പാലക്കാട്: ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും ഇത് പെണ്‍കുട്ടിയെ ഭയപ്പെടുത്താനുള്ള നീക്കമാണെന്നും കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നിയമപരമായി ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് കൃഷ്ണകുമാര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും വാര്യര്‍ ആവശ്യപ്പെട്ടു.

സി. കൃഷ്ണകുമാര്‍ പറഞ്ഞത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്നും, ഒരു സിവില്‍ കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ടെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി. കേസില്‍ പാലക്കാട് എസ് പിയോട് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയില്‍ ഏപ്രിലില്‍ ആണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയത്.

ആര്‍എസ്എസ് നേതാവ് ഗോപാലന്‍ കുട്ടിയുടെ മുന്നില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞിട്ടുണ്ട്. ശോഭ സുരേന്ദ്രനും എംടി രമേശിനും കാര്യങ്ങള്‍ എല്ലാം അറിയാം. പെണ്‍കുട്ടി മുട്ടാനാവുന്ന എല്ലാ വാതിലുകളിലും മുട്ടിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പെണ്‍കുട്ടിയെയും അമ്മയെയും കൃഷ്ണകുമാര്‍ ആക്രമിച്ചപ്പോള്‍ ചികിത്സാ സൗകര്യം നല്‍കിയത് സുരേഷ് ഗോപിയാണ്. പെണ്‍കുട്ടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നു. കൃഷ്ണകുമാറിന്റെ വീട്ടില്‍ നടന്ന സംഭവത്തില്‍ താന്‍ എങ്ങനെ വ്യാജ പരാതിയുണ്ടാക്കും എന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം കാര്യങ്ങളാണ് കൃഷ്ണ കുമാറിന് തന്നോടുള്ള വിരോധത്തിന് കാരണം. തന്നോട് മാത്രമല്ല, പാലക്കാട് ബിജെപിയില്‍ പലര്‍ക്കും ഈ വിഷയത്തില്‍ കൃഷ്ണകുമാറിനോട് വിയോജിപ്പാണുള്ളത്. കൃഷ്ണകുമാറിനെ സംരക്ഷിക്കുന്നവരാണ് മുന്‍ കാലത്തുണ്ടായിരുന്നത്. രാജീവ് ചന്ദ്ര ശേഖറില്‍ പെണ്‍കുട്ടി വിശ്വസിക്കുന്നു. നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാലാണ് വീണ്ടും പരാതി നല്‍കിയത്. കേരള ബ്രിജ് ഭൂഷനാണ് കൃഷ്ണകുമാര്‍ എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.