കരുനാഗപ്പള്ളി: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറി മറിഞ്ഞ നിമിഷം. പക്ഷേ, ഒടുവില്‍ ആര്‍. സുജ ഉറപ്പിച്ചു. താന്‍ തന്നെ ശരിക്കും ഭാഗ്യവതി. കരുനാഗപ്പളളി തഴവാ പഞ്ചായത്തിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് ഒരു ത്രില്ലര്‍ ആയി മാറിയത്. വോട്ട് എടുപ്പില്‍ സ്വന്തം വോട്ട് അസാധുവാക്കിയ സുജ, പക്ഷേ, പിന്നീട് നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചതോടെ പ്രസിഡന്റായി. 24 അംഗ പഞ്ചായത്തില്‍ എല്‍ഡിഎഫ്-10, യുഡിഎഫ് -9, ബിജെപി-അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷി നില.

രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ നിന്ന് വിജയിച്ച ആര്‍. സുജയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 19-ാം വാര്‍ഡില്‍ നിന്ന് വിജയിച്ച പെരുങ്ങേലി സിംല ത്രീദീപ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ബിജെപിക്ക് വേണ്ടി ഒമ്പതാം വാര്‍ഡില്‍ നിന്ന് ജയിച്ച ബി. അജിത കുമാരിയാണ് മത്സര രംഗത്തുണ്ടായിരുന്നത്. മൂന്നു മുന്നണിക്കും അവര്‍ക്കുള്ള വോട്ടുകള്‍ ലഭിച്ചു. ഇതോടെ ഏറ്റവും കുറവ് വോട്ട് ലഭിച്ച ബിജെപിയെ മാറ്റി വീണ്ടും തെരഞ്ഞെടുപ്പ് നടത്തി.

സുജയും സിംല ത്രിദീപും നേര്‍ക്കു നേരെ രണ്ടാമത്തെ മത്സരത്തില്‍ വന്നു. ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തേണ്ട സ്ഥലത്ത് സുജ ഒപ്പിട്ടതോടെ അസാധുവായി. ഇരുകൂട്ടരും ഒമ്പത് വോട്ട് നേടി തുല്യത പാലിച്ചു. ഇതേച്ചൊല്ലി തര്‍ക്കം ഉടലെടുത്തു. ഓപ്പണ്‍ വോട്ടാണ് ചെയ്യേണ്ടിയിരുന്നത് എന്ന സാങ്കേതിക വാദവുമായി എല്‍ഡിഎഫ് മുന്നോട്ടു വന്നു. യുഡിഎഫ് ഇത് സമ്മതിച്ചില്ല. ബിജെപി അംഗങ്ങളുടെ അഭിപ്രായവും വരണാധികാരി തേടി. നറുക്കെടുപ്പ് വേണമെന്ന് അവരും ആവശ്യപ്പെട്ടു.

വിജയിയെ കണ്ടെത്താന്‍ നറുക്കെടുപ്പ് നടന്നു. ഒരു നിമിഷം മുന്‍പ് ഏറ്റവും നിര്‍ഭാഗ്യവതിയായിരുന്ന സുജയ്ക്ക് വേണ്ടി ഭാഗ്യം വഴി മാറുന്നതാണ് പിന്നീട് കണ്ടത്. നറുക്കു വീണത് സുജയ്ക്കാണ്. അങ്ങനെ ഒരു നിമിഷത്തേക്കെങ്കിലും പ്രസിഡന്റ് സ്ഥാനം കൈമറിഞ്ഞു പോയെന്ന് വിചാരിച്ചിടത്ത് നിന്ന് സുജയെ ഭാഗ്യം തുണച്ചു.

അതേ സമയം, യുഡിഎഫിനെ ദൗര്‍ഭാഗ്യം വിടാതെ പിന്തുടരുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ടാം വാര്‍ഡായ കാളിയന്‍ചന്തയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പാവുമ്പ ഗോപന്‍ എല്‍ഡിഎഫിലെ സുരേഷ് ബാബുവിനോട് തോറ്റത് ഒറ്റ വോട്ടിനായിരുന്നു. ഗോപന് 405 ഉം സുരേഷിന് 406 ഉം വോട്ട് ലഭിച്ചു. ഇവിടെ കൂടി വിജയിച്ചിരുന്നെങ്കില്‍ യുഡിഎഫിന് കിട്ടേണ്ടതായിരുന്നു പ്രസിഡന്റ് സ്ഥാനം.

സിപിഎം വിട്ട് ആര്‍എസ്പിയില്‍ ചേര്‍ന്ന സലിം അമ്പിത്തറയെ തോല്‍പ്പിച്ചാണ് സുജ തുടര്‍ച്ചയായ രണ്ടാം വട്ടവും പഞ്ചായത്ത് അംഗമായത്. നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചില്ലായിരുന്നുവെങ്കില്‍ സുജയ്ക്ക് പാര്‍ട്ടിയോട് മറുപടി നല്‍കാന്‍ കഴിയാതെ വരുമായിരുന്നു.

ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധു ആയപ്പോള്‍ യുഡിഎഫിന്റെ പ്രതീക്ഷകള്‍ തളിരിട്ടിരുന്നു. എന്നാല്‍, തൊട്ടടുത്ത നിമിഷം തന്നെ അത് വാടിക്കൊഴിയുന്നതാണ് കണ്ടത്.