ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ്- പഞ്ചാബ് കിങ്‌സ് പോരാട്ടം തുടങ്ങി. ടോസ് നേടി പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു. സീസണിലെ ആദ്യ ജയമാണ് ചെന്നൈ സ്വന്തം തട്ടകത്തില്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ചെന്നൈയുടെ ഹോം ഗ്രൗണ്ടില്‍ മലയാളി താരം സഞ്ജു സാംസണ് മോശം തുടക്കമാണ് ലഭിച്ചത്. ഏഴ് റണ്‍സെടുത്ത സഞ്ജു പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ താരത്തിന് വേണ്ട രീതിയില്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

രാജസ്ഥനോട് തോറ്റ് തുടങ്ങിയ ചെന്നൈയ്ക്ക് ഇന്നത്തെ മത്സരത്തില്‍ വിജയിക്കേണ്ടത് ആവശ്യമാണ്. 2025 സീസണിന് മുന്‍പ് നടന്ന ലേലത്തില്‍ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ പഞ്ചാബിന് കഴിഞ്ഞിരുന്നു. ഇത് ടീമിന് ഗുണം ചെയ്തു എന്നാണ് വിലയിരുത്തല്‍. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് വിക്കറ്റിന് ആണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. കൂപ്പര്‍ കോണോലിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന്റെ വിജയത്തിലേക്ക് നയിച്ചത്. അതേ പ്രകടനം കോണോലി തുടരുമെന്നാണ് പ്രതീക്ഷ.

ചിദംബരം സ്റ്റേഡിയം ചെന്നൈയുടെ തട്ടകം ആണെങ്കിലും ഇവിടെ പഞ്ചാബിന് ആണ് ആധിപത്യം. കഴിഞ്ഞ മൂന്ന് തവണയും ഇരു ടീമുകളും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ വിജയം പഞ്ചാബിനൊപ്പം ആയിരുന്നു.

അതേസമയം, ചെന്നൈയ്ക്ക് ഈ മത്സരം നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മോശം ബാറ്റിങ് പ്രകടനമാണ് ചെന്നൈ താരങ്ങളില്‍ നിന്നുമുണ്ടായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം സഞ്ജു തന്നെ ഓപ്പണിങ് ഇറങ്ങി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.