തൃശൂര്‍: ബിജെപി നേതാവ് സി. കൃഷ്ണകുമാറിനെതിരെ ഉയര്‍ന്ന പീഡനാരോപണങ്ങളില്‍ ഭീഷണിയുടെ സ്വരത്തില്‍ പോസ്റ്റുമായി അദ്ദേഹത്തിന്റെ ഭാര്യയും ബിജെപി നേതാവുമായ വി.എസ്. മിനിമോള്‍. സി. കൃഷ്ണകുമാറിനെയും ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെയും പരാമര്‍ശിച്ചുകൊണ്ടുള്ള മിനിമോള്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

'നല്ല ഇരുമ്പ് ചൂളയില്‍ കാച്ചിക്കുറുക്കിയെടുത്ത മൂര്‍ച്ചയുള്ള ആയുധങ്ങളാണ് ഇവരിരുവരും. ഇവരുയര്‍ത്തിയൊന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ടേ കാണൂ,' എന്നാണ് മിനിമോള്‍ കുറിച്ചത്. കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ സാധിക്കാത്ത രണ്ട് പേരുകളാണ് സി.കെ.യും (സി. കൃഷ്ണകുമാര്‍) കെ.എസ്.സും (കെ. സുരേന്ദ്രന്‍) എന്ന് അവര്‍ വിശേഷിപ്പിച്ചു. ബാലിസ്റ്റിക് മിസൈലുകളായ അഗ്‌നി 5, അഗ്‌നി ജ എന്നിവ ആകാശചരിത്രത്തില്‍ ഉണ്ടെങ്കില്‍ ഇവിടെ ഇവരുണ്ടെന്നും, 'പന്നിക്കൂട്ടങ്ങള്‍ ജാഗ്രത പാലിക്കണം' എന്നും പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് മിനിമോളുടെ അടുത്ത ബന്ധുവാണ് സി. കൃഷ്ണകുമാറിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. തന്നെ മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍, ഈ ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നതാണെന്നും കോടതി കുറ്റവിമുക്തനാക്കിയതാണെന്നുമാണ് സി. കൃഷ്ണകുമാര്‍ അവകാശപ്പെടുന്നത്. ഈ വിഷയത്തില്‍ മിനിമോള്‍ പരസ്യമായി രംഗത്തുവന്നത് പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

വി എസ് മിനിമോളുടെ പോസ്റ്റ്:

കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി കെ യും കെ എസും. നല്ല ഇരുമ്പ് ചൂളയില്‍ കാച്ചി കുറുക്കി എടുത്ത് കനലും കനല്‍കൊണ്ടും തീയേറ്റും പഴുത്തുപാകം വന്ന നല്ല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഇതുവെച്ച് ഒന്ന് വീശിയാല്‍ പിന്നെ രണ്ടായിട്ട് കാണൂ ഓര്‍ക്കുന്നത് നല്ലതാണ്.

ബാലിസ്റ്റിക് മിസൈലുകള്‍ ആയ അഗ്‌നി 5 ഉം,അഗ്‌നി. P. യും ആകാശ ചരിത്രത്തില്‍ ഉണ്ടെങ്കില്‍ ഇവിടെയും ഇവരെ ഉള്ളൂ പന്നിക്കൂട്ടങ്ങള്‍ ജാഗ്രത



അതേസമയം, ബിജെപി നേതാവ് സി. കൃഷ്ണകുമാര്‍ തന്നെ വലിച്ചിഴച്ച് മര്‍ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തി. നൂറുകണക്കിന് പേരുടെ മുന്നില്‍ വെച്ചാണ് അതിക്രമം നടന്നതെന്നും, സുരേഷ് ഗോപി ചികിത്സയ്ക്കായി പണം നല്‍കിയെന്നും യുവതി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച പരാതി ചോര്‍ത്തിയതുമായി തനിക്ക് ബന്ധമില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

2014-ല്‍ നടന്ന സംഭവത്തില്‍ പോലീസ് കൃത്യമായി അന്വേഷണം നടത്തിയില്ലെന്ന് യുവതി ആരോപിച്ചു. എഫ്ഐആറിലും കോടതിയില്‍ നല്‍കിയ മൊഴിയിലും ലൈംഗിക പീഡന ശ്രമം വ്യക്തമാക്കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് അവര്‍ പറഞ്ഞു. ആദ്യകാലത്ത് നിയമപരമായ കാര്യങ്ങളില്‍ വ്യക്തതയില്ലാത്തതിനാലും മതിയായ അഭിഭാഷകരുടെ പിന്തുണ ലഭിക്കാത്തതിനാലും കേസ് പ്രതികൂലമായെന്നും, രാഷ്ട്രീയ സ്വാധീനം കാരണം പലരും ഒഴിഞ്ഞുമാറിയെന്നും പരാതിക്കാരി സൂചിപ്പിച്ചു.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് സി. കൃഷ്ണകുമാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പാര്‍ട്ടി വിട്ടുപോയ ചില വ്യക്തികളാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ നല്‍കിയ പരാതി കോടതി തള്ളിക്കളഞ്ഞതാണെന്നും, ഇത് സ്വത്ത് തര്‍ക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. യുവതിയുടെ വെളിപ്പെടുത്തല്‍ ബിജെപിയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.