തിരുവനന്തപുരം: ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ വെച്ചുമാറുന്നതില്‍ യുഡിഎഫില്‍ ധാരണയായി. പാലക്കാട് ജില്ലയിലെ സീറ്റുകള്‍ വെച്ചുമാറുന്നതിലാണ് ആദ്യമായി ധാരണയായിരിക്കുന്നത്. പട്ടാമ്പി, കോങ്ങാട് സീറ്റുകള്‍ വെച്ചുമാറാന്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ധാരണയായി എന്നാണ് വിവരം. പട്ടാമ്പിയില്‍ മുസ്ലിം ലീഗിനും കോങ്ങാട് കോണ്‍ഗ്രസിനുമെന്നാണ് ധാരണയായത്.

കോങ്ങാട് മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി തുളസി ടീച്ചര്‍, രമ്യ ഹരിദാസ്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ വിപിന്‍ എന്നിവര്‍ പരിഗണനയിലുള്ളത്. പട്ടാമ്പിയില്‍ മുസ്ലിം ലീഗില്‍ നിന്നും എം എ സമദിന്റെ പേരാണ് മുന്‍ഗണനയിലുള്ളത്. ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം, അബ്ദുല്‍ റഷീദ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന് പിന്നാലെയാണ് പട്ടാമ്പി മുസ്ലിം ലീഗ് സീറ്റ് ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ പട്ടാമ്പിയില്‍ സിപിഐയില്‍ നിന്നുള്ള മുഹമ്മദ് മുഹ്‌സിനാണ് എംഎല്‍എ ആയിരിക്കുന്നത്.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ. ദില്ലിയിലെ ചര്‍ച്ചയിലാണ് സുപ്രധാന കാര്യങ്ങളില്‍ ധാരണയായത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രചാരണ സമിതി അധ്യക്ഷനാകാന്‍ സാധ്യതയുണ്ട്. ചെന്നിത്തലയെ നിര്‍ദേശിക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കിടയില്‍ ധാരണയായിട്ടുണ്ട്. 27ന് തെരഞ്ഞെടുപ്പ് സമിതി ചേരും. അതേസമയം, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സ്ഥാനാര്‍ഥിയാകുമെന്നും ഉറപ്പായി. കെപിസിസി അധ്യക്ഷ ചുമതലയിലേയ്ക്ക് കെ സി ജോസഫിനും കൊടിക്കുന്നിലിനുമാണ് പരിഗണന. എംപിമാരായ ആന്റോ ആന്റണിയെയും ഷാഫിയെയും പരിഗണിക്കണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം എംപിമാര്‍ക്ക് മത്സരിക്കുന്നതിനുള്ള ഇളവില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളും. രണ്ട് എംപിമാര്‍ക്ക് ഇളവു കിട്ടിയേക്കുമെന്നാണ് സൂചനകള്‍. ഇത് ആര്‍ക്കൊക്കെയാകും എന്നതില്‍ തീരുമാനമായിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കാനും ഡല്‍ഹിയിലെ ചര്‍ച്ചയില്‍ നിര്‍ദ്ദേശം വന്നിട്ടുണ്ട്. 27 മുതല്‍ മേഖല തിരിച്ച് തെരഞ്ഞെടുപ്പ് ഒരുക്കം ചര്‍ച്ച ചെയ്യാന്‍ നേതാക്കളുടെ യോഗങ്ങളും നടക്കും.

അതിനിടെ ഇന്നലെ ഡല്‍ഹി യോഗത്തില്‍ നിന്ന് ശശി തരൂര്‍ വിട്ടു നിന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ഖര്‍ഗെയുടെ വസതിയില്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. പ്രശ്‌നരഹിതമായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സീറ്റ് വിഭജനവും പൂര്‍ത്തിയാക്കണമെന്ന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചു. ഘടകകക്ഷികളുമായുള്ള ചര്‍ച്ചയുടെ പുരോഗതി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചു. ഭൂരിപക്ഷം സിറ്റിംഗ് എംഎല്‍എമാരും മത്സരിക്കും. അതടക്കം തീരുമാനങ്ങള്‍ കേരളത്തില്‍ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിക്ക് പിന്നാലെ വരുമെന്ന് നേതൃത്വം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ല. പ്രചാരണ സമിതിയുടെ മുഖമാരെന്ന തീരുമാനവും പിന്നീട് വരും.

രാഹുല്‍ ഗാന്ധിയും, ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ചക്ക് മുന്‍പ് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാലിനെ നേതാക്കള്‍ പ്രത്യേകം കണ്ടു. അതേസമയം തരൂരിന്റെ അസാന്നിധ്യം കല്ലുകടിയായി. എറണാകുളത്തെ മഹാപഞ്ചായത്ത് വേദിയിലുണ്ടായ അപമാനത്തില്‍ മുറിവേറ്റ തരൂര്‍ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു. കൈയില്‍ കിട്ടിയ പേപ്പറിലെ പേരുകളാണ് വായിച്ചതെന്നും, തരൂരിനെ അവഗണിച്ചിട്ടില്ലെന്നുമാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. രാഹുല്‍ ഗാന്ധിയെത്തും മുന്‍പ് പ്രസംഗിപ്പിച്ചതിലടക്കം മറ്റ് ചില നേതാക്കളുടെ ചരട് വലിയും തരൂര്‍ ക്യാമ്പ് സംശയിക്കുന്നുണ്ട്.