- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മലിനെ 'അസ്ഹറുദ്ദീനാക്കിയ' ചേട്ടന്മാരുടെ 'ക്രിക്കറ്റ് ഭ്രാന്ത്'; ക്രിക്കറ്റ് കുടുംബത്തിലെ എട്ടാമനെ കൊച്ചിയിലെ ഒന്നാമനാക്കി; സ്‌ട്രോക്ക് പ്ലെയറായും ഓപ്പണറായും ചുവടുറപ്പിച്ചു; സഞ്ജുവിന്റെ 'പകരക്കാരന്' വിക്കറ്റ് കീപ്പറായി; മുംബൈയെ അട്ടിമറിച്ച അന്നത്തെ അതിവേഗ സെഞ്ചുറി; ഇന്ന് ഗുജറാത്തിനെതിരെ സെമിയില്‍ കേരളത്തിന്റെ വന്മതിലായും കാസര്കോടുകാരന്
ഗുജറാത്തിനെതിരെ സെമിയില്‍ കേരളത്തിന്റെ വന്മതിലായും കാസര്കോടുകാരന്
അഹമ്മദബാദ്: മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന പേരുകേട്ടാല്‍ ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ഓടിവരിക ബാറ്റിങ്ങില്‍ കൈക്കുഴ കൊണ്ട് വിസ്മയം തീര്‍ത്ത മുന്‍ ഇന്ത്യന്‍ നായകനെയായിരുന്നുവെങ്കില്‍ യുവതലമുറയ്ക്ക് അത് കേരളത്തിന്റെ ക്രിക്കറ്റ് താരം കാസര്‍കോടുകാരനായ അസ്ഹറിന്റെ ചിത്രമായിരിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ അട്ടിമറിച്ച അന്നത്തെ അതിവേഗ സെഞ്ചുറികൊണ്ട് സ്റ്റാറായ കേരളത്തിന്റെ അസ്ഹറുദ്ദിനില്‍ നിന്നും രഞ്ജി ട്രോഫി സെമി ഫൈനലില്‍ മറ്റൊരു തിളക്കമാര്‍ന്ന ഇന്നിംഗ്‌സിനാണ് ഇന്ന് ആരാധകര്‍ സാക്ഷിയായത്.
ഗുജറാത്തിനെതിരായ സെമിയുടെ രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ നായകന്‍ സച്ചിന്‍ ബേബിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും ഒരറ്റത്ത് നങ്കൂരമിട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നിലയുറപ്പിക്കുകയും സല്‍മാന്‍ നിസാറിനെ ഒപ്പം കൂട്ടി പൊരുതുകയും ചെയ്തതോടെ കേരളത്തിന് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായി. വിക്കറ്റ് വീഴാതെ ഗുജറാത്തിന്റെ ആക്രമണത്തെ ചെറുത്ത അസ്ഹറുദ്ദീന്‍ സല്‍മാനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുമുയര്‍ത്തി. 175 പന്തില്‍ 13 ഫോറടക്കമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. രഞ്ജി ട്രോഫി സെമി ഫൈനലില്‍ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമാണ്.
അജ്മല്‍ എന്ന അസ്ഹറുദ്ദീന്‍
കോവിഡ് ഇടവേളയ്ക്ക് ശേഷം ഡൊമസ്റ്റിക് ക്രിക്കറ്റിലേക്ക് ഇന്ത്യ മടങ്ങി എത്തുന്ന സമയം. 2021 ജനുവരിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളില്‍ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന ഒരു പേരാണ് ഉയര്‍ന്ന് കേട്ടത്, മുഹമ്മദ് അസ്ഹറുദ്ദീന്‍.... കാസര്‍കോടുകാരനായ മുഹമ്മദ് അസ്ഹറുദ്ദീന്‍
ബി കെ മൊയ്തു- നഫീസ ദമ്പതികളുടെ എട്ടുമക്കളില്‍ ഏറ്റവും ഇളയവനാണ്. ക്രിക്കറ്റ് കുടുംബമാണ് അസ്ഹറിന്റേത് . എട്ടുപേരും ക്രിക്കറ്റ് കളിക്കും. പത്താം വയസിലാണ് അസ്ഹറുദ്ദീന്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയത്. കളിമികവ് താരത്തെ സംസ്ഥാന ടീമിലെത്തിച്ചു. രഞ്ജി ട്രോഫിയിലെ മികച്ച സ്‌ട്രോക്ക് പ്ലെയറായും ഓപ്പണറായും വളരുന്നതാണ് പിന്നീട് കണ്ടത്.
