നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയത്തോടടുക്കുന്നതിനിടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒന്‍പത് വര്‍ഷത്തിന് ശേഷം യുഡിഎഫ് നിലമ്പൂരിലെ സീറ്റ് തിരിച്ചുപിടിച്ചുവെന്നും, ഇനി പിണറായി രാജിവെച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതുമുന്നണി സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെ പൂര്‍ണമായി ജനം തിരസ്‌കരിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെമി ഫൈനലാണ് കഴിഞ്ഞത്. അതില്‍ യുഡിഎഫ് വിജയിച്ചു. ഫൈനലില്‍ യുഡിഎഫിന്റെ കുതിപ്പ് കാണാനാകും. നേതാക്കളും പ്രവര്‍ത്തകരും ഒരേ പോലെ പ്രവര്‍ത്തിച്ചു. കേരള രാഷ്ട്രീയത്തില്‍ ബിജെപി എടുക്കാ ചരക്കാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു. അന്‍വര്‍ പിടിച്ചതും ഭരണവിരുദ്ധ വികാരത്തിന്റെ വോട്ടാണ്. അന്‍വറിനെ കൂടെ കൂട്ടാന്‍ അവസാനനിമിഷം വരെ പ്രവര്‍ത്തിച്ചതാണ് താനും കുഞ്ഞാലിക്കുട്ടിയും. സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും കൂടെ നിര്‍ത്തണമെന്നാണ് എല്ലാ കാലത്തെയും നയം. ഇനി യുഡിഎഫ് കൂടി ആലോചിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫിലെ അഭിപ്രായ ഭിന്നത കൂടി തെളിയിക്കുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, അന്‍വറിന്റെ യുഡിഎഫ് പ്രവേശന സാധ്യതകള്‍ മങ്ങിയിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് സൂചന നല്‍കിയിരുന്നു. 'സര്‍ക്കാരിനെതിരെ ശക്തമായ കാര്യങ്ങള്‍ ഉന്നയിച്ചാണ് അന്‍വര്‍ രാജിവെച്ചത്. അദ്ദേഹത്തിന് ജനങ്ങള്‍ക്കിടയില്‍ ബന്ധങ്ങളുണ്ടെന്ന് വോട്ടിലൂടെ തെളിയിച്ചു. ഇത്രയും വോട്ട് കിട്ടുന്ന ആളെ തള്ളാന്‍ പറ്റില്ലല്ലോ,' സണ്ണി ജോസഫ് പറഞ്ഞു. അന്‍വറിന്റെ യുഡിഎഫ് പ്രവേശനം താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞിരുന്നു.

അതേസമയം, 14-ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് ലീഡ് 10,000 കടന്നു. നഗരസഭയിലും യുഡിഎഫ് വ്യക്തമായ ലീഡ് ഉയര്‍ത്തി. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള ജനരോഷം നിലമ്പൂരിലെ ജനങ്ങള്‍ ഏറ്റെടുത്തുവെന്ന് ആര്യാടന്‍ ഷൗക്കത്ത് പ്രതികരിച്ചു. മാത്രമല്ല ഒന്‍പത് വര്‍ഷമായി നിലമ്പൂര്‍ ഏറ്റ അവഗണനയ്ക്കെതിരെയുള്ള ജനങ്ങളുടെ പ്രതികരണവും പ്രതിഷേധവുമാണ് തന്റെ വിജയം. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിച്ചു.