കാൺപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയത്തിനായി പൊരുതി ഇന്ത്യ. നാലാം ദിവസം കളി അവസാനിക്കുമ്പോൾ 26 റൺസ് പിന്നിലാണ് ബംഗ്ലാദേശ്. 26 ന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ എന്ന നിലയിലാണ് ബംഗ്ലാദേശ്. ഓപ്പണർ ഷദ്മാൻ ഇസ്‌ലാമ് (7) മൊമിനുൾ ഹഖ് (0) എന്നിവരാണ് ക്രീസിൽ. 10 റൺസ് നേടിയ സാക്കിർ ഹസ്സനെയും, 4 റൺസ് നേടിയ ഹസ്സൻ മഹ്മൂദിന്റെയും വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രണ്ട് വിക്കറ്റുകളും അശ്വിനാണ്. ബംഗ്ലാദേശിനെ കുറഞ്ഞ സ്‌കോറിൽ എറിഞ്ഞിട്ട് മത്സരം ജയിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അതെസമയം നാളെ ഓൾ ഔട്ട് ആകാതെ ക്രീസിൽ പിടിച്ച് നിന്ന് മത്സരം സമനിലയാക്കാനാവും ബംഗ്ളാദേശിന്റെ ശ്രമം.

ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് 233 റണ്‍സില്‍ പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. മഴമൂലം ആദ്യ ദിനം 35 ഓവര്‍ മാത്രം മത്സരം നടന്നപ്പോള്‍ രണ്ടാം ദിനവും മൂന്നാം ദിനവും പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ടി വന്നു. അതുകൊണ്ടുതന്നെ ശേഷിക്കുന്ന രണ്ട് ദിവസത്തിനുള്ളില്‍ വിജയത്തിലേക്കെത്താന്‍ ഇന്ത്യക്ക് കടന്നാക്രമിക്കേണ്ടത് അത്യാവശ്യമാണ്.

നേരത്തെ, 233 റണ്‍സിന് ബംഗ്ലാദേശിനെ ഒതുക്കിയതിനാല്‍ നാലാം ദിനം തന്നെ ഈ സ്‌കോര്‍ മറികടന്ന് ലീഡിലേക്കെത്തുകയെന്ന ലക്ഷ്യവുമായി ആക്രമിച്ച് കളിച്ച ഇന്ത്യ 285/ 9 എന്ന നിലയിൽ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 52 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടാനായി. യശസ്വി ജയ്‌സ്വാളും (51 പന്തില്‍ 72), കെ.എല്‍. രാഹുലും (43 പന്തില്‍ 68) ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചറി തികച്ചു.

രോഹിത് ശര്‍മ (11 പന്തില്‍ 23), ശുഭ്മന്‍ ഗില്‍ (36 പന്തില്‍ 39), ഋഷഭ് പന്ത് (11 പന്തില്‍ 9), വിരാട് കോലി (35 പന്തില്‍ 47), രവീന്ദ്ര ജഡേജ (13 പന്തില്‍ എട്ട്), അശ്വിന്‍ (ഒന്ന്), ആകാശ് ദീപ് (അഞ്ച് പന്തില്‍ 12) എന്നിവരാണ് ആദ്യ ഇന്നിങ്‌സില്‍ പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ട്വന്റി20 ക്രിക്കറ്റിനു സമാനമായ ബാറ്റിങ്ങാണു പുറത്തെടുത്തത് 10.1 ഓവറില്‍ സ്‌കോര്‍ 100 പിന്നിട്ടു. ടെസ്റ്റ് ചരിത്രത്തില്‍ അതിവേഗം 50 ഉം 100 ഉം സ്‌കോറുകള്‍ പിന്നിടുന്ന ടീമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യയുടെ പേരിലായി.

ഇന്ത്യന്‍ ഇന്നിങ്‌സിലെ ആദ്യ മൂന്ന് ഓവറില്‍ 51 റണ്‍സാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ബംഗ്ലദേശ് താരങ്ങള്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ കാന്‍പുര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തിലെ പിച്ചില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തായിരുന്നു യുവതാരം യശസ്വി ജയ്‌സ്വാളും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തുടക്കമിട്ടത്.

