ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകുകയാണ്. ഫാസ്റ്റ് ബൗളര്‍മാരുടെ നിരയിലെ ഇന്ത്യയുടെ വജ്രായുധം ജസ്പ്രീത് ബുംറ തന്നെയാണ് ടീമിന്റെ തുറുപ്പുചീട്ട്. എതിരാളികളുടെ പേടി സ്വപ്നമായ ബുംറ ടൂര്‍മെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ താരത്തെ കാത്തിരിക്കുന്നത് ലോക റെക്കോര്‍ഡാണ്. ലോകത്തെ തന്നെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാണ് ജസ്പ്രീത് ബുംറയെന്ന് അയാള്‍ പല തവണ തെളിയിച്ചതാണ്. വെറും 35 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 156 വിക്കറ്റുകളാണ് ബുംറ ഇതുവരെ നേടിയത്. നിലവില്‍ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരനും ബുംറ തന്നെ.

ഈ പരമ്പരയില്‍ ബുംറയെ കാത്തിരിക്കുന്നത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ലോക റെക്കോഡ് ആണ്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ഒരു ഇന്നിങ്‌സില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയ ഒന്നാമന്‍ മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ ആണ്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരക്കിടെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ രണ്ട് ഇന്നിങ്ങ്‌സുകളില്‍ അഞ്ച് വീതം വിക്കറ്റുകള്‍ നേടാന്‍ സാധിച്ചാല്‍ ഇന്ത്യയുടെ ബുംറയ്ക്ക് അശ്വിനെ മറികടന്ന് ലോകത്ത് തന്നെ ഒന്നാമനാകാന്‍ സാധിക്കും. 11 തവണ ഓരോ ഇന്നിങ്‌സില്‍ നിന്ന് 5 വിക്കറ്റുകള്‍ നേടാന്‍ അശ്വിന് സാധിച്ചിട്ടുണ്ട്. ബുംറയ്ക്ക് 10 തവണയും.

ഇന്ത്യ - ഇംഗ്ലണ്ട് പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും ബുംറ ഇറങ്ങുന്ന കാര്യം ഉറപ്പായിട്ടില്ല. അതേസമയം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരം കൂടിയാണ് ജസ്പ്രീത് ബുംറ. ഈ പരമ്പരയില്‍ മാന്‍ ഓഫ് ദി പുരസ്‌കാരം നേടിയ താരവും ബുംറയാണ്. രോഹിതിന്റെ അഭാവത്തില്‍ പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ബുംറയായിരുന്നു ടീമിനെ നയിച്ചത്. ഈ മത്സരത്തില്‍ മാത്രമാണ് ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ജയിച്ചത്. അഞ്ച് മത്സര പരമ്പരയില്‍ താരം അന്ന് 32 വിക്കറ്റുകളാണ് നേടിയത്. അതില്‍ അവസാന മത്സരത്തില്‍ പരിക്ക് വില്ലനായതോടെ പന്തെറിയാന്‍ കഴിഞ്ഞില്ല.

ഇംഗ്ലണ്ടില്‍ പുതിയ പടനായകന്റെ കീഴില്‍ പോരിനിറങ്ങുന്ന ഇന്ത്യ ബുംറയില്‍ വെച്ചുപുലര്‍ത്തുന്ന പ്രതീക്ഷകള്‍ ചെറുതല്ല. പരിക്ക് വില്ലനായില്ലെങ്കില്‍ ഒരുപക്ഷേ ബുംറയുടെ ലോക റെക്കോഡിലേക്കുള്ള പ്രയാണത്തിനാവും പരമ്പര സാക്ഷിയാവുക.