കൊച്ചി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ തോറ്റതോടെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. നമ്മള്‍ ഒരുപക്ഷേ പോരാട്ടത്തില്‍ തോറ്റിരിക്കാം, എന്നാല്‍ യുദ്ധത്തിലല്ല എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും എന്ന പ്രതീക്ഷയും അദ്ദേഹം പോസ്റ്റില്‍ പങ്കുവയ്ക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

We might have lost the battle but not the war.. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ താല്‍ക്കാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും.

ബീഹാറില്‍ എന്‍ഡിഎയുടെ തേരോട്ടമാണ് . ഇരുനൂറിലധികം സീറ്റുകളില്‍ എന്‍ഡിഎ വിജയം ഉറപ്പിച്ചു. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോവ ഇന്ത്യ സഖ്യത്തിന് വെറും മുപ്പത്തുസീറ്റുകളില്‍ മാത്രമാണ് ജയിക്കാന്‍ കഴിഞ്ഞത്. ഇതില്‍ കോണ്‍ഗ്രസിന് ലഭിച്ചത് അഞ്ചുസീറ്റുകളും. വോട്ടുചോരി വിവാദവും, തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും മുഖ്യ പ്രചാരണവിഷയമാക്കിയെങ്കിലും അതെല്ലാം ജനങ്ങള്‍ തള്ളിക്കളയുകയായിരുന്നു. കോണ്‍ഗ്രസിലെ സംസ്ഥാനത്തെ പല പ്രധാന നേതാക്കളും തോറ്റമ്പി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുണ്ടായ കൂട്ട തകര്‍ച്ച ഇടത് പാര്‍ട്ടികളെയും ബാധിച്ചിട്ടുണ്ട്. ഇടതിന്റെ സീറ്റുകളില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.