ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താലിനിടെ കടകൾക്ക് നേരെ ആക്രമണം. ചേർത്തലയിലാണ് ഹർത്താലിനിടെ ഒരു സംഘം കടകൾക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികൾ കടകൾക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തിൽ നശിച്ചത്. ഇതോടെ സ്ഥലത്ത് പൊലീസ് സംഘം പരിശോധന ശക്തമാക്കി.

ഇന്നലെ രാത്രി 9.45ഓടെയാണ് വയലാറിന് സമീപം നാഗംകുളങ്ങര കവലയിൽ എസ്ഡിപിഐ - ആർ എസ് എസ്‌  സംഘർഷത്തിനിടെ ആർഎസ്എസ് പ്രവർത്തകൻ നന്ദു ആർ കൃഷ്ണ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തു എന്ന് പൊലീസ് കണ്ടെത്തിയ എട്ടു പേരുടെ അറസ്റ്റ് ചേർത്തല പൊലീസ് ഇന്ന് രേഖപ്പെടുത്തി. പാണാവള്ളി സ്വദേശി റിയാസ്, അരൂർ സ്വദേശി നിഷാദ്, വടുതല സ്വദേശി യാസിർ, ഏഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയത്.

കൊലപാതകം ആസൂത്രിതമാണെന്നും ഇരുപത്തിയഞ്ചിലേറെ പേർ കൊലപാതകത്തിൽ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗനമം. നന്ദുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജില്ലയിൽ ബിജെപി ആഹ്വനം ചെയ്ത ഹർത്താൽ തുടരുകയാണ്. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ആരോപിച്ചു.

അക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ നന്ദു കെ.എസ് എന്ന ആർഎസ്എസ് പ്രവർത്തകനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്കേറ്റ 3 എസ്ഡിപിഐ പ്രവർത്തകർ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം ആസൂത്രണം ചെയ്തത് ആർഎസ്എസാണെന്നും സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നുമാണ് എസ്ഡിപിഐയുടെ നിലപാട്. കൊലപാതകത്തിൽ പ്രതിഷേധിച്ചു ആലപ്പുഴ ജില്ലയിൽ ബിജെപി പ്രഖ്യാപിച്ച ഹർത്താൽ പൊതുവിൽസമാധാനപരമാണ്. കൊല്ലപ്പെട്ട നന്ദുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടതിന് ശേഷം വൈകിട്ട് നാല് മണിയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.