തിരുവനന്തപുരം: 2026ല്‍ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും വി ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. പുതിയ ഉപാധികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്തുവന്നു. 'പ്രതിരോധവകുപ്പും വിദേശകാര്യവകുപ്പും കൂടി ചോദിക്കാമായിരുന്നു' എന്നാണ് അന്‍വറിനെ പരിഹസിച്ച് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് താഴെ അന്‍വറിനെ പരിഹസിച്ച് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കമന്റ് ചെയ്തിരിക്കുന്നത്.

അതസമയം അന്‍വറുമായി ഇനി യാതൊരു ചര്‍ച്ചയുമില്ല, എല്ലാ വാതിലുകളും അടച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. 2026ല്‍ യുഡിഎഫിന് ഭരണം കിട്ടിയാല്‍ മന്ത്രിയാക്കണമെന്നും ആഭ്യന്തരവകുപ്പും വനംവകുപ്പും നല്‍കണമെന്നും വി ഡി സതീശനെ യുഡിഎഫിന്റെ നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നുമാണ് അന്‍വറിന്റെ ആവശ്യം. ഇത് അംഗീകരിച്ചാല്‍ യുഡിഎഫിന്റെ മുന്നണിപടയാളിയായി താന്‍ രംഗത്തുണ്ടാകുമെന്നും അന്‍വര്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ 'മുക്കാല്‍ പിണറായി' എന്നാണ് അന്‍വര്‍ വിശേഷിപ്പിച്ചത്. മലപ്പുറം ജില്ല വിഭജിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷവും തൃണമൂല്‍ ഈ വിഷയം ഉന്നയിച്ച് രംഗത്തുണ്ടാവും. മലയോര ജനതയ്ക്കായി തിരുവമ്പാടി കൂടി ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യമെന്നും അന്‍വര്‍ പറഞ്ഞു. 'വി ഡി സതീശനെ യുഡിഎഫ് നേതൃസ്ഥാനത്ത് ഇരുത്തിക്കൊണ്ട് ഞാന്‍ അതിലേക്ക് വരില്ല. ഒരു പിണറായിയെ ഇറക്കിയിട്ട് മുക്കാല്‍ പിണറായിയെ ഭരണത്തില്‍ കയറ്റാന്‍ ഞാനില്ല.

2026ലെ തിരഞ്ഞെടുപ്പില്‍ ആഭ്യന്തരവകുപ്പും വനംവകുപ്പും തരാന്‍ തയ്യാറാണെന്ന് രേഖയാക്കി പരസ്യമായി പറയുകയാണെങ്കില്‍ 2026ല്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കാനുള്ള മുന്നണിപടയാളിയായി ഞാന്‍ ഉണ്ടാകും. ഒരു വലിയ പിണറായിയെ ഇറക്കിയിരുത്തിയിട്ട് കേരളത്തില്‍ ഒരു മുക്കാല്‍ പിണറായിയെ കയറ്റി ഇരുത്തി മുഖ്യമന്ത്രിയാക്കാനാണല്ലോ നടക്കുന്നത്. അതിന് പിവി അന്‍വര്‍ ഇല്ലെന്നാണ് പറയുന്നത്. അതില്ലാത്ത യുഡിഎഫില്‍ പി വി അന്‍വര്‍ ഉണ്ടാകും, ഒരു തര്‍ക്കവുമില്ല'- അന്‍വര്‍ പറഞ്ഞു.