അജ്മല്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. സാക്ഷാല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ കടുത്ത ആരാധകനായ ചേട്ടന്മാരാണ് അജ്മലിനെ അസ്ഹറുദ്ദീനാക്കിയത്. 10ാം വയസ്സില്‍ തളങ്കര താസ് ക്ലബ്ബില്‍ ക്രിക്കറ്റ് കളി തുടങ്ങിയ അസ്ഹര്‍ 11ാം വയസ്സില്‍ അണ്ടര്‍ 13 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ അസ്ഹര്‍ പിന്നീട് ജില്ലാ ടീം ക്യാപ്റ്റനായി. പിന്നാലെ അണ്ടര്‍ 15 ടീമില്‍. അവിടേയും ക്യാപ്റ്റന്‍ സ്ഥാനം. ഇതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അസഹ്റിനെ നോട്ടമിട്ടു. അസോസിയേഷന്റെ അക്കാദമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അസ്ഹര്‍ ഒന്‍പതാം ക്ലാസില്‍ കോട്ടയം മുത്തോലിയിലെ കെസിഎ അക്കാദമിയില്‍ പരിശീലനം നേടി.
2013ല്‍ അണ്ടര്‍ 19 കേരള ടീമിലെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണെങ്കിലും സഞ്ജു സാംസണുള്ളത് കൊണ്ട് ബാറ്റ്സാമാനായി ടീമില്‍ തുടര്‍ന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരായ അതിവേഗ സെഞ്ചുറി പ്രകടനത്തോടെ ദേശീയ താരങ്ങളും മുന്‍ താരങ്ങളും അസഹ്റുദ്ദീനെ പ്രശംസിച്ച് രംഗത്തെത്തി. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സെടുത്ത അസ്ഹറുദ്ദീന്‍ പായിച്ചത് 11 സിക്‌സറുകളും ഒമ്പത് ഫോറുമായിരുന്നു. 37 പന്തില്‍ മൂന്നക്കം തികച്ച അസ്ഹറുദ്ദീന്‍ നേടിയത് ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ സെഞ്ച്വറിയാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി കൂടിയാണിത്.
തളങ്കരയിലെ ക്രിക്കറ്റ് കുടുംബം
കാസര്‍കോട് തളങ്കരയിലെ വീട്ടില്‍ എട്ട് മക്കളില്‍ ഇളയവനായി ജനനം. അച്ഛനും മൂത്ത സഹോദരങ്ങളും പഴയ ഇന്ത്യന്‍ ക്യാപ്ടന്‍ മുഹമ്മദ് അസറുദ്ദീന്റെ ഫാനായിരുന്നു. ചേട്ടന്മാരും അനുജനെ ക്രിക്കറ്റ് താരമാക്കണമെന്ന് ആഗ്രഹിച്ചു. കുട്ടിക്കാലത്ത് അസറുദ്ദീന്‍ ബാറ്റ് വീശുന്നത് കണ്ടതോടെ മോഹം സഫലമാകുമെന്ന് ആ വീട്ടുകാര്‍ മനസ്സില്‍ കണ്ടു. പിന്നെ കൊച്ചു മിടുക്കനിലെ ക്രിക്കറ്ററെ രാകി എടുക്കുന്ന തിരക്കിലായി ഈ കുടുംബം. അച്ഛനും ചേട്ടന്മാരും ആ കൊച്ചു മിടുക്കനെ കൊച്ചിയില്‍ എത്തിച്ചു. തേവരയിലെ ഗ്രൗണ്ടില്‍ അവന്‍ കളി തുടങ്ങി. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പര്‍. കൊച്ചിയിലെ ഗ്രൗണ്ടുകളില്‍ വിസ്മയം കാട്ടി മുബൈയില്‍. അവിടേയും അടിച്ചു തകര്‍ത്തു.
