ആരും രംഗത്തില്ല.

ഇപ്പോഴത്തെ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയില്‍ ചേരുന്ന യോഗത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാര്‍ട്ടി എടുക്കേണ്ട നിലപാടും ചര്‍ച്ചയാകും. രണ്ടു ദിവസത്തിനകം യുഡിഎഫില്‍ ചേര്‍ത്തില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂല്‍ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്. യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നില്‍ക്കാനും വിജയം കണ്ടില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം.

പിവി അന്‍വര്‍ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിര്‍ത്തണോ എന്ന കാര്യവും പരിശോധിക്കും. ഇതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മണ്ഡലത്തിലെ പ്രമുഖരെ കണ്ട് പിന്തുണ ഉറപ്പിക്കുകയാണ്. നിലമ്പൂര്‍ മുനിസിപ്പാലിറ്റി അടക്കം വിവിധ ഇടങ്ങളില്‍ യുഡിഎഫ് നേതൃയോഗവും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പങ്കെടുക്കും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ഇതോടെ പന്ത് വീണ്ടും വിഡി സതീശന്റെ കോര്‍ട്ടിലാണ്.

'മുതിര്‍ന്ന നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം അവരുമായി ചര്‍ച്ചചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന് കേരളത്തില്‍ കൊള്ളാവുന്ന നേതൃത്വമുണ്ട്. അന്‍വറുമായുള്ള പ്രശ്നങ്ങള്‍ അവര്‍ ചര്‍ച്ചചെയ്ത് പരിഹരിച്ചുകൊള്ളും,' കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഒന്നരമണിക്കൂറോളം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ തങ്ങിയ അദ്ദേഹം ഇന്നലെ അന്‍വറിനെ കാണാന്‍ കൂട്ടാക്കാതെ ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു..

അതേസമയം, യുഡിഎഫിലേക്കുള്ള പ്രവേശനത്തിന് കെ.സി. വേണുഗോപാലാണ് അവസാന പ്രതീക്ഷ എന്നുപറഞ്ഞ പി.വി. അന്‍വറിന് ഇത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്നുനാല് മാസമായി തന്നെയും തന്റെ പാര്‍ട്ടിയേയും വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ എന്നായിരുന്നു അന്‍വര്‍ ബുധനാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞത്.

യുഡിഎഫ് പ്രവേശനത്തിന് ലീഗ് നേതൃത്വം മുന്‍കൈ എടുത്തിരുന്നുവെന്നും എന്നാല്‍, പ്രതിപക്ഷനേതാവിന്റെ ഭാഗത്തുനിന്നും നല്ല പ്രതികരണം ഉണ്ടായില്ല എന്നും അന്‍വര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ്, 'ഇനി കാര്യങ്ങള്‍ സംസാരിക്കാനുള്ളത് കെ.സി. വേണുഗോപാലുമായിട്ട് മാത്രമാണ്. അദ്ദേഹത്തില്‍ മാത്രമാണ് ഇനി പ്രതീക്ഷയുള്ളത്,' അന്‍വര്‍ ബുധനാഴ്ച വ്യക്തമാക്കിയത്.

ഇതിന്, അന്‍വറിനെ തള്ളാതെയാണ് കെ.സി. വേണുഗോപാല്‍ ബുധനാഴ്ച ഉച്ചയോടെ മാധ്യമങ്ങളോട് സംസാരിച്ചത്. 'ലീഗ് നേതാക്കളും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുമായി ചര്‍ച്ച നടത്തും. എന്താണ് ആശയവിനിമയത്തിലെ തകരാര്‍ എന്നത് പരിശോധിക്കും. അതിനുശേഷം അന്‍വറിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും,' എന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ പ്രതികരണം.

അതേസമയം, യുഡിഎഫുമായി സഹകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍ ആണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'രണ്ട് വാചങ്ങള്‍ ഇന്നലെ പറഞ്ഞിട്ടുണ്ട്. അത് എന്റെ വാക്കല്ല, കേരളത്തിലെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഉറച്ച വാക്കാണ്. ഏറ്റവും ലളിതമായിട്ടാണ് കാര്യങ്ങള്‍ പറഞ്ഞത്. അതില്‍ ഒരു അഹങ്കാരവും ഇല്ല,' എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനുള്ള അന്‍വറിന്റെ ശ്രമം പാളിയതോടെ അന്‍വറിന്റെ നില പരുങ്ങലിലായി. കെ. സുധാകരന്‍ ബുധനാഴ്ച അന്‍വറിന് അനുകൂലമായി രംഗത്തെത്തിയിട്ടും പ്രയോജനമുണ്ടായില്ല. അന്‍വറിന്റെ അപേക്ഷകളും ഭീഷണികളും വിലപ്പോകാത്ത സാഹചര്യത്തില്‍ അന്‍വറിനു മുന്നില്‍ ഇനിയെന്ത് എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

വിഎസ് ജോയിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു അന്‍വറിന്റെ ആദ്യത്തെ കടുംപിടിത്തം. എന്നാല്‍ ഇത് തുടക്കത്തിലേ യുഡിഎഫ് നേതൃത്വം വെട്ടി. ആര്യാടന്‍ ഷൗക്കത്തിനെത്തന്നെ സ്ഥാനാര്‍ഥിയാക്കി. ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി അന്‍വര്‍ രംഗത്തെത്തി. എന്നാല്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങുന്ന നിലപാടല്ല യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത്. അന്‍വറിനെ രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ട്ടിയിലെടുക്കണമെന്നും ഇല്ലെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ സ്ഥാനാര്‍ഥിയാകുമെന്നും തൃണമൂല്‍ ഭീഷണിപ്പെടുത്തി നോക്കി. അതിലും യുഡിഎഫ് കുലുങ്ങിയില്ല.