10.1 ഓവറിലാണ് കാന്‍പുരില്‍ ഇന്ത്യ 100 കടന്നത്. അതിവേഗത്തില്‍ 100 പിന്നിട്ട ഇന്ത്യ പഴങ്കഥയാക്കിയത് സ്വന്തം റെക്കോര്‍ഡ് തന്നെയാണ്. കഴിഞ്ഞ വര്‍ഷം പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ 12.2 ഓവറില്‍ 100 പിന്നിട്ടിരുന്നു. യശസ്വി ജയ്‌സ്വാളും രോഹിത് ശര്‍മയും ചേര്‍ന്ന് ആദ്യ മൂന്ന് ഓവറുകളില്‍ തന്നെ സ്‌കോര്‍ 51 കടത്തിയിരുന്നു. ഹസന്‍ മഹ്മൂദ് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നു പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറിയിലേക്കു പായിച്ച യശസ്വി ജയ്‌സ്വാളാണ് ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തിയത്. ഇന്നിങ്‌സില്‍ നേരിട്ട ആദ്യ രണ്ടു പന്തുകളും സിക്‌സര്‍ പായിച്ച് രോഹിത് കാന്‍പുരിലെ ആരാധകരെ കയ്യിലെടുത്തു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ ഖാലിദ് അഹമ്മദിനെ ലോങ് ഓണിനു മുകളിലൂടെ സിക്‌സര്‍ പറത്തിയ രോഹിത്, രണ്ടാം പന്തും ഗാലറിയിലെത്തിച്ചു.

11 പന്തുകളില്‍ 23 റണ്‍സെടുത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ പുറത്തായി. സ്‌കോര്‍ 55 ല്‍ നില്‍ക്കെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബോള്‍ഡാകുകയായിരുന്നു. ക്യാപ്റ്റനെ നഷ്ടമായെങ്കിലും ജയ്‌സ്വാള്‍ പിന്നോട്ടുപോയില്ല. 31 പന്തില്‍ ജയ്‌സ്വാള്‍ അര്‍ധ സെഞ്ചറി തികച്ചു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യന്‍ ഓപ്പണറുടെ വേഗതയേറിയ അര്‍ധ സെഞ്ചറിയാണിത്. 32 പന്തില്‍ അര്‍ധ സെഞ്ചറി തികച്ച വീരേന്ദര്‍ സേവാഗിന്റെ റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ തകര്‍ത്തത്. 51 പന്തുകള്‍ നേരിട്ട ജയ്‌സ്വാള്‍ 72 റണ്‍സെടുത്ത് പുറത്തായി. 12 ഫോറും രണ്ടു സിക്‌സും താരം ബൗണ്ടറി കടത്തി. ഹസന്‍ മഹ്മൂദിന്റെ പന്തില്‍ ജയ്‌സ്വാള്‍ ബോള്‍ഡാകുകയായിരുന്നു.

തകര്‍ത്തടിച്ച ശുഭ്മന്‍ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും വിക്കറ്റുകള്‍ ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ സ്വന്തമാക്കി. കെ.എല്‍. രാഹുലും വിരാട് കോലിയും ചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോര്‍ അനായാസം 200 പിന്നിട്ടു. സ്‌കോര്‍ 246 ല്‍ നില്‍ക്കെ ഷാക്കിബ് അല്‍ ഹസന്റെ പന്തില്‍ കോലി ബോള്‍ഡായി. രവീന്ദ്ര ജഡേജയ്ക്കും ആര്‍. അശ്വിനും തിളങ്ങാനായില്ല.കെ.എല്‍. രാഹുലിനെ മെഹ്ദി ഹസന്‍ മിറാസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റന്‍ ദാസ് ക്യാച്ചെടുത്തു പുറത്താക്കി. രണ്ടു സിക്‌സറുകള്‍ അടിച്ച ശേഷം ആകാശ് ദീപും മടങ്ങിയതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.