ആലപ്പുഴ: സാമൂഹിക നീതി മലപ്പുറത്ത് ലഭിച്ചിട്ടില്ലെന്നും സത്യം പറയുമ്പോള്‍ കല്ലെറിയരുതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ ജാതി കോമരമാക്കി മാറ്റി. ജാതി പറയുന്നു എന്ന് പറഞ്ഞ് ട്വിസ്റ്റ് ചെയ്ത് തകര്‍ക്കാന്‍ ശ്രമിക്കുന്നു. എസ്എന്‍ഡിപിയെ തകര്‍ക്കാനോ പിളര്‍ത്താനോ കഴിയില്ല. നായര്‍ ഈഴവ ഐക്യമല്ല, നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വര്‍ത്തമാന കാലത്ത് വേണ്ടത്. ഈ ആശയവുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ബിഡിജെഎസിനോട് ബിജെപി നീതി പുലര്‍ത്തിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. ചേര്‍ത്തലയിലെ മഹാസംഗമം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് വീണ്ടും വിവാദ പരാമര്‍ശവുമായി വെള്ളപ്പള്ളി രംഗത്ത് വന്നത്.

എനിക്ക് 'മ' എന്ന് പറയാന്‍ പറ്റില്ല. മ എന്ന് പറഞ്ഞാല്‍ മലപ്പുറമായി മുസ്ലിമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാല്‍ വര്‍ഗീയതയായി. ഞാന്‍ മതവിദ്വേഷം പരത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. എന്നെ വെറുതെ വിടാന്‍ മുസ്ലിം ലീഗ് തയ്യാറാകുന്നില്ല. മുസ്ലിം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നില്‍ക്കാത്തത് കൊണ്ടാണ്. മുസ്ലിംലീഗ് തന്നെ അറവുശാലയില്‍ കൊണ്ടുപോയി കെട്ടാന്‍ ശ്രമിക്കുന്നു. അവര്‍ അവരുടെ സമ്പന്നന്‍മാര്‍ക്കെല്ലാം പങ്കിട്ടു നല്‍കി. ഒന്നും തരാത്തത് തുറന്നു പറഞ്ഞാല്‍ അത് മതവിദ്വേഷം ആണോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിക്കുന്നു. തന്നെ മുസ്ലിം വിരോധിയാക്കി ചോരകുടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിന് എസ്എന്‍ഡിപിയെ അവരുടെ കാല്‍ക്കല്‍ കെട്ടണമെന്നാണ് മോഹം. കിട്ടാതെ വന്നപ്പോള്‍ സമുദായത്തെ തകര്‍ക്കാനും ഭിന്നിപ്പിക്കാനും നോക്കുന്നു. ഞങ്ങളുടെ ആളുകള്‍ തന്നെ വിലയ്ക്ക് എടുത്ത് ഞങ്ങള്‍ക്കെതിരാക്കി. ഒളിഞ്ഞും തെളിഞ്ഞും മുസ്ലീം ലീഗിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. ബിഡിജെഎസിന് അവര്‍ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. അതിനു വേണ്ട സപ്പോര്‍ട്ട് ബിജെപി നല്‍കിയിട്ടില്ല. പിണറായി ഒന്നുമില്ലാത്ത ഗണേഷ് കുമാറിനെ പോലും മന്ത്രിയാക്കിയില്ലേ. പിണറായി കൂടെ നിന്നവര്‍ മോശക്കാര്‍ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു. ബിഡിജെഎസിന് വേണ്ടത്ര പരിഗണനയും പരിരക്ഷയും ബിജെപി കൊടുത്തില്ല. ഗവര്‍ണര്‍ ആക്കിയപ്പോള്‍ പോലും ഒരു പിന്നോക്ക വിഭാഗത്തെ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

മൂന്ന് പതിറ്റാണ്ട് സാമുദായിക നീതിക്ക് വേണ്ടി പോരാടാന്‍ ശ്രമിച്ചു. ഒരു പരിധിവരെ സമുദായത്തെ കുടക്കീഴില്‍ ആക്കാന്‍ കഴിഞ്ഞു. അതില്‍ തികഞ്ഞ സംതൃപ്തിയുണ്ട്. ഈഴവര്‍ക്ക് ഇതുവരെ സാമൂഹിക നീതി ലഭിച്ചിട്ടില്ല. ഈഴവര്‍ കേരളത്തില്‍ ഇന്നും അവഗണിക്കപ്പെട്ട വിഭാഗമായി നില്‍ക്കുന്നു. ചില സമുദായങ്ങള്‍ സംഘടിതമായി വോട്ട് ബാങ്കായി നിന്ന് അധികാരത്തില്‍ പ്രവേശിച്ചു. സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാന്‍ അധികാരം പങ്കിട്ടു. അപ്പോഴും ഈഴവ സമുദായം നോക്കുകുത്തിയായി. എസ്എന്‍ഡിപി ഒരു സമര സംഘടനയാണ്. ജാതിയുടെ പേരില്‍ നീതി നഷ്ടമായ സമുദായമാണ് എസ്എന്‍ഡിപി. അത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.