ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായ എൽവിഎം 3 എം 5, നാവിക സേനയുടെ നിർണായക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ് 03 യെ വിജയകരമായി ബഹിരാകാശത്തെത്തിച്ചു.

വൈകിട്ട് 5.26ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് 4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി എൽവിഎം 3 കുതിച്ചുയർന്നത്. ഈ വിക്ഷേപണം ഐഎസ്ആർഒയുടെ കരുത്തുറ്റ റോക്കറ്റിന്റെ പരാജയമറിയാത്ത ജൈത്രയാത്ര തുടരുകയാണ്.

ചന്ദ്രയാൻ 3 ദൗത്യത്തിനു ശേഷമുള്ള ആദ്യത്തെ എൽവിഎം 3 മിഷനാണ് ഇത്. ഏകദേശം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഐഎസ്ആർഒയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ് വീണ്ടും ബഹിരാകാശത്തേക്ക് കുതിച്ചത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക ദൗത്യമായതിനാൽ, വിക്ഷേപണത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ഉപഗ്രഹത്തിന്റെ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല. ഇനിയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യങ്ങൾക്ക് ഈ രീതി തുടരാനാണ് സാധ്യത. ലോഞ്ച് ബ്രോഷറിലും ഉപഗ്രഹത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.

ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് (Geosynchronous Orbit) ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിക്കുന്ന ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് സിഎംഎസ് 03. ഈ ഉപഗ്രഹത്തിന് ആദ്യം ജിസാറ്റ് 7ആർ എന്നായിരുന്നു പേരിട്ടിരുന്നത്. പിന്നീട് സിഎംഎസ് 03 എന്നാക്കി മാറ്റുകയായിരുന്നു. ഉപഗ്രഹത്തിന്റെ നിർമ്മാണ ചിലവ് 1589 കോടി രൂപയാണ്. 2019ലാണ് നാവികസേനയും ഐഎസ്ആർഒയും സിഎംഎസ് 03 ഉപഗ്രഹം സംബന്ധിച്ച കരാറിൽ ഒപ്പിട്ടത്. മലയാളിയായ വിക്ടർ ജോസഫ് ആണ് ഈ ദൗത്യത്തിന്റെ മിഷൻ ഡയറക്ടർ.

വിക്ഷേപണം കഴിഞ്ഞ് അധികം വൈകാതെ സിഎംഎസ് 03 ഉപഗ്രഹം റോക്കറ്റിൽ നിന്ന് വിജയകരമായി വേർപെട്ട് ബഹിരാകാശത്ത് സ്ഥാനം ഉറപ്പിച്ചു. ഈ വിജയം നാവിക സേനയുടെ വാർത്താവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിക്കും.