ചേര്‍ത്തല: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു ഫലം നാളെ പുറത്തുവരാനിരിക്കേ വിലയിരുത്തലുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. നിലമ്പൂരിലും മലപ്പുറത്തും ഹിന്ദു-മുസ് ലിം കണ്‍സോളിഡേഷന്‍ നടന്നിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി ഹിന്ദുവായത് കൊണ്ട് ഹൈന്ദവ വോട്ടുകള്‍ ഇടതുപക്ഷത്തിന് ലഭിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഹിന്ദു വോട്ട് എം. സ്വരാജിലേക്കും മുസ്‌ലിം വോട്ട് പി.വി. അന്‍വറിലേക്കും ഏകീകരിച്ചു.

25,000 വോട്ട് അന്‍വര്‍ പിടിച്ചാല്‍ ഫലം എല്‍.ഡി.എഫിന് അനുകൂലമാകും. അന്‍വര്‍ പിടിക്കുന്ന വോട്ടില്‍ ചെറിയ ശതമാനം എല്‍.ഡി.എഫിന്റെയും വലിയ ശതമാനം യു.ഡി.എഫിന്റേതും ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സാധ്യത കുറയുകയും എല്‍.ഡി.എഫിന്റെ സാധ്യത കൂടുകയും ചെയ്യും. അന്‍വര്‍ കൂടുതല്‍ വോട്ട് പിടിച്ചില്ലെങ്കില്‍ യു.ഡി.എഫ് വിജയിക്കാനും സാധ്യതയുണ്ടെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, നിലമ്പൂരിലെ പോളിങ് ശതമാനം 75.27 ആയതോടെ ഉയര്‍ന്ന ലീഡോടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്. ഇടതുമുന്നണിയും വിജയം ഉറപ്പ് പറയുന്നുണ്ടെങ്കിലും ചെറിയ ഭൂരിപക്ഷം മാത്രമേ അവര്‍ കാണുന്നുള്ളു. അതേസമയം പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. സ്വതന്ത്രനായ പി.വി. അന്‍വര്‍, കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബി.ജെ.പി നാലാം സ്ഥാനത്ത് വരാനേ വഴിയുള്ളൂ. കണക്കൂകൂട്ടലുകളെല്ലാം തെറ്റിച്ചുള്ള പോളിങ്ങാണ് നിലമ്പൂരിലുണ്ടായത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ ശതമാനത്തിനോട് അടുത്ത പോളിങ്ങാണുണ്ടായത്.

ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമാണ് പ്രകടമായതെന്ന് വിലയിരുത്തുന്ന യു.ഡി.എഫ്, ഫലം ആര്യാടന്‍ ഷൗക്കത്തിന് അനുകൂലമാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബൂത്തുതല കണക്കുകള്‍ വെച്ച് 12,000നും 15,000നുമിടയില്‍ ഭൂരിപക്ഷം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. മുസ്ലിംലീഗിന് സ്വാധീനമുള്ള വഴിക്കടവിലും മൂത്തേടത്തും യു.ഡി.എഫ് വന്‍ ലീഡും നിലമ്പൂര്‍ നഗരസഭയില്‍ തിരിച്ചുവരവും പ്രതീക്ഷിക്കുന്നു.

ഇരുമുന്നണികളുടെയും വോട്ടുകള്‍ അന്‍വറിലേക്ക് പോയിരിക്കാമെങ്കിലും കുടുതല്‍ നഷ്ടമുണ്ടാവുക എല്‍.ഡി.എഫിനാകുമെന്ന വിലയിരുത്തലും യു.ഡി.എഫിനുണ്ട്. ക്രൈസ്തവ വോട്ടുകളില്‍ ഇളക്കമുണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറയുന്നു. കുടിയേറ്റ മേഖലയില്‍ നാമമാത്രമായി മാത്രമേ അന്‍വറിന് സ്വാധീനം ചെലുത്താനായിട്ടുള്ളൂ. ബി.ജെ.പി സ്ഥാനാര്‍ഥി കത്തോലിക്ക വിശ്വാസിയല്ലാത്തതിനാല്‍, സഭ വോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചിട്ടില്ലെന്നും യു.ഡി.എഫ് വിലയിരുത്തുന്നു.

2000 മുതല്‍ 3000 വരെ വോട്ടുകള്‍ക്ക് എം. സ്വരാജ് വിജയിക്കുമെന്നാണ് ബൂത്തുതല കണക്കുകള്‍ വെച്ചുള്ള എല്‍.ഡി.എഫ് വിലയിരുത്തല്‍. നിലമ്പൂര്‍ നഗരസഭയിലും പോത്തുകല്ല്, അമരമ്പലം, കരുളായി പഞ്ചായത്തുകളിലുമാണ് സി.പി.എം മേല്‍ക്കൈ പ്രതീക്ഷിക്കുന്നത്. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളില്‍ യു.ഡി.എഫ് ലീഡ് നേടുമെന്നുമാണ് എല്‍.ഡി.എഫ് കണക്കാക്കുന്നത്. പോത്തുകല്ലില്‍ 1042ഉം കരുളായിയില്‍ 1367ഉം അമരമ്പലത്ത് 1244ഉം നിലമ്പൂരില്‍ 1007ഉം വോട്ടിന്റെ ലീഡ് സ്വരാജിനുണ്ടാകുമെന്ന് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണക്ക് കൂട്ടുന്നു. വഴിക്കടവിലും കരുളായിയിലും നിലമ്പൂര്‍ നഗരസഭയിലുമാണ് പി.വി. അന്‍വര്‍ കൂടുതല്‍ വോട്ട് പ്രതീക്ഷിക്കുന്നത്.

പിണറായി വിരുദ്ധ ന്യൂനപക്ഷ വോട്ടുകളും കോണ്‍ഗ്രസിലെ വിമത വോട്ടുകളും അന്‍വറിലേക്ക് ചാഞ്ഞെന്ന നിരീക്ഷണമുണ്ട്. അവസാനനാളില്‍ ബി.ജെ.ഡി.എസ് പ്രചാരണത്തില്‍ സജീവമായെങ്കിലും ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിലേക്ക് എന്‍.ഡി.എ എത്താനിടയില്ല.