ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്ന് സഞ്ജുവിന്റെ രാജസ്ഥാന്‍ അക്‌സറിന്റെ ഡല്‍ഹിയെ നേരിടും. ഡല്‍ഹിയുടെ തട്ടകമായ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. രണ്ട് മലയാളിതാരങ്ങള്‍ നേര്‍ക്കു നേര്‍ എത്തുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. കഴിഞ്ഞ മത്സരത്തില്‍ തോറ്റ ഡല്‍ഹി ജയത്തിന്റെ പാതയിലേക്ക് തിരികെ വരാനായി ശ്രമിക്കുമ്പോള്‍ ആറ് കളികളില്‍ നിന്ന് രണ്ട് ജയം മാത്രമുള്ള രാജസ്ഥാന്‍ ശക്തമായ തിരിച്ചുവരവ് തന്നെയാണ് ലക്ഷ്യം വക്കുന്നത്.

മികച്ച് ഫോമില്‍ നില്‍ക്കുന്ന കരുണ്‍ നായര്‍ തന്നെയായിരിക്കും ഡല്‍ഹിയുടെ തുരുപ്പ് ചീട്ട്. ബൗളിങ്ങില്‍ അക്‌സറും കുല്‍ദീപും തിളങ്ങിയാല്‍ രാജസ്ഥാനെ കുറഞ്ഞ റണ്‍സില്‍ പിടിച്ച് കെട്ടാനാകും. രാഹുലും ഫോമിലേക്ക് തിരികെ എത്തിയതോടെ ഡല്‍ഹി ആത്മവിശ്വാസത്തിലാണ്. അതേസമയം, ബാറ്റിങ്ങില്‍ സ്ഥിരതയുള്ള ആരും ഇല്ലാത്തതാണ് രാജസ്ഥാന്റെ പ്രശ്‌നം. ഓപ്പണിങ്ങില്‍ സഞ്ജുവും ജയ്‌സ്വാളും തിളങ്ങിയില്ലെങ്കില്‍ കളി കൈവിട്ട അവസ്ഥയാണ്. റിയാന്‍ പരാഗും, ഹെറ്റ്മയറിനും ഫോം കണ്ടെത്താന്‍ ആകാത്തത് രാജസ്ഥാന് വലിയ തലവേദന തന്നെയാണ്.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഡല്‍ഹിക്കെതിരെ രാജസ്ഥാന്‍ 1514ന്റെ നേരിയ മുന്‍തൂക്കമുണ്ട്. അതേസമയം, മത്സരം നടക്കുന്ന ഡല്‍ഹിയിലെ സ്റ്റേഡിയത്തില്‍ ഒന്‍പതു മത്സരങ്ങളില്‍ ആറിലും ജയിക്കാനായത് ഡല്‍ഹിക്ക് ആത്മവിശ്വാസം നല്‍കും. ഡല്‍ഹി നിരയില്‍ ഫാഫ് ഡുപ്ലേസി ഇന്ന് തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല. ഡുപ്ലേസി കളിച്ചില്ലെങ്കില്‍ ജേക് ഫ്രേസര്‍ മക്ഗൂര്‍ക് വീണ്ടും ഓപ്പണറാകും. കഴിഞ്ഞ മത്സരത്തില്‍ ഇംപാക്ട് പ്ലെയറായി പരീക്ഷിച്ച കരുണ്‍ നായര്‍ ഇന്ന് ആദ്യ ഇലവനില്‍ എത്തിയേക്കും. രാജസ്ഥാന്‍ നിരയില്‍ ഡല്‍ഹിക്കെതിരെ മികച്ച റെക്കോര്‍ഡുള്ള പേസ് ബോളര്‍ സന്ദീപ് ശര്‍മയാകും പ്രധാന ആയുധം. 18 മത്സരങ്ങളില്‍നിന്ന് 20 വിക്കറ്റാണ് ഡല്‍ഹിക്കെതിരെ സന്ദീപിന്റെ സമ്പാദ്യം.