ബെംഗളൂരു: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ആറു വിക്കറ്റിന്റെ ജയം നേടിയശേഷം ഡല്‍ഹി താരം കെ എല്‍ രാഹുലിന്റെ സെലിബ്രേഷന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടക്കം തകര്‍ന്ന ഡല്‍ഹിയെ നാലാമനായി ക്രീസിലെത്തിയ കെ.എല്‍ രാഹുലിന്റെ അര്‍ധ സെഞ്ചുറിയാണ് രക്ഷിച്ചത്. 53 പന്തുകള്‍ നേരിട്ട രാഹുല്‍ 93 റണ്‍സുമായി പുറത്താകാതെ നിന്നു. ഡല്‍ഹിക്കായി വിജയറണ്‍ നേടിയ ശേഷമുള്ള രാഹുലിന്റെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ആ സെലിബ്രേഷന് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍.


യാഷ് ദയാലിനെ സിക്സറിന് തൂക്കി ടീമിനെ വിജയത്തിലെത്തിച്ചതിനു പിന്നാലെ നെഞ്ചില്‍ ഇടിച്ചാണ് രാഹുല്‍ ആഘോഷിച്ചത്. അതിന് ശേഷം ബാറ്റുകൊണ്ട് ഒരു കളം വരച്ച് ബാറ്റ് ആ കളത്തില്‍ കുത്തി ആഹ്‌ളാദപ്രകടനം നടത്തി. കന്നട ചിത്രം കാന്താരയാണ് ആ ആഘോഷപ്രകടനത്തിന് പിന്നിലെന്ന് കെ.എല്‍. രാഹുല്‍ വ്യക്തമാക്കി. ഡല്‍ഹി ക്യാപിറ്റല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുലിന്റെ പ്രതികരണം. 'എന്നെ സംബന്ധിച്ച് ഇത് ഏറെ പ്രത്യേകതയുള്ള സ്ഥലമാണ്. ആ സെലിബ്രേഷന്‍ എന്റെ ഇഷ്ട സിനിമകളിലൊന്നായ കാന്താരയില്‍ നിന്നുള്ളതാണ്. ഞാന്‍ വളര്‍ന്നുവന്ന ഈ മൈതാനവും സ്ഥലവും എന്റേതാണെന്നുള്ള ചെറിയ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.' - കെ.എല്‍. രാഹുല്‍ പറഞ്ഞു.


ഈ ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെയാണ്, എന്തുകൊണ്ടാണ് പതിവില്ലാത്ത വിധം അത്തരമൊരു ആഘോഷത്തിനു മുതിര്‍ന്നത് എന്ന് രാഹുല്‍ വിശദീകരിച്ചത്. മത്സരത്തിനുശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലാണ്, ഇത്തരമൊരു ആഘോഷത്തിന് തന്നെ പ്രേരിപ്പിച്ചത് തന്റെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നായ 'കാന്താര'യാണെന്ന രാഹുലിന്റെ വെളിപ്പെടുത്തല്‍. ഋഷഭ് ഷെട്ടിക്ക് ദേശീയ പുരസ്‌കാരം പോലും നേടിക്കൊടുത്ത ചിത്രം, മൊഴിമാറ്റി മലയാളത്തിലും റിലീസ് ചെയ്തിരുന്നു.

''ഇത് എന്റെ ഗ്രൗണ്ടാണ്. എന്റെ വീട്. മറ്റ് ആരേക്കാളും ഈ ഗ്രൗണ്ടിനെ എനിക്കറിയാം' മത്സരശേഷം സംസാരിക്കുമ്പോള്‍ രാഹുല്‍ പറഞ്ഞു. മത്സരശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് പങ്കുവച്ച വിഡിയോയിലാണ്, തന്റെ വൈറല്‍ ആഘോഷത്തിനു പിന്നിലെ 'കാന്താര സ്വാധീനം' രാഹുല്‍ തുറന്നുപറഞ്ഞത്.

