ഐപിഎല്‍ തുടങ്ങിയിട്ട് 18 സീസണുകള്‍ ആയിട്ടും ഇത് വരെയായി ഒരു കപ്പ് പോലും നേടാന്‍ സാധികാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഓരോ സീസണിലും മികച്ച പ്രകടനങ്ങള്‍ താരങ്ങള്‍ നടത്താറുണ്ടെങ്കിലും നോക്ക് ഔട്ട് മത്സരങ്ങളില്‍ കാലിടറി വീഴും. വര്‍ഷങ്ങളായി ഇതാണ് കാണപ്പെടാറുള്ളത്. വിരാട് കോഹ്ലി കപ്പില്‍ മുത്തമിടുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

വര്‍ഷങ്ങളായി ആര്‍സിബി ടീമിനോടൊപ്പം കളിച്ച താരമാണ് പേസ് ബോളര്‍ മുഹമ്മദ് സിറാജ്. എന്നാല്‍ ഇത്തവണ മെഗാ താരലേലത്തില്‍ താരത്തിനെ സ്വന്തമാക്കിയത് ഗുജറാത്ത് ടൈറ്റന്‍സായിരുന്നു. വിരാട് കൊഹ്ലിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുഹമ്മദ് സിറാജ്.

'' ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു വിടേണ്ടി വന്നത് വൈകാരികമായ അനുഭവമായിരുന്നു. എന്റെ കരിയറില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വിരാട് കോഹ്ലി ആ ആത്മ ബന്ധം അതുപോലെ തന്നെ തുടരും. 2018, 2019 വര്‍ഷങ്ങളില്‍, എന്റെ മോശം സമയങ്ങളില്‍ വിരാട് എന്നെ ഏറെ പിന്തുണച്ചു, എന്നെ ടീമില്‍ നിലനിര്‍ത്തി. റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം എന്റെ പ്രകടനം മെച്ചപ്പെട്ടു കരിയര്‍ ഗ്രാഫ് ഉയര്‍ന്നു. ഏപ്രില്‍ രണ്ടിന് ഗുജറാത്ത് ആര്‍സിബിയെ നേരിടും, ഞാന്‍ ആ മത്സരത്തിലേക്ക് നോക്കുന്നു,' സിറാജ് പറഞ്ഞു.

2017ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച സിറാജ് 208ലാണ് ആര്‍.സി.ബിയിലെത്തുന്നത്. ആര്‍.സി.ബിയില്‍ എട്ട് വര്‍ഷം കളിച്ച സിറാജ് 87 മത്സരത്തില്‍ നിന്നും 83 വിക്കറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ ഐ.പി.എല്‍ മെഗാലേലത്തിലാണ് സിറാജിനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. 12.25 കോടി രൂപയ്ക്കാണ് സിറാജ് ഗുജറാത്തില്‍ എത്തുന്നത്. ഇന്ത്യന്‍ യുവതാരം ശുഭ്മന്‍ ഗില്ലാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍. മാര്‍ച്ച് 25ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഗുജറാത്ത് പഞ്ചാബ് കിങ്‌സിനെ നേരിടും.