ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാനില്ലെന്ന് കെ.എല്‍ രാഹുല്‍ വ്യക്തമാക്കിയതായി സൂചന. ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞ് നാട്ടിലെത്തിയ താരം ഉടനെ ടീമിനൊപ്പം ചേരും. ഡല്‍ഹി ഇതുവരെ നായകനെ പ്രഖ്യാപിച്ചിട്ടില്ല. പഞ്ചാബിലും ലക്‌നൗവിലും നായകനായിരുന്നു രാഹുല്‍ ഡല്‍ഹിയെ നയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം തള്ളുകയാണ് താരം.

താരത്തിന് പകരം ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങിയ അക്‌സര്‍ പട്ടേല്‍ ഡല്‍ഹിയുടെ ക്യാപ്റ്റനായേക്കും. 16.50 കോടി രൂപയ്ക്കാണ് അക്‌സര്‍ പട്ടേലിന് ഡല്‍ഹി നിലനിര്‍ത്തിയത്. കെ.എല്‍ രാഹുലിനെ 14 കോടിക്കുമാണ് ടീമിലെത്തിച്ചത്. ഒരു കളിക്കാരനെന്ന നിലയില്‍ ടീമിന് സംഭാവന നല്‍കാനാണ് താത്പ്പര്യമെന്നാണ് രാഹുല്‍ വ്യക്തമാക്കിയതെന്നാണ് സൂചന. സയിദ് മുഷ്താഖ് അലിയില്‍ ഗുജറാത്തിനെ നയിച്ചത് അക്‌സര്‍ പട്ടേലായിരുന്നു.

ഇന്‍ഡോ ഏഷ്യന്‍ ന്യുസ് സര്‍വീസ് ആണ് ക്യാപ്റ്റന്‍സി സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. 2020-24 വരെ രണ്ടു ടീമുകളെയാണ് രാഹുല്‍ നയിച്ചത്. 2020,21 ല്‍ പഞ്ചാബ് കിംഗ്‌സിനെയും 2023,24 സീസണില്‍ ലക്‌നൗവിനെയും നയിച്ചു. 2023ല്‍ പരിക്കു കാരണം പാതി സീസണ്‍ രാഹുലിന് നഷ്ടമായെങ്കിലും ടീം പ്ലേ ഓഫിലെത്തി. എന്നാല്‍ 24ല്‍ ഏഴാം സ്ഥാനത്തായിരുന്നു. 64 മത്സരങ്ങളില്‍ 31 വീതം തോല്‍വിയും ജയവുമാണുള്ളത്.