ജയ്പുര്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിടെ ജോഫ്ര ആര്‍ച്ചറിന്റെ പന്ത് പതിച്ച് കൈവിരലിനേറ്റ പരുക്കിനെ അതിജീവിച്ച് രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ഐപിഎല്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. എന്നാല്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ വിക്കറ്റ് കീപ്പറുടെ ജോലി തുടരാന്‍ ബിസിസിഐയുടെ അനുമതി ലഭിച്ചിട്ടില്ല. ഇതോടെ രാജസ്ഥാന്‍ റോയല്‍സിന്റെ നായകസ്ഥാനത്തുനിന്ന് ആദ്യത്തെ മൂന്നു മത്സരങ്ങളില്‍ മാറിനില്‍ക്കേണ്ട അവസ്ഥയിലാണ് മലയാളി താരം സഞ്ജു സാംസണ്‍.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ കഠിനശ്രമത്തിനൊടുവില്‍ ബാറ്റിങ്ങിന് ഇറങ്ങാന്‍ അധികൃതരുടെ പച്ചക്കൊടി കിട്ടിയെങ്കിലും, വിക്കറ്റ് കീപ്പറുടെ ജോലി തുടരാന്‍ അനുമതിയില്ല. ഈ സാഹചര്യത്തിലാണ് ആദ്യ മൂന്നു കളികളില്‍ ക്യാപ്റ്റന്‍ സ്ഥാനം റിയാന്‍ പരാഗിന് വിട്ടുകൊടുത്ത് ബാറ്ററായി 'ഒതുങ്ങാന്‍' സഞ്ജു തീരുമാനിച്ചത്. ഫലത്തില്‍ ഈ ഐപിഎല്‍ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ നായകനു കീഴിലാകും രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പോരാട്ടത്തിനു തുടക്കമിടുക.

വിരാട് കോലിക്കു ശേഷം ഐപിഎല്‍ ടീമിനെ നയിക്കുന്ന പ്രായം കുറഞ്ഞ നായകനെന്ന റെക്കോര്‍ഡും 23കാരനായ റിയാന് പരാഗിനു സ്വന്തം. ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധിക്കാന്‍ തീരുമാനിച്ച സഞ്ജു, ഇംപാക്ട് പ്ലെയറായി കളത്തിലെത്താനാണ് സാധ്യത. പരുക്കിന്റെ പ്രശ്‌നങ്ങളുള്ളതിനാല്‍ റിയാന്‍ പരാഗായിരിക്കും ആദ്യ മൂന്നു മത്സരങ്ങളില്‍ ടീമിനെ നയിക്കുക എന്ന കാര്യം സഞ്ജു തന്നെയാണ് ടീം മീറ്റിങ്ങില്‍ പ്രഖ്യാപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ രാജസ്ഥാന്‍ എക്‌സില്‍ പങ്കുവയ്ക്കുകയും ചെയ്തു.

തനിക്ക് പകരം നായകരാവാന്‍ യോഗ്യരായ നിരവധി താരങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു സഞ്ജു റിയാന്‍ പരാഗ് ആയിരിക്കും ആദ്യ മൂന്ന് കളികളില്‍ രാജസ്ഥാനെ നയിക്കുകയെന്നും താന്‍ ബാറ്ററായി മാത്രമായിട്ടായിരിക്കും ഇറങ്ങുകയെന്നും ഇന്നലെ ടീം മീറ്റിംഗില്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ റിയാന്‍ പരാഗിനെക്കാള്‍ രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണെന്ന നിലപാടിലാണ് ഒരു വിഭാഗം ആരാധകര്‍. പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസത്തിന് ഉദാഹരണമാണെന്നും ജയ്‌സ്വാള്‍ എത്രയും വേഗം നല്ലൊരു പിആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ കരിയര്‍ തന്നെ അപകടത്തിലാകുമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

കഴിഞ്ഞ സീസണിലൊഴികെ മുന്‍ സീസണിലുകളിലെല്ലാം മോശം പ്രകടനം നടത്തിയ പരാഗിനെ രാജസ്ഥാന്‍ കോടികള്‍ കൊടുത്ത് നിലനിര്‍ത്തിയതും ആരാധകര്‍ ചൂണ്ടിക്കാട്ടി. നല്ലൊരു പിആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ ജയ്‌സ്വാളിന്റെ കരിയര്‍ പൂജാരയുടെ ടെസ്റ്റ് കരിയര്‍ പോലെയും ശീഖര്‍ ധവാന്റെ വൈറ്റ് ബോള്‍ കരിയര്‍ പോലെയും അവസാനിക്കേണ്ടിവരുമെന്നും കരിയറില്‍ രക്ഷപ്പെടണണമെങ്കില്‍ ജയ്‌സ്വാള്‍ ആസാം റോയല്‍സ് വിടേണ്ടിവരുമെന്നും ആരാധകര്‍ പറയുന്നു.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്റെ ടോപ് സ്‌കോററായിരുന്നു റിയാന്‍ പരാഗ്. 16 മത്സരങ്ങളില്‍ 52 റണ്‍സ് ശരാശരിയില്‍ 573 റണ്‍സാണ് പരാഗ് അടിച്ചെടുത്തത്. അതേസമയം, ജയ്‌സ്വാള്‍ 435 റണ്‍സാണ് ഓപ്പണറെന്ന നിലയില്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ കഴിഞ്ഞ സീസണില്‍ നേടിയത്.

സഞ്ജുവിന്റെ അഭാവത്തില്‍ യുവതാരം ധ്രുവ് ജുറേലാകും ആദ്യ മത്സരങ്ങളില്‍ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറാകുക. 23ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്തിലാണ് രാജസ്ഥാന്റെ ആദ്യ മത്സരം. തുടര്‍ന്ന് 26ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും 30ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും ടീമിന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബരാസ്പര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നേരിടും.

അതേസമയം, ആദ്യ മൂന്നു മത്സരങ്ങളില്‍ സഞ്ജുവിന്റെ നായകസ്ഥാനം നഷ്ടമാക്കിയ പരുക്കിനു കാരണക്കാരനായ ഇംഗ്ലിഷ് താരം ജോഫ്ര ആര്‍ച്ചര്‍ ഇത്തവണ രാജസ്ഥാന്‍ നിരയിലാണെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ പരുക്കിനു കാരണമായ പന്തെറിഞ്ഞ ആര്‍ച്ചര്‍, ഈ മത്സരങ്ങളില്‍ രാജസ്ഥാന്‍ ജഴ്‌സിയില്‍ അവരുടെ പേസ് കുന്തമുനയായി ഉണ്ടാകും.