കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പുവെച്ച നടപടിയില്‍ കടുത്ത വിമര്‍ശനവുമായി എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രന്‍. പദ്ധതിയിലൂടെ വിദ്യാഭ്യാസ മേഖലയുടെ 'കാവിവല്‍ക്കരണം' അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും, ഇതുവരെ വിളിച്ചുപറഞ്ഞ മുദ്രാവാക്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ശരത് രവീന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ് പോരാട്ടവുമാണ്,' അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാര്‍ ലക്ഷ്യമിടുന്ന വിദ്യാഭ്യാസ രീതിക്കെതിരെ കേരളത്തിലെ ക്യാമ്പസുകളിലും പൊതുയിടങ്ങളിലും സമരങ്ങള്‍ സംഘടിപ്പിച്ചത് എസ്എഫ്ഐ മാത്രമാണെന്നും, എന്നാല്‍ ഇപ്പോള്‍ വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം തിരുത്തപ്പെടേണ്ടതാണെന്നും ശരത് ചൂണ്ടിക്കാട്ടി.

ശരത് രവീന്ദ്രന്റെ പോസ്റ്റ്:

സംഘപരിവാര്‍ കീഴടക്കുന്ന വിദ്യാഭ്യാസ മേഖലയെ കുറിച്ച് കേരളത്തിലെ ക്യാമ്പസുകളിലും നാട്ടിന്‍ പുറങ്ങളിലും

ചര്‍ച്ച ചെയ്തതും സമരം ചെയ്തതും ഞങ്ങള്‍ മാത്രമാണ്..

വിളിച്ച മുദ്രാവാക്യങ്ങളെ ഒറ്റുകൊടുക്കുന്ന സമീപനം ഏതു കോണില്‍ നിന്നായാലും തിരുത്തപ്പെടേണ്ടതാണ്..

കീഴടങ്ങല്‍ മരണവും ചെറുത്ത് നില്‍പ്പ്

പോരാട്ടവുമാണ്


എസ്എഫ്ഐയുടെ ദേശീയ നേതൃത്വവും പി.എം. ശ്രീ പദ്ധതിയില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ വിദ്യാഭ്യാസ വകുപ്പിനെയും മന്ത്രിയെയും നേരിട്ട് കണ്ട് അറിയിക്കുമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് സജി പറഞ്ഞു. കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിക്കേണ്ടതാണെങ്കിലും, വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയ അജണ്ടകളെ പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മുമ്പും ആശങ്കകളുണ്ടായിരുന്നുവെന്നും, സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പരിഹരിക്കപ്പെടേണ്ടതാണെന്നും ആദര്‍ശ് സജി വ്യക്തമാക്കി.

അതിനിടെ, പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം ദേശീയ നേതൃത്വത്തിന് കത്തയച്ചിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ പി.എം. ശ്രീ പദ്ധതി ചര്‍ച്ച ചെയ്യുമെന്നും സിപിഐയുടെ അഭിപ്രായം കേള്‍ക്കുമെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചിരുന്നു.