ചെന്നൈ: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുകയാണ് രോഹിത് ശര്‍മയും സംഘവും. ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്ക് വ്യാഴാഴ്ച്ച തുടക്കമാവും. ചെന്നൈ, ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് കാണ്‍പൂരിലെ ഗ്രീന്പാര്‍ക്ക് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ടെസ്റ്റിനുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സീനിയര്‍ താരങ്ങളെല്ലാം തിരിച്ചെത്തുന്ന മത്സരമാണിത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സീനിയര്‍ താരം വിരാട് കോലി, പേസര്‍ ജസ്പ്രിത് ബുമ്ര എന്നിവരെല്ലാം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി. രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ഋഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതും പരിക്ക് മാറി കെ എല്‍ രാഹുല്‍ ടീമിലെത്തിയതുമാണ് പ്രധാന മാറ്റങ്ങള്‍.

വരാനിരിക്കുന്ന വലിയ പരമ്പരകള്‍ക്കു മുന്‍പ് കരുത്തും ദൗര്‍ബല്യവും അളക്കാനുള്ള 'ലിറ്റ്മസ് ടെസ്റ്റ്' കൂടിയാണ് ഇന്ത്യയ്ക്ക് ഈ പരമ്പര. ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരെ 3 ഹോം ടെസ്റ്റുകള്‍ കളിക്കുന്ന ഇന്ത്യ നവംബറില്‍ ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്കായി ഓസ്‌ട്രേലിയയിലേക്കു പോകും. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് പോയിന്റ് പട്ടികയില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

ബംഗ്ലദേശ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ 16 കളിക്കാരും ഇന്നലെ ചെപ്പോക്കില്‍ പരിശീലനത്തിനിറങ്ങി. കഴിഞ്ഞയാഴ്ച ഇവിടെയെത്തിയ ടീം ഇന്ത്യയുടെ മൂന്നാം ട്രെയിനിങ് സെഷന്‍ ആയിരുന്നു ഇത്. വിരാട് കോലിയും യശസ്വി ജയ്‌സ്വാളും ഉള്‍പ്പെടെയുള്ളവര്‍ പേസര്‍ ജസ്പ്രീത് ബുമ്രയെയും സ്പിന്നര്‍ ആര്‍.അശ്വിനെയും നേരിട്ടപ്പോള്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും സ്പിന്നര്‍മാരില്‍ തന്നെയാണ് ശ്രദ്ധയൂന്നിയത്.

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര 20നു നേടിയതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന ബംഗ്ലദേശും ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. പാക്കിസ്ഥാനെതിരെ 2 ടെസ്റ്റുകളിലായി 6 വിക്കറ്റുകള്‍ നേടിയ യുവപേസര്‍ നഹീദ് റാണയായിരുന്നു പരിശീലനത്തിലെ ശ്രദ്ധാകേന്ദ്രം. കൗണ്ടി ചാമ്പ്യന്‍ഷിപ് കളിക്കാന്‍ ഇംഗ്ലണ്ടിലേക്കു പോയ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ഇന്നു ടീമിനൊപ്പം ചേരും. ബംഗ്ലദേശിനെതിരെ 13 ടെസ്റ്റ് പരമ്പര കളിച്ചതില്‍ പതിനൊന്നും ഇന്ത്യ ജയിച്ചു. രണ്ടു പരമ്പരകള്‍ സമനിലയായി.

ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവന്‍ എന്തായിരിക്കുമെന്നാണ് ആരാധകരുടെ ആകാംക്ഷ. ഓപ്പണര്‍മാരായി രോഹിത്തും യശസ്വി ജയ്സ്വാളും എത്തുമെന്ന് ഉറപ്പാണ്. പിന്നാലെ ശുഭ്മാന്‍ ഗില്‍. ചേതേശ്വര്‍ പൂജാര ഒഴിച്ചിട്ട സ്ഥാനം ഗില്ലിനുള്ളതാണെന്ന ചിത്രമാണ് പുറത്തുവരുന്നത്. നാലാമനായി കോലി തുടരും. മധ്യനിരയാണ് തലവേദനയുണ്ടാക്കുന്ന പ്രധാന ഏരിയ. മികച്ച ഫോമിലുള്ള സര്‍ഫറാസ് ഖാന്‍, കെ എല്‍ രാഹുല്‍ എന്നിവരാണ് സ്ഥാനത്ത് വേണ്ടി മത്സരിക്കുക. എങ്കിലും പരിചയസമ്പന്നനായ രാഹുലാണ് ടീമിലെത്താന്‍ കൂടുതല്‍ സാധ്യത. ദുലീപ് ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. സര്‍ഫറാസിനാവട്ടെ അതിനായില്ല. അതുകൊണ്ടുതന്നെ രാഹുല്‍ കളിച്ചേക്കും.

വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തിരിച്ചെത്തും. ആറാമനായി കളിക്കുന്നും പന്ത് ആയിരിക്കും. ധ്രുവ് ജുറല്‍ പുറത്തിരിക്കും. സീനിയര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കും സ്ഥാനമുറപ്പാണ്. ചെന്നൈയില്‍ മൂന്ന് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തുമെന്ന് തീര്‍ച്ചയാണ്. മൂന്നാമന്‍ കുല്‍ദീപ് യാദവോ അതോ അക്സര്‍ പട്ടേലോ എന്നുള്ളതാണ് പ്രധാന ചോദ്യം. ബാറ്റിംഗ് കഴിവ് കണക്കിലെടുത്ത് അക്സര്‍ ടീമിലെത്താന്‍ സാധ്യതയേറെ. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവര്‍ പേസര്‍മാരായി ടീമിലിടം നേടും.