കണ്ണൂര്‍: ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ ചില നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. എന്നാല്‍ സഖ്യം എവിടെയും ഉണ്ടായിട്ടില്ലെന്നും തങ്ങള്‍ വ്യക്തമാക്കി.

'ആ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് അവസാനിച്ചു. ഓരോ പാര്‍ട്ടിക്കും അവരുടേതായ ആശയങ്ങള്‍ ഉണ്ടാകും. അതിനനുസരിച്ചാണ് അവര്‍ പറയുക. നാല് വോട്ടിന് വേണ്ടി മതേതരത്വത്തിനെതിരായ നിലപാടിലേക്ക് ലീഗ് പോകില്ല', സാദിഖലി തങ്ങള്‍ പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിജയസാധ്യത ആണ് പ്രധാനമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ പ്രസ്താവനകള്‍ കൊണ്ട് കേരള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. ലീഗിന്റേത് സാമുദായിക സൗഹാര്‍ദ്ദത്തിന്റെ രാഷ്ട്രീയമാണെന്നും സാദിഖലി തങ്ങള്‍ വ്യക്തമാക്കി. നാല് വോട്ടുകള്‍ക്ക് വേണ്ടി വര്‍ഗീയ ധ്രൂവീകരണം ഉണ്ടാക്കുകയെന്നത് ലീഗിന്റെ ലക്ഷ്യമല്ലെന്ന് നേരത്തെ സാദിഖലി തങ്ങള്‍ വ്യക്തമാക്കിയിരുന്നു. സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സാദിഖലി തങ്ങളുടെ പരാമര്‍ശം.

അതേസമയം ജമാഅത്തെ ഇസ്ലാമിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്നില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ സമസ്ത ലീഗിന്റെ കൂടെ ഒറ്റക്കെട്ടായി ഉണ്ടാകുമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞിരുന്നു.