കുട്ടി ക്രിക്കറ്റില്‍ ഏതൊരു ഓപ്പണറും ചെയ്യുന്ന ശൈലി. പക്ഷേ അതൊരു വെറും കടന്നാക്രമണമായിരുന്നില്ല. അതിമനോഹരമായ ഓഫ് ഡ്രൈവും ലാറയെ അനുസ്മരിപ്പിക്കുന്ന ഫ്ളിക്കില്‍ ലെഗ് സൈഡിലെ സ്‌കിസും. പ്രതിഭയുണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന ഷോട്ടുകള്‍. കവറില്‍ നേടിയ ഓഫ് ഡ്രൈവ് ഓര്‍മ്മിപ്പിച്ചത് ലക്ഷ്മണിന്റേയും ദ്രാവിഡിന്റേയും ക്ലാസ് ഷോട്ടിനെ. പേരിലെ അസുറുദ്ദീന്റെ ആവനാഴിയിലെ ഫ്ളിക്ക് ഷോട്ടുകളും ഈ താരത്തിന്റെ ബാറ്റുകളില്‍ ഒളിഞ്ഞിരിക്കുന്നു. ഗ്രൗണ്ടിന്റെ ഏതറ്റത്തേക്കും പന്തിനെ പറപ്പിക്കാനുള്ള ടാലന്റും. ബാറ്റ്സ്മാന്‍ എന്നതില്‍ ഉപരി നല്ലൊരു വിക്കറ്റ് കീപ്പറുമാണ് അസറുദ്ദീന്‍. കൊച്ചിയിലെ കെസിഎയുടെ അക്കാദമിയിലേക്ക് ഈ പയ്യന്‍ എത്തിയത് ചെറുപ്രായത്തിലാണ്. അവിടെ കോച്ചായി ഉണ്ടായിരുന്നത് തിരുവനന്തപുരത്തുകാരന്‍ ബിജു മോനും.
അസറിന്റെ ടാലന്റിനെ വളര്‍ത്തിയത് ബിജു മോനായിരുന്നു. ചന്ദ്രശേഖര എന്ന കാസര്‍ഗോഡുകാരന്റെ തകര്‍പ്പനടികള്‍ കേരളത്തിന് ഒരുപാട് മികച്ച മുഹൂര്‍ത്തങ്ങളുണ്ടാക്കി. ചന്ദ്രശേഖരയുടെ പിന്‍ഗാമിയേയും ഷോട്ടുകള്‍ക്കാണ് കോച്ച് പ്രേരിപ്പിച്ചത്. മികച്ചൊരു അറ്റാക്കറായി അസര്‍മാറി. 16-ാം വയസ്സില്‍ കൊച്ചി ലീഗില്‍ കളിക്കാന്‍ ഇറങ്ങി. കൂടുതല്‍ റണ്‍സ് നേടുന്ന താരമായി അന്ന് മുതല്‍ ലീഗില്‍ ആ പയ്യന്‍ മാറി. അങ്ങനെ ചന്ദ്രശേഖരയുടെ പിന്‍ഗാമിയായി താന്‍ മാറുമെന്ന് കോച്ചിനെ അസര്‍ ഓര്‍മ്മിപ്പിച്ചു. പിന്നെ ജൂനിയര്‍ കേരളാ ടീമില്‍. തിരുവനന്തപുരത്തുകാരന്‍ രാജഗോപാലായിരുന്നു പരിശീലകന്‍. ജൂനിയര്‍ തലത്തിലെ പ്രകടനം അസറിനെ ശ്രദ്ധേയനാക്കി. അതിന് ശേഷം കേരളാ ടീമിലെ സാന്നിധ്യം.
കൊച്ചു സ്‌കോറുകള്‍ അതിവേഗം നേടി വിക്കറ്റ് വലിച്ചെറിയുന്ന പ്രതിഭ.. ഇതായിരുന്നു പിന്നീട് അസറിന് കിട്ടിയ വിശേഷണം. കേരളാ ടീമിലെ ഗ്രൂപ്പിസവും ശക്തമായ കാലം. ടിസി മാത്യുവിനെ പുറത്താക്കിയവരുടെ ഇടപെടല്‍ കളിക്കാരേയും ബാധിച്ചു. സച്ചിന്‍ ബേബിയെന്ന ക്യാപ്ടനെതിരെ കലാപമുയര്‍ന്നു. ഇതില്‍ അസറിന്റെ പേരും വലിച്ചിഴക്കപ്പെട്ടു. മുതിര്‍ന്ന താരങ്ങളായ റോഹന്‍ പ്രേമിനും റൈഫി വിന്‍സന്റ് ഗോമസിനുമൊപ്പം അസറും വില്ലനായി. വിലക്കും വന്നു. ഗോഡ് ഫാദര്‍മാരില്ലാത്ത അസറിന്റെ ക്രിക്കറ്റ് ജീവിതം പ്രതിസന്ധിയിലുമായി. എന്നാല്‍ അനന്തപത്മനാഭന്‍ എന്ന എക്കാലത്തേയും മികച്ച കേരളത്തിന്റെ ക്രിക്കറ്റര്‍ രക്ഷകനായി മാറി. വിവാദങ്ങളില്‍ ഇടനിലക്കാരനായി അനന്തേട്ടന്‍ എന്ന അനന്തപത്മനാഭന്‍ കളിക്കാര്‍ക്കൊപ്പം നിന്നു. താരങ്ങളെ പറഞ്ഞു മനസ്സിലാക്കി അച്ചടക്ക നടപടിയില്‍ നിന്ന് അനന്തന്‍ രക്ഷിച്ചെടുത്തു.