വി.ഡി. സതീശനിലായിരുന്നു അന്‍വറിന്റെ ആദ്യ പ്രതീക്ഷ. യുഡിഎഫില്‍ കയറിപ്പറ്റാന്‍ സതീശന്‍ കനിയുമെന്ന് അന്‍വര്‍ പ്രത്യാശിച്ചെങ്കിലും നടപ്പാകില്ലെന്നായതോടെ ആ വഴി വിട്ടു. ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി അന്‍വര്‍ പ്രചരണത്തിനിറങ്ങിയാല്‍ ഒരുമിച്ചു പോകാം എന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റേത്. എന്നാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരേ താന്‍ നേരത്തെ പറഞ്ഞ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് അന്‍വര്‍ സ്വീകരിച്ചത്.

യുഡിഎഫുമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വറാണെന്നും യുഡിഎഫിനായി പ്രചരണത്തിനിറങ്ങുന്ന കാര്യം അന്‍വര്‍ തീരുമാനിക്കട്ടെ എന്നും യുഡിഎഫിന്റെ നിലപാട് അതിന് ശേഷം പറയാമെന്നുമായിരുന്നു വി.ഡി സതീശന്‍ വ്യക്തമാക്കിയത്. ഇതിനിടെ മുസ്ലിം ലീഗ് വഴി മുന്നണിയിലേക്ക് എത്താനുള്ള നീക്കവും അന്‍വര്‍ നടത്തി. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എന്നാല്‍, അതും ലക്ഷ്യംകണ്ടില്ല. കെ.സി. വേണു ഗോപാല്‍ വഴിയുള്ള മുന്നണി പ്രവേശനത്തിനായി പിന്നീടുള്ള പി.വി. അന്‍വറിന്റെ നീക്കം. ഇനി കെ.സിയിലാണ് പ്രതീക്ഷ എന്ന് അന്‍വര്‍ തുറന്നു പറയുകയും ചെയ്തു. മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട കെ.സി, അന്‍വറിനെ അനുകൂലിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.

അന്‍വറിനെ ഒറ്റപ്പെടുത്തില്ലെന്നും അന്‍വറിന്റെ വികാരം മനസ്സിലാക്കുമെന്നും ആശയവിനിമയത്തില്‍ വന്ന അപാകതകള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നുമായിരുന്നു കെ.സി പറഞ്ഞത്. ബുധനാഴ്ച രാത്രി കെ.സി വേണുഗോപാല്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, യുഡിഎഫ് നേതൃത്വവുമായുള്ള ചര്‍ച്ചക്ക് പിന്നാലെ ഒന്നും പറയാതെ കെ.സി. ഡല്‍ഹിയിലേക്ക് വിമാനം കയറിയതോടെ അന്‍വര്‍ വീണ്ടും പ്രതിസന്ധിയിലായി.

അന്‍വര്‍ വിഷയത്തില്‍ വി.ഡി. സതീശനെ ഒറ്റപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് യുഡിഎഫ് നേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. താന്‍ അന്‍വറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും അവര്‍ അന്‍വര്‍ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കെ.സി. വഴിയുള്ള അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും അടഞ്ഞ മട്ടാണ്.

അന്‍വറിന് അനുകൂലമായി കെ. സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ നിലപാട് സ്വീകരിച്ചെങ്കിലും സതീശനെ വിട്ട് കെ.സിയിലൂടെ മുന്നണിയില്‍ കയറാനുള്ള നീക്കം കോണ്‍ഗ്രസില്‍ നല്ലപ്രതികരണമല്ല ഉണ്ടാക്കിയിട്ടുള്ളതെന്നാണ് വിലയിരുത്തല്‍. അങ്ങനെ സംഭവിക്കുന്നത് പാര്‍ട്ടിയുടെയും മുന്നണിയുടെയും കെട്ടുറപ്പിനെയും ഒറ്റക്കെട്ട് എന്ന പ്രതിച്ഛായയേയും ബാധിക്കുമെന്നാണ് നേതാക്കള്‍ക്കിടയിലുള്ള അഭിപ്രായം. അതുകൊണ്ടുതന്നെയാണ് അന്‍വര്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കുമെന്ന തന്ത്രപരമായ നിലപാട് കെ.സി വേണുഗോപാല്‍ സ്വീകരിച്ചതെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ, പി.വി. അന്‍വര്‍ തുടരുമെന്ന രീതിയിലുള്ള ഫ്‌ലക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടതോടെ അന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. എന്തായാലും, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വ്യക്തമായ ഒരു നിലപാട് സ്വീകരിക്കാന്‍ അന്‍വര്‍ നിര്‍ബന്ധിതനാകുന്ന ദിവസങ്ങളാണ് വരാനിരിക്കുന്നത്.

മറുവശത്ത് സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ച ഇടതുമുന്നണിയില്‍ തുടരുകയാണ്. ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ് അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. എന്‍ഡിഎയില്‍ നിന്ന് ആര് മത്സരിക്കും എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എസ്ഡിപിഐ സ്ഥാനാര്‍ഥി ഇന്ന് പ്രചാരണം തുടങ്ങും.