ലീഡ്‌സ്: ഇന്ത്യ - ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യക്കെതിരെ അവസാന ദിനം 371 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 117 റണ്‍സ് എന്ന നിലയിലാണ്. 64 റണ്‍സുമായി ബെന്‍ ഡക്കറ്റും 42 റണ്‍സുമായി സാക് ക്രോളിയും ക്രീസില്‍. പത്ത് വിക്കറ്റും 66 ഓവറുകളും രണ്ട് സെഷനുകളും ബാക്കിയിരിക്കെ ജയത്തിലേക്ക് ഇംഗ്ലണ്ടിന് ഇനി 254 റണ്‍സ് കൂടി മതി.

അവസാന ദിനം ആദ്യ മണിക്കൂറില്‍ ന്യൂ ബോളിന്റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും മുതലെടുത്ത് വിക്കറ്റ് വീഴ്ത്താമെന്ന ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ക്രീസിലുറച്ചു നിന്നതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ മങ്ങി. ആദ്യ മണിക്കൂറില്‍ ബുമ്രയെ കരുതലോടെ നേരിട്ട ഇംഗ്‌സണ്ട് ഓപ്പണര്‍മാര്‍ റണ്ണടിക്കുന്നതിനെക്കാള്‍ വിക്കറ്റ് വീഴാതെ പിടിച്ചു നില്‍ക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ ബുമ്രയുടെ സ്‌പെല്‍ അവസാനിച്ച് പ്രസിദ്ധും ഷാര്‍ദ്ദുല്‍ താക്കൂറും പന്തെറിയാനെത്തിയതോടെ സ്‌കോറിംഗ് വേഗം കൂട്ടിയ ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ അടിവെച്ച് അടിവെച്ച് ലക്ഷ്യത്തോട് അടുക്കുകയാണ്. ബുമ്രക്കും ജഡേജക്കുമൊഴികെ ആര്‍ക്കും ഇംഗ്ലണ്ട് ഓപ്പണര്‍മാരെ പരീക്ഷിക്കാനുമായില്ല.

താരതമ്യേന ഭേദപ്പെട്ട റണ്‍റേറ്റോടെയാണ് ഇംഗ്‌ളണ്ട് മുന്നേറ്റം. ബെന്‍ ഡക്കറ്റ് അര്‍ദ്ധ സെഞ്ച്വറി നേടി. 68 പന്തുകളില്‍ നിന്നാണ് ഡക്കറ്റ് തന്റെ 14-ാമത് അര്‍ദ്ധ സെഞ്ച്വറി നേടിയത്. നിലവില്‍ 89 പന്തില്‍ ഡക്കറ്റ് 64 റണ്‍സ് നേടി, സാക് ക്രോളി 93 പന്തില്‍ 42 റണ്‍സും നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ക്ക് അവസരമൊന്നും നല്‍കാതെയാണ് ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ മുന്നേറുന്നത്. ആദ്യ സെഷനില്‍ വിക്കറ്റ് വീഴാതെ പിടിച്ചു നിന്നതോടെ അടുത്ത രണ്ട് സെഷനില്‍ തകര്‍ത്തടിച്ച് ലക്ഷ്യത്തിലെത്തുക എന്നതാവും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. അവസാന ദിവസവും മഴ പ്രവചനമുണ്ടെങ്കിലും ഇതുവരെ മത്സരത്തില്‍ മഴ വില്ലനായിട്ടില്ല.

ഇന്നലെ രണ്ടാം ഇന്നിംഗ്‌സില്‍ 364 റണ്‍സിന് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ചിരുന്നു. 31 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യ 471 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 465 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

നേരത്തെ ആറ് റണ്‍സ് മാത്രം ലീഡ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 364 റണ്‍സിന് ഓള്‍ഔട്ടായി. 333ന് നാല് എന്ന നിലയില്‍ നിന്ന് 31 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ വാലറ്റം പൂര്‍ണ പരാജയമായിരുന്നു.

ഒരൊറ്റ ഓവറില്‍ റണ്ണൊന്നും വഴങ്ങാതെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ജോഷ് ടംഗ് ആണ് ഇന്ത്യന്‍ മദ്ധ്യനിരയെ തകര്‍ത്തത്. 72 റണ്‍സ് വഴങ്ങിയാണ് ടംഗ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. ബ്രൈഡണ്‍ കാര്‍സ് 80 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ നേടി.ഇന്ത്യയ്ക്കായി ക്ഷമയോടെ കളിച്ച ഓപ്പണര്‍ കെ എല്‍ രാഹുല്‍ (137), രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് (118) എന്നിവരാണ് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. മറ്റൊരാളും 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തില്ല.

സമനില പിടിക്കാന്‍ മഴയെത്തുമോ?

അവസാന ദിനം ആരാധകര്‍ ഉറ്റുനോക്കുന്നത് ലീഡ്സിലെ കാലാവസ്ഥയാണ്. കളിയാരംഭിച്ചപ്പോള്‍ മഴമേഘങ്ങള്‍ നിറഞ്ഞ ആകാശമാണ് ലീഡ്സ് ഗ്രൗണ്ടിന് മുകളിലുള്ളത്. ചൊവ്വാഴ്ച ലീഡ്സില്‍ തണുപ്പും കാറ്റും നിറഞ്ഞ ദിവസമായിരിക്കുമെന്നാണ് അക്യുവെതറിന്റെ റിപ്പോര്‍ട്ട്. പകല്‍ സമയത്ത് മഴപെയ്യാനുള്ള സാധ്യത 84 ശതമാനമാണ്. ഇതോടെ മത്സരം തടസപ്പെടാനുള്ള സാധ്യതയും വര്‍ധിച്ചു.

ഇംഗ്ലണ്ട് സമയം രാവിലെ ഒമ്പതു മണിക്ക് (ഇന്ത്യന്‍ സമയം 1.30) ലീഡ്സില്‍ മഴ പെയ്യുമെന്നായിരുന്നു പ്രവചനമെങ്കിലും പെയ്തിരുന്നില്ല. ലീഡ്സ് സമയം 11 മണിക്കാണ് (ഇന്ത്യന്‍ സമയം 3.30) മത്സരം ആരംഭിക്കുന്നത്. ലീഡ്സ് സമയം ഉച്ചയ്ക്ക് രണ്ടു മണിയോടെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.