ഹൈദരാബാദ്: അംപയര്‍ വിധിക്കും മുന്‍പെ സ്വയം ഔട്ട് വരിച്ച് കയറിപ്പോയ ഇഷാന്‍ കിഷന്റെ നടപടിയില്‍ വിമര്‍ശനം കടുക്കുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ മത്സരത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഇഷാന്‍ കിഷന്‍ അംപയറെ പോലും കുഴപ്പിച്ചത്.

വൈഡ് വിളിക്കാനൊരുങ്ങിയ അംപയര്‍ ഒടുവില്‍ ഔട്ടിനായി വിലരുയര്‍ത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സണ്‍റൈസേഴ്‌സിനായി മൂന്നാമനായി ക്രീസിലെത്തിയ ഇഷാന്‍, ദീപക് ചഹാറിന്റെ ഓവറിലെ ആദ്യ പന്തിലാണ് ഔട്ടാണെന്ന് കരുതി കയറിപ്പോയത്. ലെഗ് സൈഡിലൂടെ വന്ന പന്തില്‍ ബാറ്റുവെക്കാന്‍ ശ്രമിച്ച ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറിന് ക്യാച്ച് നല്‍കിയെന്ന ധാരണയിലാണ് സ്വയം നടന്നുപോയത്.

എന്നാല്‍, മുംബൈ താരങ്ങളാരും ഔട്ടിനായി അപ്പീല്‍ ചെയ്തുപോലുമില്ല. വൈഡ് വിളിക്കാന്‍ കൈ ഉയര്‍ത്തിയ അംപയര്‍ ഇഷാന്‍ കയറിപോയത് കണ്ട് കൈ നേരെ ഔട്ടിനായി ഉയര്‍ത്തുകയായിരുന്നു. സ്വയം ഔട്ട് വരിച്ച് അനാവശ്യമായ സത്യസന്ധതയാണ് ഇഷാന്‍ കാണിച്ചതെന്ന വിമര്‍ശനമാണ് മുന്‍താരങ്ങളെല്ലാം ഉയര്‍ത്തുന്നത്. കഴിഞ്ഞ സീസണ്‍ വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്ന ഇഷാന്‍ പഴയ ടീമിനോടുള്ള സ്‌നേഹം കാണിച്ചതാണെന്ന വിമര്‍ശനവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു.

മത്സരത്തില്‍, മുംബൈ ഏഴു വിക്കറ്റിന് വിജയിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ മുംബൈ 15.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 46 പന്തില്‍ മൂന്നു സിക്‌സും എട്ടു ഫോറുമടക്കം 70 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ജയം അനായാസമാക്കിയത്. 19 പന്തില്‍ 40 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു.