മലപ്പുറം: നിലമ്പൂരിലെ തിരഞ്ഞെടുപ്പ് പി വി അന്‍വറിന്റെ രാഷ്ട്രീയ വഞ്ചനയാണെന്ന് വിമര്‍ശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി അന്‍വര്‍. മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്. അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം. നിലമ്പൂരില്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തോടായിരുന്നു അന്‍വറിന്റെ പ്രതികരണം.

ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ ''യൂസ് ആന്‍ഡ് ത്രോ''രീതിയില്‍ ഉപയോഗിക്കാനുള്ള മുഖ്യമന്ത്രിയുടെ കഴിവാണ് യഥാര്‍ത്ഥ വഞ്ചനയെന്ന് അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണെന്ന് അന്‍വര്‍ വ്യക്തമാക്കി.

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

മുഖ്യമന്ത്രിയുടെ മടിയില്‍ കനവും മനസ്സില്‍ കള്ളവും ഉണ്ട്.അത് മറച്ചു പിടിക്കാനുള്ള തത്രപ്പാടാണ് ഇതെല്ലാം.

ആവശ്യത്തിനനുസരിച്ച് വിവിധ സമുദായങ്ങളെ ''യൂസ് ആന്‍ഡ് ത്രോ''രീതിയില്‍ ഉപയോഗിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവാണ് യഥാര്‍ത്ഥ വഞ്ചന. നിലമ്പൂരില്‍ നടക്കുന്നത് നീതിക്കായുള്ള പോരാട്ടമാണ്.

(പി.വി അന്‍വര്‍)

നിലമ്പൂരില്‍ ഇപ്പോള്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത് ഏറ്റവും വലിയ വഞ്ചന കാണിച്ചത് കൊണ്ടാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണത്തോടായിരുന്നു അന്‍വറിന്റെ പ്രതികരണം.നിലമ്പൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു മുഖ്യമന്ത്രി അന്‍വറിനെതിരെ വിമര്‍ശനം ഉന്നയിച്ചത്. പി വി അന്‍വറിനെ കടന്നാക്രമിച്ചും വികസനനേട്ടങ്ങള്‍ നിരത്തിയുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ എല്‍ഡിഎഫ് കണ്‍വെന്‍ഷനിലെ പ്രസംഗം.

2021ലാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. മെയ് മാസത്തില്‍ അധികാരത്തിലേറിയ സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടികള്‍ വിജയകരമായി പൂര്‍ത്തീകരിച്ച ഘട്ടമാണിത്. 2026ലാണ് സാധാരണ ഗതിയില്‍ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിനിടയില്‍ ഇത്തരമൊരു തെരഞ്ഞെടുപ്പ് നമുക്ക് നേരിടേണ്ടി വന്നിരിക്കുന്നു. ഇതിന് ഇടയാക്കിയ കാരണം എല്ലാവര്‍ക്കുമറിയാം. ഏറ്റവും വലിയ വഞ്ചന കാണിച്ചതിന്റെ ഭാഗമായതിന്റെ തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

അതില്‍ ഏതെങ്കിലും തരത്തില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. നില്ല വിജയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയും. അതിന് ഇടയാക്കുന്നത് ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കുന്ന പിന്തുണയാണ്. ഓരോ ഘട്ടത്തില്‍ ആ പിന്തുണ ശരിയായ രീതിയില്‍ ജനം പ്രകടിപ്പിച്ചിട്ടുണ്ട്. എന്തു കൊണ്ടാണ് ഈ രീതയില്‍ എല്‍ഡിഎഫിനെ പിന്താങ്ങാന്‍ ജനങ്ങള്‍ തയ്യാറാകുന്നത്. അവരുടെ അനുഭവം എല്‍ഡിഎഫ് കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാനമാകെ വലിയ സ്വീകാര്യതയാണ് ഉണ്ടായതെന്നും പിണറായി പറഞ്ഞു. വലിയ താല്‍പര്യത്തോടെയാണ് നിലമ്പൂരിലെ ജനത സ്ഥാനാര്‍ഥിത്വം ഏറ്റുവാങ്ങിയത്. ശനിയാഴ്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പര്യടനത്തില്‍ കണ്ട ദൃശ്യം വ്യത്യസ്തമാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലാത്തവരും പരിപാടിയുടെ ഭാഗമായെത്തി. ഇതൊക്കെ കാണിക്കുന്നത് ഒരു പ്രത്യേക വികാരത്തോടെ സ്ഥാനാര്‍ഥിത്വം നാട് സ്വീകരിച്ചു എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേ വരെയുള്ള പൊതുപ്രവര്‍ത്തനത്തിലൂടെ ക്ലീനായ ഇമേജ് നിലനിര്‍ത്തുന്ന സ്ഥാനാര്‍ഥിയാണ് സ്വരാജ്. കറകളഞ്ഞ വ്യക്തിത്വം അദ്ദേഹത്തിന് നിലനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. ആരുടെ മുന്നിലും തല ഉയര്‍ത്തി വോട്ട് ചോദിക്കാന്‍ സ്വരാജിന് പറ്റും. അതിന്റെ ഭാഗമാണ് ഇന്ന് കാണുന്ന ഈ ജനപങ്കാളിത്തം. ഇതെല്ലാം നല്ല തുടക്കമായാണ് പൊതുവേ വിലയിരുത്തുന്നത്. എല്‍ഡിഎഫിന് നല്ലരീതയില്‍ മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള വികാരം.

അതേസമയം പി വി അന്‍വര്‍ കൂടി അങ്കത്തട്ടില്‍ എത്തിയതോടെ ചതുഷ്‌കോണ പോരിനൊരുങ്ങിയിരിക്കുകയാണ് നിലമ്പൂര്‍. ഒരാഴ്ചയോളം നീണ്ടുനിന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി പി വി അന്‍വര്‍ നാളെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് ആരോപിച്ച അന്‍വര്‍, സതീശന് ഹിറ്റ്‌ലറിസം എന്നും അന്‍വര്‍ പറഞ്ഞു.