അന്ന് അതിവേഗ സെഞ്ചുറി, ഇന്ന് രക്ഷകന്റെ ഇന്നിംഗ്‌സ്
ഡൊമസ്റ്റിക് ക്രിക്കറ്റില്‍ മിനി ഇന്ത്യ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന മുംബൈ ടീമിനെ നിലം തൊടീക്കാതെ പറത്തി അന്ന് തലക്കെട്ടുകളില്‍ നിറയുകയായിരുന്നു ഈ കാസര്‍കോട് തളങ്കരക്കാരന്‍. അന്ന് സാക്ഷാല്‍ കപില്‍ ദേവിന്റെ നടരാജ് ഷോട്ട് വരെ മുഹമ്മദ് അസ്ഹറുദ്ദീനില്‍ നിന്ന് വന്നു. നാല് വര്‍ഷത്തിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2025 ഫെബ്രുവരി 18ന് ഇതേ മുഹമദ്ദ് അസ്ഹറുദ്ദീന്‍ കേരളത്തെ തോളിലേറ്റി മറ്റൊരു സെഞ്ചുറിയിലേക്ക് എത്തി. പക്ഷേ അന്നത്തെ മുഹമ്മദ് അസ്ഹറുദ്ദീനും ഇന്നത്തെ മുഹമ്മദ് അസ്ഹറുദ്ദീനും തമ്മില്‍ വലിയ മാറ്റമുണ്ട്.
രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന നേട്ടമാണ് ഗുജറാത്തിന് എതിരെ അഹമ്മദാബാദില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സ്വന്തമാക്കിയത്. ഏഴ് വര്‍ഷം മുന്‍പായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ മുഹമ്മദ് അസ്ഹറുദ്ദീന്റെ ആദ്യ സെഞ്ചുറി വന്നത്. മൂന്നാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങിയായിരുന്നു അത് ഇത്തവണ കേരളത്തിനായി നിര്‍ണായക ഘട്ടത്തില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ സെഞ്ചുറി നേടിയത് ആറാം നമ്പറില്‍ ബാറ്റിങ്ങിന് ഇറങ്ങി. തിളങ്ങി കളിക്കാനാവാതെ വന്നതോടെ കോവിഡ് ലോക്ക്‌ഡൌണില്‍ ലഭിച്ച ഇടവേളയുടെ സമയത്താണ് ഏത് ബാറ്റിങ് പൊസിഷനാണ് തനിക്ക് യോജിക്കുന്നത് എന്നതുള്‍പ്പെടെ അസ്ഹറുദ്ദീന്‍ കണ്ടെത്തിയത്.
പക്വതയുള്ള ഇന്നിംഗ്‌സ്
ഇന്ന് കേരളം ഗുജറാത്തിന് എതിരെ രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ നഷ്ടമായി. എന്നാല്‍ അതിലും അസ്ഹറുദ്ദീന്‍ കുലുങ്ങിയില്ല. ആഗ്രസീവ് ബ്രാന്‍ഡ് ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്ന, ക്രീസിലേക്ക് വന്നപാടെ ആദ്യ പന്ത് തന്നെ ബൌണ്ടറി കളിക്കാന്‍ ഇഷ്ടപ്പെടുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ 231 പന്തുകള്‍ തന്റെ ഇന്നിങ്‌സില്‍ നേരിട്ടപ്പോള്‍ അതില്‍ 164 പന്തുകളും ഡോട്ട് ബോളുകളായിരുന്നു. 120 എന്ന സ്‌കോറിലേക്ക് മുഹമ്മദ് അസ്ഹറുദ്ദീന്‍ എത്തി നില്‍ക്കുമ്പോള്‍ ഒരു സിക്‌സ് പോലും ഇതുവരെ താരത്തില്‍ നിന്ന് വന്നിട്ടില്ലെന്നും ഓര്‍ക്കണം. എന്നാല്‍ തന്റെ ഉള്ളിലെ ആഗ്രസീവ് ക്രിക്കറ്റ് സ്‌റ്റൈല്‍ അഹമ്മദാബാദിലും ഇടയ്ക്കിടെ അസ്ഹറുദ്ദീനില്‍ നിന്ന് വന്ന് പോയി. രവി ബിഷ്‌ണോയിയെ ഒരോവറില്‍ മൂന്ന് വട്ടം ബൌണ്ടറി കടത്തിയപ്പോള്‍ ഉള്‍പ്പെടെ.