''എന്നെ സംബന്ധിച്ച് വളരെ പ്രത്യേകതകളുള്ള സ്ഥലമാണിത്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിലൊന്നായ 'കാന്താര'യില്‍ നിന്നുള്ള ഒരു രംഗത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അത്തരമൊരു ആഘോഷത്തിന് തുനിഞ്ഞത്. അതായത്, ഈ ഗ്രൗണ്ടിലാണ്, ഈ വീട്ടിലാണ്, ഈ ടര്‍ഫിലാണ് ഞാന്‍ കളിച്ച് വളര്‍ന്നതെന്നും ഇത് എന്റെ സ്വന്തം ഇടമാണെന്നുമുള്ള ഒരു ചെറിയ ഓര്‍മപ്പെടുത്തല്‍' രാഹുലിന്റെ വാക്കുകള്‍.


കളിച്ചു വളര്‍ന്ന ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉജ്വല അര്‍ധ സെഞ്ചറിയുമായി കെ.എല്‍.രാഹുല്‍ ബാറ്റിങ്ങിന്റെ നെടുംതൂണായതോടെ (53 പന്തില്‍ 93 നോട്ടൗട്ട്), ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് 6 വിക്കറ്റ് ജയം കുറിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ബെംഗളൂരുവിനെ 163 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയ ഡല്‍ഹി 13 പന്തുകളും 6 വിക്കറ്റുകളും ബാക്കിനില്‍ക്കെ ജയമുറപ്പിച്ചു. സ്‌കോര്‍: ബെംഗളൂരു 20 ഓവറില്‍ 7ന് 163. ഡല്‍ഹി17.5 ഓവറില്‍ 4ന് 169. രാഹുലാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. പരാജയമറിയാതെ മുന്നേറുന്ന ഡല്‍ഹിയുടെ നാലാം ജയമാണിത്.

164 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിയെ വിറപ്പിച്ചാണ് ബെംഗളൂരു പേസര്‍മാര്‍ തുടങ്ങിയത്. രണ്ടാം ഓവറില്‍ ഫാഫ് ഡുപ്ലെസിയും (2) മൂന്നാം ഓവറില്‍ ജേക് ഫ്രേസര്‍ മക്ഗുര്‍ക്കും (7) പുറത്തായി. എന്നാല്‍ നാലാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ അഞ്ചില്‍നില്‍ക്കെ രാഹുലിന്റെ ക്യാച്ച് പാട്ടിദാറിന്റെ കയ്യില്‍നിന്നു വഴുതിപ്പോയത് വഴിത്തിരിവായി.

ബോളിങ്ങിന് അനുകൂലമായ പിച്ചില്‍ കരുതലോടെയായിരുന്നു രാഹുലിന്റെ തുടക്കം. ആദ്യ 29 പന്തില്‍ 29 റണ്‍സ് മാത്രം നേടിയ താരം 12ാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്കെതിരെ ഒരു സിക്‌സും ഫോറും നേടി ഫോമിലായി. 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 99 എന്ന നിലയിലായിരുന്ന ഡല്‍ഹിക്ക് അടുത്ത 6 ഓവറില്‍ 65 റണ്‍സായിരുന്നു ലക്ഷ്യം. ജോഷ് ഹെയ്‌സല്‍വുഡ് എറി?ഞ്ഞ 15ാം ഓവറില്‍ 22 റണ്‍സ് നേടിയ രാഹുല്‍ റണ്‍റേറ്റിന്റെ സമ്മര്‍ദം അകറ്റി ഡല്‍ഹിയുടെ ചേസിങ് സുഗമമാക്കി. അഞ്ചാം വിക്കറ്റില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സുമൊത്ത് (23 പന്തില്‍ 38 നോട്ടൗട്ട്) രാഹുല്‍ 55 പന്തില്‍ 111 റണ്‍സ് നേടി.

കാന്താര

ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാന ചെയ്ത ചിത്രമാണ് കാന്താര. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം.ഹൊംബൊയുടെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ഷെട്ടിയ്ക്കൊപ്പം സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.