തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിച്ച യു ഡി എഫിന്റെ 'പുതുയുഗ യാത്ര'ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് യാത്ര സമാപിച്ചത്. ജനങ്ങള്‍ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യുഡിഎഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വന്‍ അംഗീകാരമാണിതെന്നും വി ഡി സതീശന്‍ പറഞ്ഞു.

നൂറിലധികം സീറ്റുകള്‍ നേടി യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകര്‍ന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയര്‍ത്തുമെന്നും വാഗ്ദാനം ചെയ്തു. ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതുയുഗ യാത്രയെ ജനങ്ങള്‍ അവരുടേതാക്കി. യാത്ര നെഞ്ചേറ്റിയവര്‍ക്ക് നിറകണ്ണുകളോടെ നന്ദി പറയുന്നതായും സതീശന്‍ വ്യക്തമാക്കി.. യു ഡി എഫ് കേരളത്തെ കൈപിടിച്ചുയര്‍ത്തും. നമ്മള്‍ ഇനി അധികാരത്തില്‍ വരാന്‍ പോകുന്ന മുന്നണി. ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്നും ജാഥാ ക്യാപ്റ്റന്‍ വി ഡി സതീശന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഭരണമാറ്റത്തിനായി ജനങ്ങള്‍ കാതോര്‍ത്തു നില്‍ക്കുകയാണെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിനെ നശിപ്പിച്ചെന്നും പിണറായി വിജയന്‍ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജയുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു. എത്ര പരസ്യം നല്‍കിയാലും സര്‍ക്കാരിന്റെ മുഖം നന്നാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വന്‍കിട വികസനപ്രവര്‍ത്തനവും നടന്നില്ല. സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടായില്ല. ജനം തുടര്‍ ഭരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

സിഎംപി നേതാവ് സി.പി.ജോണ്‍ സ്വാഗതം പറഞ്ഞു. രാജ്യാന്തര ജനാധിപത്യസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് സി.പി.ജോണ്‍ പറഞ്ഞു. യാത്രയുടെ വിജയത്തിന് സഹകരിച്ച എല്ലാവര്‍ക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദി പറഞ്ഞു.