കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 40 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.199 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.50 റണ്‍സ് നേടിയ നായകന്‍ അജിങ്ക്യ രഹാനെ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്.നേരത്തെ 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ മികവിലാണ് ഗുജറാത്ത് മികച്ച സ്‌കോറിലെത്തിയത്.

36 പന്തില്‍ 50 റണ്‍സെടുത്തു പുറത്തായ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ അജിന്‍ക്യ രഹാനെ ഒഴികെ കൊല്‍ക്കത്തയുടെ മുന്‍നിര ബാറ്റര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചില്ല.റഹ്‌മാനുള്ള ഗുര്‍ബാസ് തുടക്കത്തില്‍ തന്നെ ഒരു റണ്ണിന് ഔട്ടായപ്പോള്‍, സുനില്‍ നരെയ്ന്‍ (13 പന്തില്‍ 17), വെങ്കടേഷ് അയ്യര്‍ (19 പന്തില്‍ 14) എന്നിവരും വലിയ സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ പുറത്തായി. മധ്യനിരയില്‍ പൊരുതിയ ആന്ദ്രെ റസ്സല്‍ 21 റണ്‍സെടുത്തു. രമണ്‍ദീപ്, മൊയീന്‍ അലി എന്നിവരും നിരാശപ്പെടുത്തിയതോടെ 16.3 ഓവറില്‍ 119 റണ്‍സെന്ന നിലയിലായി കൊല്‍ക്കത്തയുടെ അവസ്ഥ.




അവസാന ഓവറുകളില്‍ കൊല്‍ക്കത്ത ഇംപാക്ട് സബ്ബായി അങ്ക്രിഷ് രഘുവംശിയെയും കളത്തിലിറക്കി.റിങ്കുവും അങ്ക്രിഷും കൈകോര്‍ത്തിട്ടും 20 ഓവറില്‍ 159 റണ്‍സെടുക്കാന്‍ മാത്രമാണു കൊല്‍ക്കത്തയ്ക്കു സാധിച്ചത്.14 പന്തുകള്‍ നേരിട്ട റിങ്കു സിങ് 17 റണ്‍സടിച്ച് പുറത്തായി.27 റണ്‍സെടുത്ത അങ്ക്രിഷ് രഘുവംശി പുറത്താകാതെ നിന്നു.ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.മുഹമ്മദ് സിറാജ്, ഇഷാന്ത് ശര്‍മ, വാഷിങ്ടന്‍ സുന്ദര്‍, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഗുജറാത്ത് 198 റണ്‍സാണെടുത്തത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് സാവധാനമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ശ്രദ്ധയോടെയാണ് കൊല്‍ക്കത്ത ബൗളര്‍മാരെ നേരിട്ടത്. ആറോവറില്‍ 45 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. എന്നാല്‍ പവര്‍പ്ലേയ്ക്ക് ശേഷം ടീം കളിശൈലി മാറ്റി. ഗില്ലും സുദര്‍ശനും കത്തിക്കയറിയതോടെ സ്‌കോര്‍ കുതിച്ചു.

പത്തോവര്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 89 റണ്‍സെന്ന നിലയിലായിരുന്നു ഗുജറാത്ത്. പിന്നാലെ ഗില്ലും സുദര്‍ശനും അര്‍ധസെഞ്ചുറി തികച്ചു. ഒടുവില്‍ 13-ാം ഓവറില്‍ ആന്ദ്ര റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 36 പന്തില്‍ നിന്ന് 52 റണ്‍സെടുത്ത സായ് സുദര്‍ശനെ റസ്സല്‍ ഗുര്‍ബാസിന്റെ കൈകളിലെത്തിച്ചു. മൂന്നാമനായി ഇറങ്ങിയ ബട്‌ലറും അടിച്ചുകളിച്ചതോടെ ഗുജറാത്ത് സ്‌കോര്‍ ഉയര്‍ന്നു.

ടീം സ്‌കോര്‍ 172 ല്‍ നില്‍ക്കേ ശുഭ്മാന്‍ ഗില്‍ പുറത്തായി. 55 പന്തില്‍ നിന്ന് 90 റണ്‍സെടുത്താണ് താരം പുറത്തായത്. പിന്നാലെ രാഹുല്‍ തെവാട്ടിയ ഡക്കായി മടങ്ങി. അടിച്ചുകളിച്ച ബട്‌ലര്‍ സകാേര്‍ 198 ലെത്തിച്ചു.ബട്‌ലര്‍ 23 പന്തില്‍ നിന്ന് 41 റണ്‍സെടുത്തു പുറത്താകാതെ നിന്നു.

ഇന്നത്തെ ജയത്തോടെ 8 കളികളില്‍ നിന്ന് 12 പോയിന്റ് സ്വന്തമാക്കിയ ഗുജറാത്ത് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.7 കളികളില്‍ 10 പോയന്റുമായി ഡല്‍ഹിയാണ് 2 മത്.8കളികളില്‍ 6 പോയന്റുള്ള കൊല്‍ക്കത്ത 7മതാണ്.