ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 471 ന് പുറത്ത്. രണ്ടാം ദിനം ഋഷഭ് പന്തിന്റെ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. നായകന്‍ ശുഭ്മാന്‍ ഗില്‍ 147 റണ്‍സെടുത്ത് പുറത്തായി.ആദ്യ ദിവസം യശസ്വി ജയ്സ്വാളും സെഞ്ചുറി നേടിയിരുന്നു. തോടെ ഒന്നാം ഇന്നിങ്ങസില്‍ മൂന്നുപേര്‍ ഇന്ത്യക്കായി ശതകം നേടി.ഇംഗ്ലണ്ടിനായി ജോഷ് ടംഗും ബെന്‍ സ്റ്റോക്സും നാലുവീതം വിക്കറ്റെടുത്തു.പന്ത് 134 റണ്‍സെടുത്ത് പുറത്തായപ്പോള്‍ 147 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

3593 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ സെഷനില്‍ 430-3 എന്ന മികച്ച നിലയിലായിരുന്നെങ്കിലും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പുറത്തായതിന് പിന്നാലെ 41 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ ഔട്ടായി.യശസ്വി ജയ്സ്വാളിനും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും പിന്നാലെ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തും സെഞ്ചുറി നേടിയതോടെ രണ്ടാം ദിനം കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന ഇന്ത്യയെ മൂടിക്കെട്ടിയ അന്തരീക്ഷം മുതലെടുത്ത ഇംഗ്ലീഷ് പേസര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. രണ്ടാം ദിനം കരുതലോടെ തുടങ്ങി തകര്‍ത്തടിച്ച റിഷഭ് പന്തും ഗില്ലും ചേര്‍ന്ന് ഇന്ത്യയെ 430-3 എന്ന മികച്ച നിലയിലെത്തിച്ചിരുന്നു.

എന്നാല്‍ ലഞ്ചിന് മുമ്പ് 147 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് വീണതോടെ ഇന്ത്യ തകര്‍ച്ചയിലായി.പിന്നാലെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറി.എട്ടുവര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ കരുണ്‍ നായര്‍ ഡക്കായി മടങ്ങി. ഋഷഭ് പന്ത്(134), ശാര്‍ദുല്‍ താക്കൂര്‍(1) എന്നിവരും മടങ്ങിയതോടെ ഇന്ത്യ 454-7 എന്ന നിലയിലായി. ഉച്ചഭക്ഷണം കഴിഞ്ഞ് കളി പുനരാരംഭിച്ചതിന് ശേഷം 17 റണ്‍സ് മാത്രമേ ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കകാനായുള്ളൂ.ജസ്പ്രീത് ബുംറ(0), രവീന്ദ്ര ജഡേജ(11), പ്രസിദ്ധ് കൃഷ്ണ(1) എന്നിവര്‍ കൂടി പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്സ് 471 ല്‍ അവസാനിച്ചു.ഏഴ് റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായത്.

ലഞ്ചിനുശേഷം ക്രീസിലെത്തിയ ഇന്ത്യക്ക് തുടക്കത്തിലെ ജസ്പ്രീത് ബുമ്രയെ(0) നഷ്ടമായി. പിന്നാലെ തകര്‍ത്തടിക്കാന്‍ നോക്കിയ രവീന്ദ്ര ജഡേജയെ(11) ജോഷ് ടങ് ബൗള്‍ഡാക്കി. പ്രസിദ്ധ് കൃഷ്ണയെ കൂടി ബൗള്‍ഡാക്കിയ ടങ് ഇന്ത്യയെ 471ല്‍ ഒതുത്തി. ഷൊയ്ബ് ബഷീറിനെ ഫോറും സിക്സും അടിച്ച് ഇന്ത്യയെ 400 കടത്തിയ റിഷഭ് പന്ത് ആണ് രണ്ടാം ദിനം കൂടുതല്‍ ആക്രമിച്ചു കളിച്ചത്. സെഞ്ചുറി നേടിയ യശസ്വി ജയ്സ്വാള്‍(101), കെ എല്‍ രാഹുല്‍(42), സായ് സുദര്‍ശന്‍(0) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ദിനം നഷ്ടമായത്.

ആദ്യദിനം ഇംഗ്ലണ്ടിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളും കെ.എല്‍. രാഹുലും നല്‍കിയത്. 15-ഓവറില്‍ ടീം 52-ലെത്തി. ഇംഗ്ലീഷ് ബൗളര്‍മാര്‍ മാറിമാറിയെറിഞ്ഞെങ്കിലും രാഹുലും ജയ്‌സ്വാളും പിടികൊടുത്തില്ല. ടീം സ്‌കോര്‍ 91-ല്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്.രാഹുലിനെ ബ്രൈഡന്‍ കാഴ്‌സെ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. 42 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

പിന്നാലെയിറങ്ങിയ സായ് സുദര്‍ശനും വേഗം മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. അരങ്ങേറ്റ മത്സരത്തില്‍ സായ് സുദര്‍ശന് റണ്ണൊന്നുമെടുക്കാനായില്ല. നാലുപന്ത് നേരിട്ട താരത്തെ സ്റ്റോക്‌സ് പുറത്താക്കി.മൂന്നാം വിക്കറ്റില്‍ യശ്സ്വി ജയ്സ്വാളും നായകന്‍ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ടീമിനെ കരകയറ്റുകയായിരുന്നു. ഇരുവരും സെഞ്ചുറി തികച്ചതോടെ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക് കുതിച്ചു. ടീം സ്‌കോര്‍ 221-ല്‍ നില്‍ക്കേയാണ് യശസ്വി ജയ്‌സ്വാളിനെ സ്റ്റോക്ക്‌സ് പുറത്താക്കുന്നത്. 159 പന്തില്‍ നിന്ന് 101 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെയിറങ്ങിയ ഉപനായകന്‍ ഋഷഭ് പന്തുമൊന്നിച്ച് ഗില്‍ സ്‌കോറുയര്‍ത്തി.