ലണ്ടന്‍: ഇന്നേ വരെ കണ്ടെത്തിയ ഏറ്റവും വലിയ സൈബര്‍ സുരക്ഷാ വീഴ്ചയില്‍ നടുങ്ങിയിരിക്കുകയാണ് ലോകം. ഐഫോണിന്റെയും ജിമെയിലിന്റെയും ഫേസ് ബുക്കിന്റെയും മാത്രമല്ല പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലെ പാസ്വേര്‍ഡും ചോര്‍ന്നു. അടിയന്തരമായി എല്ലാവരും എല്ലാ പാസ്വേഡുകളും ഇപ്പോള്‍ തന്നെ മാറ്റണം എന്നാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്. 16 ബില്യണിലധികം വ്യക്തിഗത രേഖകള്‍ അടങ്ങിയ 30 ഡാറ്റാബേസുകളുടെ ഒരു വലിയ ശേഖരമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചില ഡാറ്റാസെറ്റുകളില്‍ നിരവധി അവ്യക്തതകള്‍ നിലനില്‍ക്കുന്നത് കാരണം ഇതിന്റെ ഉള്ളടക്കം എന്താണെന്ന കാര്യം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഗവേഷകരുടെ അഭിപ്രായത്തില്‍, വിവിധ ഇന്‍ഫോസ്റ്റീലിംഗ് മാല്‍വെയറുകള്‍ ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ രേഖകള്‍ തട്ടിയെടുത്തിരിക്കുന്നത് എന്നാണ്. എന്നാല്‍ മുഴുവന്‍ ഡാറ്റയും ശേഖരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ഇപ്പോള്‍ കണ്ടെത്തിയ ഡാറ്റാബേസുകള്‍ ആരുടേതാണെന്ന് ഇനിയും കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ലോകമെമ്പാടുമുള്ള 5.5 ബില്യണിലധികം ആളുകളാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അത് കൊണ്ട് തന്നെ ആരുടെയൊക്കെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സൈബര്‍ കുറ്റവാളികള്‍ കൈവശപ്പെടുത്തിയത് എന്ന കാര്യം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. സൈബര്‍ കുറ്റവാളികളുടെ കൈകളില്‍ അകപ്പെടാതിരിക്കാന്‍ ഉപഭോക്താക്കളോട് അവരുടെ പാസ്വേഡുകള്‍ ഉടന്‍ മാറ്റാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.

കഴിഞ്ഞ മാസം 184 ദശലക്ഷം റെക്കോര്‍ഡുകളുടെ ഡാറ്റാബേസ് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. സൈബര്‍ സുരക്ഷാ മേഖലയിലെ പ്രമുഖനായ ജെറമിയാ ഫൗളര്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഫോസ്റ്റീലര്‍ മാല്‍വെയറുകള്‍ എത്രത്തോളം വ്യാപകമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ മാസം കണ്ടെത്തിയ 184 ദശലക്ഷം റെക്കോര്‍ഡുകളുടെ ഡാറ്റാബേസില്‍ ദശലക്ഷക്കണക്കിന് സ്വകാര്യ പൗരന്മാരുടെ സുരക്ഷിത ലോഗിന്‍ ഡാറ്റയാണ് അടങ്ങിയിരിക്കുന്നത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ചൈന, ഇന്ത്യ, ഇസ്രായേല്‍, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ 29 ലധികം രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ വിവരങ്ങളാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തിരിക്കുന്നത്.ഇതിലൂടെ കുറ്റവാളികള്‍ക്ക് കോടിക്കണക്കിന് ഉപഭോക്താക്കളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് നേരിട്ട് അക്സസ് ലഭിക്കുകയാണ്.

ഇപ്പോള്‍ സൈബര്‍ തട്ടിപ്പിന് ഇരയായ വ്യക്തികള്‍ പാസ്വേഡ് മാററുന്നതിന് ഒപ്പം ടൂ ഫാക്ടര്‍ ഓതന്റിഫിക്കേഷനും സജീവമാക്കണം എന്നാണ് ഗവേഷകര്‍ നല്‍കുന്ന ഉപദേശം. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന സൈബര്‍ സുരക്ഷാ വീഴ്ച പല രാജ്യങ്ങളുടേയും സുരക്ഷയെ തന്നെ ബാധിക്കാനും സാധ്യതയുണ്ട്. സര്‍ക്കാരിന്റെ ഇ മെയില്‍ അക്കൗണ്ടുകള്‍ ത്ട്ടിയെടുക്കുന്നത് അതീവ രഹസ്യമായ പല കാര്യങ്ങളും കുറ്റവാളികളുടെ കൈവശം എത്താനും സാധ്യതയുണ്ട്.