ഇനി നമുക്ക് നാല് വര്‍ഷം മുന്‍പത്തെ മുഹമ്മദ് അസ്ഹറുദ്ദീനിലേക്ക് വരാം. സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമാണ് അസ്ഹറുദ്ദീന്‍. അതും ഒന്നൊന്നര സെഞ്ചുറി. 54 പന്തില്‍ നിന്നാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ അന്ന് 137 റണ്‍സ് വാരിക്കൂട്ടിയത്. അസ്ഹറുദ്ദീന്റെ ബാറ്റില്‍ നിന്ന് പറന്നത് ഒന്‍പത് ഫോറും 11 സിക്‌സും. ഒരു ഇന്ത്യന്‍ താരത്തിന്റെ ട്വന്റി20യിലെ വേഗമേറിയ മൂന്നാമത്തെ സെഞ്ചുറിയാണ് അവിടെ മുഹമ്മദ് അസ്ഹറുദ്ദീന്‍ തന്റെ പേരില്‍ ചേര്‍ത്തത്. അന്ന് വെടിക്കെട്ട് ബാറ്റിങ്ങിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചെത്തിയ അസ്ഹറുദ്ദീനെ ശ്രീശാന്ത് ഓടിവന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്താണ് സ്വീകരിച്ചത്.
കോഹ്ലിയാണ് മുഹമ്മദ് അസ്ഹറുദ്ദീന്റെ ആരാധനാപാത്രം. കോഹ്ലിയുടെ ബാറ്റിങ്ങും അഗ്രഷനുമാണ് മുഹമ്മദിന് ഏറെ ഇഷ്ടം. എന്നാല്‍ ക്രീസില്‍ താന്‍ കോഹ്ലിയില്‍ നിന്ന് നേരെ വിപരീതമാണ് എന്നാണ് നാല് വര്‍ഷം മുന്‍പ് സംസാരിക്കുമ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞിരുന്നത്. അഗ്രസീവ് ബാറ്റിങ് ആണ് എന്റെ ശൈലി. പ്രതിരോധിച്ച് കളിക്കാന്‍ ഇഷ്ടപ്പെടുന്ന കളിക്കാരന്‍ അല്ല ഞാന്‍. ഫസ്റ്റ് ബോളില്‍ ഔട്ട് ആവുമോ എന്നൊന്നും ഞാന്‍ നോക്കാറില്ല..
കേരളത്തിനായി അരങ്ങേറ്റം 2015ല്‍
2015ലാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചത്. 33 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അസ്ഹറുദ്ദീന്‍ 32.42 എന്ന ബാറ്റിങ് ശരാശരിയില്‍ സ്‌കോര്‍ ചെയ്തത് 1589 റണ്‍സ്. 65 ആണ് അസ്ഹറുദ്ദീന്റെ സ്‌ട്രൈക്ക്‌റേറ്റ്. രണ്ട് സെഞ്ചുറിയും 12 അര്‍ധ ശതകവും കരിയറില്‍ അസ്ഹറുദ്ദീന്‍ നേടി.
ഗുജറാത്തിന് എതിരെ സെമി ഫൈനലില്‍ സച്ചിന്‍ ബേബിക്കൊപ്പം നിന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ കണ്ടെത്തിയത്. സച്ചിന്‍ പുറത്താവുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 206-5. എന്നാല്‍ സെന്‍സിബിള്‍ ബാറ്റിങ് ആണ് പിന്നെ മുഹമ്മദ് അസ്ഹറുദ്ദീനില്‍ നിന്ന് വന്നത്. ജമ്മു കശ്മീരിന് എതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സല്‍മാന്‍ നിസാറിനൊപ്പം നിന്ന് കളി സമനിലയിലേക്ക് എത്തിച്ചത് പോലെ ഒന്ന്. അഗ്രസീവ് ബ്രാന്‍ഡ് കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരം ഇന്ന് ഗുജറാത്തിന് എതിരെ സെഞ്ചുറി നേടിയപ്പോള്‍ ഏറെ മാറിയിരിക്കുന്നു. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അസ്ഹറുദ്ദീനെ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഒരു മത്സരം പോലും കളിക്കാനായില്ല. രഞ്ജി സെമിയിലെ ഈ സെഞ്ചുറി കൂടുതല്‍ അവസരങ്ങള്‍ ഈ മുപ്പതുകാരന് മുന്‍പില്‍ തുറന്നിടുമെന്ന് പ്രതീക്ഷിക്കാം.