ആറന്മുള: ശബരിമലയില്‍ സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡിനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമലയില്‍ നടന്നത് ആസൂത്രിതമായ തട്ടിപ്പും കളവുമാണെന്നും ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം ദേവസ്വം ബോര്‍ഡിന്റെയും ഇടനിലക്കാരന്റെയും അറിവോടെ കവര്‍ന്നെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മോഷ്ടാക്കളെ സഹായിക്കുന്ന നിലപാടാണ് മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.

എല്ലാ നിയമങ്ങളും ലംഘിച്ചും ഹൈക്കോടതിയുടെ അനുമതിയില്ലാതെയുമാണ് 40 വര്‍ഷം വാറണ്ടിയുണ്ടായിരുന്ന സ്വര്‍ണം, 20 വര്‍ഷം കഴിഞ്ഞപ്പോള്‍ ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സ്വര്‍ണം തിരികെ എത്തിച്ചപ്പോള്‍ അളവില്‍ കുറവുണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ തന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് മോഷ്ടാക്കളെ സഹായിക്കുന്ന നിലപാടാണ് മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും സ്വീകരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് ദേവസ്വം മന്ത്രിമാര്‍ക്കും രണ്ട് ദേവസ്വം പ്രസിഡന്റുമാര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ട്. സ്വര്‍ണപ്പാളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്തിനാണ് അനുമതി നല്‍കിയതെന്ന് അദ്ദേഹം ചോദിച്ചു. ക്ഷേത്ര വളപ്പില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ പുറത്ത് ചെയ്യാന്‍ അനുമതി നല്‍കിയത് കളവിന് കൂട്ടുനില്‍ക്കാനാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന ഇടനിലക്കാരനുവേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത് വ്യാജ ജിഎസ്ടി രജിസ്‌ട്രേഷനിലൂടെ 1100 കോടിയുടെ ഇടപാട് നടത്തി 200 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന ഗുരുതരമായ ആരോപണവും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. സാധാരണക്കാരായ മനുഷ്യരുടെ പേരില്‍ വ്യാജ രജിസ്‌ട്രേഷന്‍ ഉണ്ടാക്കിയാണ് ഈ തട്ടിപ്പ് നടത്തിയത്. 2025 ഫെബ്രുവരിയില്‍ പുണെ ജിഎസ്ടി ഇന്റലിജന്‍സ് ഈ വിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടും രജിസ്‌ട്രേഷനുകള്‍ റദ്ദാക്കുകയല്ലാതെ മറ്റ് നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ല. എട്ടു മാസത്തോളം ഈ വിവരം സര്‍ക്കാര്‍ മൂടിവെച്ചെന്നും തട്ടിപ്പിനിരയായവരെ വിവരം അറിയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ജിഎസ്ടി വകുപ്പിലെ താക്കോല്‍ സ്ഥാനങ്ങളില്‍ സിപിഎമ്മുകാരായ ഉദ്യോഗസ്ഥരെ നിയമിച്ച് അവരെ ഉപയോഗിച്ചാണ് അഴിമതി നടത്തുന്നത്. ഈ ഉദ്യോഗസ്ഥരെ രക്ഷിക്കാനാണ് അന്വേഷണം നടത്താത്തതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വ്യാപകമായ അഴിമതിയും കെടുകാര്യസ്ഥതയും കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറയുകയാണെന്നും ധനമന്ത്രി ഇതിന് മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് സഹായം നല്‍കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തമുണ്ടായപ്പോള്‍ നല്‍കിയതുപോലുള്ള സഹായം കേന്ദ്രം കേരളത്തിന് നല്‍കിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള 750 കോടി രൂപ പോലും കൃത്യമായി ചെലവഴിക്കുന്നില്ല.

കോണ്‍ഗ്രസ്, ലീഗ്, കര്‍ണാടക സര്‍ക്കാര്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ച വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിനാല്‍ വീട് നിര്‍മ്മാണത്തിന് സംസ്ഥാനത്തിന് പണം ചെലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദുരന്തമേഖലയിലുള്ളവരുടെ പുനരധിവാസത്തിനും ഉപജീവനത്തിനും സര്‍ക്കാര്‍ സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.