നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍, പി വി അന്‍വറിനെ അനുനയിപ്പിക്കാന്‍ യുഡിഎഫ് നീക്കം. വൈകുന്നേരം ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയായി അന്‍വര്‍ അംഗീകരിച്ചാല്‍ ഉടന്‍ യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കും. ഇക്കാര്യം യുഡിഎഫ് കണ്‍വീനര്‍ അന്‍വറിനെ നേരിട്ട് അറിയിക്കും.

യോഗത്തില്‍ യുഡിഎഫ് നേതാക്കളിലാരും അന്‍വറിനെതിരെ കടുത്ത നിലപാട് എടുത്തില്ല. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിട്ട് മുന്നണിയിലെടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തു. ഇതിന് എഐസിസി നേതൃത്വത്തിന്റെ അനുമതി വേണമെന്നാണ് നിലപാട്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിവി അന്‍വര്‍ അംഗീകരിച്ചാല്‍ ഇതുവരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കണക്കിലെടുക്കാതെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചു. അതേസമയം യുഡിഎഫുമായി ചര്‍ച്ച തുടരുകയാണെന്നും നാളെ രാവിലെ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. യുഡിഎഫില്‍ പൂര്‍ണ അംഗത്വം വേണമെന്ന് അന്‍വര്‍ പറഞ്ഞു. അസോസിയേറ്റ് അംഗത്വമല്ല സമ്പൂര്‍ണ അംഗത്വമാണ് തൃണമൂലിന് വേണ്ടത് എന്നതാണ് നിലപാട്. അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ല. ഇക്കാര്യത്തില്‍ അയവ് വരുത്തുമോ എന്നാണ് ശനിയാഴ്ച അറിയേണ്ടത്.

അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ വിഷമിപ്പിക്കുകയോ പരിഹസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒന്നും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും വി.ഡി.സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവിനെക്കുറിച്ചു തന്നെ എന്തൊക്കെ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെയും അന്‍വര്‍ സംസാരിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ പിന്തുണയ്ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നാണ് മുന്നണി പറയുന്നത്. അതിനുള്ള അധികാരവും അവകാശവും അന്‍വറിനുണ്ട്. അതു പറഞ്ഞു കഴിഞ്ഞാല്‍ യുഡിഎഫ് നിലപാട് വ്യക്തമാക്കും. ഇക്കാര്യത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും ഇത് പറയാന്‍ തന്നെ ചുമതലപ്പെടുത്തിയതു കൊണ്ടാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കടുത്ത നിലപാട് സ്വീകരിച്ചെങ്കിലും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉടക്കു തുടര്‍ന്നതാണ് അന്‍വറിന് കൈകൊടുക്കാന്‍ യുഡിഎഫിനെ പ്രേരിപ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ വിളിച്ച് സുധാകരന്‍ എതിര്‍പ്പ് അറിയിക്കുകയാണ് ഉണ്ടായത്. അന്‍വറുമായി സഹകരണം വേണമെന്ന സുധാകരന്‍ വാശി പിടിച്ചു. അല്ലെങ്കില്‍ താന്‍ കടുത്ത തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം. തന്നെ കെപിസിസി അധ്യക്ഷ പദവിയില്‍ നിന്നും മാറ്റിയത് അന്‍വറിനെ ഒതുക്കാന്‍ വേണ്ടിയാണോ എന്നു പോലും സുധാകരന്‍ ചോദിച്ചതായാണ് വിവരം. സുധാകരന്‍ കടുംപിടുത്തം തുടര്‍ന്നതോടെയാണ് ആര്യാടന്‍ ഷൗക്കത്തുമായി സഹകരണ വഴി തേടാന്‍ നേതാക്കള്‍ തീരുമാനിച്ചത്. എം സ്വരാജിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതും ഇപ്പോഴത്തെ തീരുമാനത്തിന് പിന്നിലുണ്ട്.

അതേസമയം യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് പറയാന്‍ അന്‍വര്‍ തയ്യാറാകുമെന്നാണ് സൂചന. അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതായി യുഡിഎഫ് അറിയിച്ചാല്‍ ആര്യാടന്‍ ഷൗക്കത്തിനെ എതിര്‍ക്കില്ലെന്ന നിലപാടിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അന്‍വറുമായി അനുരഞ്ജന വഴിയിലാണ് യുഡിഎഫ് നേതാക്കള്‍. അതേസമയം വി ഡി സതീശനെതിരായി പരാമര്‍ശങ്ങള്‍ അടക്കം തിരുത്താന്‍ അന്‍വര്‍ തയ്യാറായേക്കില്ലെന്നും സൂചനയുണ്ട്.

അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നു. പി.വി. അന്‍വറിനെ തള്ളാതെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും രംഗത്തുവന്നിരുന്നു. അന്‍വറിന്റെ മുദ്രാവാക്യവും യുഡിഎഫിന്റെ മുദ്രാവാക്യവും ഒന്നാണെന്നും അന്‍വര്‍ രാജിവെച്ചത് പിണറായിസത്തിനെതിരെയാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. അന്‍വര്‍ യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും എന്ന് തന്നെയാണ് പ്രതീക്ഷ. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പി.വി. അന്‍വര്‍ ഇപ്പോഴുള്ള നിലപാട് മാറ്റിയാല്‍ അദ്ദേഹത്തിന് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. യുഡിഎഫുമായി ഡീല്‍ ആയിട്ടുണ്ടെന്ന് പറയാനാവില്ല. യുഡിഎഫിലെയും കോണ്‍ഗ്രസിലെയും എല്ലാ മുതിര്‍ന്ന നേതാക്കളുമായും വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുക കറുത്തതാണോ വെളുത്തതാണോ എന്ന് കാലതാമസമില്ലാതെ അറിയാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഷൗക്കത്തിനെ പിന്തുണയ്ക്കുക എന്നത് യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കില്‍ അന്‍വര്‍ ആണെങ്കിലും മറ്റൊരാളാണെങ്കിലും ചെയ്യേണ്ടതാണ്. അന്‍വറിന് എങ്ങനെ സ്ഥാനാര്‍ഥിയാന്‍ സാധിക്കുമെന്നും അടൂര്‍ പ്രകാശ് ചോദിച്ചു.