അഹമ്മദാബാദ്: ഐപിഎല്ലില്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ലഭിച്ചത് 20 കോടി രൂപ സമ്മാനത്തുക. രണ്ടാം സ്ഥാനത്തെത്തിയ പഞ്ചാബിന് 12.5 രൂപയും സമ്മാനത്തുകയായി ലഭിക്കും. 18ാം വര്‍ഷത്തിലാണ് ആര്‍സിബിയുടെ കിരീട വരള്‍ച്ചയ്ക്ക് വിരാമമായത്. ഫൈനലില്‍ അവര്‍ പഞ്ചാബിനെ 6 വീഴ്ത്തിയാണ് കന്നി കിരീട നേട്ടം ആഘോഷിച്ചത്.

മുംബൈ ഇന്ത്യന്‍സാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 7 കോടി രൂപ കിട്ടും. നാലാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിന് 6.5 കോടിയും കിട്ടും. മികച്ച പിച്ചിനുള്ള പുരസ്‌കാരം ഇത്തവണ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിനാണ്. സ്റ്റേഡിയം അധികൃതര്‍ക്ക് 50 ലക്ഷം രൂപ ലഭിക്കും. സീസണിലെ എല്ലാ വ്യക്തിഗത പുരസ്‌കാരങ്ങള്‍ക്കും 10 ലക്ഷം രൂപയാണ്. ഇതില്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരത്തിന്റെ സമ്മാനത്തുക മാത്രം 15 ലക്ഷം രൂപയാണ്.

ഗുജറാത്തിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സായ് സുദര്‍ശനാണ് എമര്‍ജിങ് താരം. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരത്തിനുള്ള ഓറഞ്ച് ക്യാപും സായിക്കാണ്. താരം സീസണില്‍ 759 റണ്‍സ് നേടി. കൂടുതല്‍ വിക്കറ്റെടുത്ത താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് ഗുജറാത്തിന്റെ തന്നെ പ്രസിദ്ധ് കൃഷ്ണയാണ്. താരം 25 വിക്കറ്റുകള്‍ സ്വന്തമാക്കി.

മോസ്റ്റ് വാല്യുബിള്‍ പ്ലെയറായി ഇന്ത്യയുടെ ടി20 ക്യാപ്റ്റനും മുംബൈ മുന്നേറ്റത്തിനു ഊര്‍ജമായി നില്‍ക്കുകയും ചെയ്ത സൂര്യകുമാര്‍ യാദവ് തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളില്‍ താരം രണ്ടാമതുണ്ട്. താരം 717 റണ്‍സെടുത്തു. രാജസ്ഥാന്റെ 14കാരന്‍ വൈഭവ് സൂര്യവംശിയാണ് സീസണിലെ മികച്ച സ്ട്രൈക്കര്‍ക്കുള്ള പുരസ്‌കാരം നേടിയത്.