മുംബൈ: ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് വേണ്ടിയാണ് കളിക്കുന്നത്. മുന്‍പ് മൂന്ന് സീസണുകള്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു താരത്തിന് വേണ്ടത്ര പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ ഒഴിവാക്കുക ആയിരുന്നു. ലേലത്തില്‍ 30 ലക്ഷം രൂപ നല്‍കിയാണ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് താരത്തെ സ്വന്തമാക്കിയത്.

എന്നാല്‍ ഈ സീസണില്‍ ലഖ്നൗ ടീമിന് വേണ്ടി ബൗള്‍ ഏറിയാന്‍ അര്‍ജുന് അവസരം ലഭിക്കില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ പറയുന്നത്. ലഖ്നൗ ടീമില്‍ ഇതിനകം തന്നെ മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍, ആവേഷ് ഖാന്‍, മുഹമ്മദ് ഷമി പോലുള്ള മുന്‍നിര ഫാസ്റ്റ് ബൗളര്‍മാര്‍ ഉണ്ട്. അതിനാല്‍ അദ്ദേഹത്തിന് പ്ലേയിങ് ഇലവനില്‍ ഇടം നേടുക വളരെ ബുദ്ധിമുട്ടാണ് എന്നായിരുന്നു അശ്വിന്റെ വാദം.

ഇതിനെതിരെ യുവരാജ് സിങിന്റെ പിതാവും അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പരിശീലകന്‍ കൂടിയായ യോഗ്രാജ് സിങ് വിമര്‍ശനവുമായി രംഗത്ത് എത്തി. ''അശ്വിന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. മറ്റൊരാളെക്കുറിച്ച് സംസാരിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദ അയാള്‍ക്കുണ്ടാകണം.


ഒരു താരത്തിന് അത് ചെയ്യാന്‍ കഴിയില്ല, ഇത് ചെയ്യാന്‍ കഴിയില്ല എന്ന് പറയാന്‍ നീയാരാണ്? അവന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനാണ് എന്നത് വേറെ കാര്യം. അവന്‍ ഒരു ബൗളര്‍ മാത്രമല്ല, അവന്റെ ബാറ്റിങ് പ്രകടനങ്ങള്‍ കണ്ടാല്‍ അശ്വിന്‍ ഞെട്ടും'' യോഗ്രാജ് സിങ് പറഞ്ഞു.