നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷയില്‍ പി വി അന്‍വര്‍. നിലമ്പൂരില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ അധികം പോളിംഗ് നടന്നെന്നും അത് തനിക്ക് ഗുണകരമാകുമെന്നുമാണ് അന്‍വര്‍ അവകാശപ്പെടുന്നത്. അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പ് എന്ന് പറഞ്ഞവര്‍ ആണ് ഈ കണക്കുകള്‍ക്ക് മറുപടി പറയേണ്ടത് എന്നും പ്രതികൂല കാലാവസ്ഥയിലും പോളിംഗ് ഉയര്‍ന്നു എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ഏറ്റവും പിന്തുണ ലഭിച്ചത് സ്ത്രീ വോട്ടര്‍മാരില്‍ നിന്നാണ്.

പുരുഷന്മാരെക്കാള്‍ 12,651 സ്ത്രീകള്‍ ഇത്തവണ വോട്ട് ചെയ്തു. 2021 നേക്കാള്‍ 1,224 വോട്ട് അധികം ഉണ്ടായിയെന്നും പോസ്റ്റല്‍ വോട്ടുകള്‍ കൂടി വന്നാല്‍ ഇനിയും എണ്ണം കൂടുമെന്നും അന്‍വര്‍ അവകാശപ്പെട്ടു. 75,000 വോട്ട് വാങ്ങി താന്‍ ജയിക്കും എന്നുതന്നെയാണ് അന്‍വറിന്റെ ആത്മവിശ്വാസം. വന്യമൃഗ ശല്യത്തില്‍ വലയുന്ന 50 ശതമാനത്തില്‍ അധികം നിഷ്പക്ഷ വോട്ടര്‍മാരുണ്ട്. അവരിലാണ് തന്റെ പ്രതീക്ഷ. ഇത്രയൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടും അതിനപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടായാല്‍ താന്‍ നിസഹായനാണ് എന്നും അന്‍വര്‍ പറഞ്ഞു. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ആളാണ്. എല്‍ഡിഎഫില്‍ നിന്നും യുഡിഎഫില്‍ നിന്നും വോട്ടുകള്‍ പിടിക്കുമെന്നും അതില്‍ത്തന്നെ എല്‍ഡിഎഫില്‍ നിന്നാകും കൂടുതല്‍ വോട്ട് പിടിക്കുക എന്നും അന്‍വര്‍ പറഞ്ഞു.

യുഡിഎഫിന് നിരുപാധിക പിന്തുണ നല്‍കാനിരുന്ന തന്നെ വി ഡി സതീശന്‍ പെടലിക്ക് പിടിച്ച് പുറത്താക്കിയെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. തുടര്‍ന്ന് അജിത് കുമാറിനെ ഡിജിപി ആക്കാനുള്ള തീരുമാനത്തിനെതിരെയും അന്‍വര്‍ രംഗത്തുവന്നു. അജിത് കുമാറിന് 30 വര്‍ഷ സര്‍വീസ് ഇല്ല. എന്നിട്ടും ഡിജിപി ആക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. സുജിത്ത് ദാസിന് മുഖ്യമന്ത്രിയുടെ ഓഫീസിന് ചേര്‍ന്നുള്ള ഓഫീസിലാണ് നിയമനം നല്‍കിയത്. സുജിത്തിനെതിരെയുള്ള മരംമുറി കേസ് അട്ടിമറിച്ചുവെന്നും കേസ് അന്വേഷിക്കാന്‍ പോലും തയ്യാറായില്ല എന്നും അന്‍വര്‍ ആരോപിച്ചു.

പിണറായിസത്തിന്റെ തകര്‍ച്ച നിലമ്പൂരില്‍ നിന്നാകുമെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ രണ്ട് പിണറായിമാരാണ് മത്സരിച്ചത്. ഒളിഞ്ഞ പിണറായിയും തെളിഞ്ഞ പിണറായിയും. താന്‍ ജയിച്ചില്ലങ്കിലും തെളിഞ്ഞ പിണറായിയെക്കാള്‍ ഒളിഞ്ഞ പിണറായി ജയിക്കുന്നതാണ് നല്ലത് എന്നും അന്‍വര്‍ പറഞ്ഞു. ജൂണ്‍ 23നാണ് നിലമ്പൂരില്‍ വോട്ടെണ്ണല്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.

മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡ് വരുമെന്നുമാണ് വിലയിരുത്തല്‍.