ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോടേറ്റ ആറ് വിക്കറ്റ് തോല്‍വിയോടെ സെമി പ്രതീക്ഷ തുലാസിലായ പാകിസ്ഥാന്‍ ടീമിനെയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും വിമര്‍ശിച്ച് മുന്‍താരങ്ങള്‍. ഈ തോല്‍വിയില്‍ തനിക്ക് ഒട്ടും നിരാശ തോന്നുന്നില്ലെന്നും ഇതെല്ലാം ഇങ്ങനെ തന്നെ വരുമെന്നു താന്‍ നേരത്തെ മനസിലാക്കിയെന്നും ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തര്‍ പറഞ്ഞു. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

'ഇന്ത്യയോടു തോറ്റതില്‍ എനിക്ക് നിരാശയില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. 5 ബൗളര്‍മാരെ കളത്തിലിറക്കാന്‍ ടീമിനു കഴിയില്ലേ. ലോകത്തെ മുഴുവന്‍ ടീമുകളും പ്ലെയിങ് ഇലവനില്‍ 6 ബൗളര്‍മാരെ വരെ വച്ചു കളിക്കുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് രണ്ട് ഓള്‍ റൗണ്ടര്‍മാരെ വച്ച് ടീമിനെ ഇറക്കുന്നു. എന്തൊരു ബുദ്ധിശൂന്യമായ മാനേജ്മെന്റാണ്.'

'ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ വൈഗ്ധ്യവും ഒരു ധാരണയുമില്ലാത്ത ടീമിനെ തട്ടിക്കൂട്ടിയ മാനേജ്മെന്റാണ് തോല്‍വിയുടെ ഉത്തരവാദികള്‍. താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ടീം മാനേജ്മെന്റിന് വ്യക്തതയില്ല. കളിക്കാര്‍ക്കും ഇല്ല. എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ക്കറിയില്ല.'

'ഇന്ത്യന്‍ ടീമിലെ രോഹിത്, വിരാട്, ശുഭ്മാന്‍ എന്നിവരെ പോലെ കഴിവുള്ള ഒരു താരവും പാക് ടീമില്‍ ഇല്ല. ഒരു ദിശാബോധവുമില്ലാത്ത ടീമാണിത്'- അക്തര്‍ തുറന്നടിച്ചു.

മത്സര ശേഷം നടന്ന ടെലിവിഷന്‍ ചര്‍ച്ചയിലും മുന്‍താരങ്ങള്‍ കടുത്ത വിമര്‍ശനമാണ് പാകിസ്ഥാന്‍ ടീമിനെതിരെ ഉയര്‍ത്തിയത്. ബാബര്‍ അസം പാക് ക്രിക്കറ്റിലെ വലിയ ഫ്രോഡ് ആണെന്ന് അക്തര്‍ ടെലിവിഷന്‍ ചര്‍ച്ചയില്‍ പറഞ്ഞു.

നമ്മളെല്ലാവരും ബാബറെ വിരാട് കോലിയുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയൂ, ആരാണ് ഹീറോ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വിരാട് കോലി അദ്ദേഹത്തിന്റെ പാതയാണ് പിന്തുടരുന്നത്. എന്നാല്‍ ആരാണ് ബാബര്‍ അസമിന്റെ ഹീറോ, ടുക്..ടുക്(ആരുടെയും പേര് പറയാതെ) ആണോ, എന്തായാലും നിങ്ങളുടെ ഹീറോ തെറ്റാണ്. നിങ്ങളുടെ ചിന്താരീതിയും തെറ്റാണ്. തുടക്കം മുതല്‍ നിങ്ങളൊരു ഫ്രോഡാണെന്നായിരുന്നു അക്തറിന്റെ വാക്കുകള്‍.

ബാബര്‍ അസം കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യക്കെതിരെ ഒരു മത്സരത്തിലെങ്കിലും പാകിസ്ഥാനെ ഒറ്റക്ക് ജയിപ്പിച്ചിട്ടുണ്ടോ എന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകന്‍ മുഹമ്മദ് ഹഫീസ് ചോദിച്ചു. ബാബര്‍ മികച്ച കളിക്കാരനാണ്. പക്ഷെ ഇന്ത്യക്കെതിരെയോ സെന രാജ്യങ്ങളിലോ(ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്) ഒറ്റക്ക് കളി ജയിപ്പിക്കാന്‍ ഇതുവരെയായിട്ടില്ല. ബാബര്‍ അല്ല, യഥാര്‍ത്ഥ രാജാവ്, അത് വിരാട് കോലിയാണ്.

അദ്ദേഹം മറ്റ് രാജ്യങ്ങള്‍ക്കെതിരെയെല്ലാം ആധിപത്യം പുലര്‍ത്തിയാണ് ആ പദവി നേടിയെടുത്തത്. നിങ്ങളുടെ പി ആര്‍ ടീമിന്റെ പിടിയില്‍ നിന്ന് പുറത്തുവരു. പാകിസ്ഥാന് വേണ്ടത് മികച്ച പ്രകടനം നടത്തുന്നവരെയാണ്. ബാബര്‍ അസം നല്ല കളിക്കാരനാണെന്നത് സമ്മതിക്കുന്നു.

എന്നാല്‍ ഇന്ത്യക്കെതിരെ ഒരു മാന്‍ ഓഫ് ദ് മാച്ചെങ്കിലും ബാബറിന്റെ പേരിലുണ്ടോ എന്നും ഹഫീസ് ചോദിച്ചു. ഓപ്പണറായി ഇറങ്ങിയ ബാബര്‍ അസം ഇന്ത്യക്കെതിരെ 26 പന്തില്‍ 23 റണ്‍സെടുത്ത് പുറത്തായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ 42.3 ഓവറില്‍ ലക്ഷ്യം കണ്ടു. കോലി 100 റണ്‍സുമായും അക്‌സര്‍ പട്ടേല്‍ മൂന്ന് റണ്‍സുമായും പുറത്താകാതെ നിന്നപ്പോള്‍ 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി.