- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പിന്നിലേക്ക് മാറി നിൽക്കാൻ ഉദ്ദേശിക്കുന്നില്ല'; ഇന്ത്യയ്ക്ക് കൈ തരാൻ താൽപര്യമില്ലെങ്കിൽ പാക്കിസ്ഥാനും അത് ആഗ്രഹമില്ല; മുന്നോട്ടും ആ നയം തന്നെ തുടരുമെന്നും മുഹ്സിൻ നഖ്‌വി
ലഹോർ: ഇന്ത്യയുമായുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഹസ്തദാനം ചെയ്യുന്ന കാര്യത്തിൽ പാക്കിസ്ഥാന് പ്രത്യേക താൽപര്യമില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി), ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ചെയർമാൻ മുഹ്സിൻ നഖ്‌വി വ്യക്തമാക്കി. ഇന്ത്യ ഏത് നിലപാട് സ്വീകരിക്കുന്നുവോ അതിനനുസരിച്ചുള്ള സമീപനമായിരിക്കും പാക്കിസ്ഥാനും സ്വീകരിക്കുകയെന്ന് ലഹോറിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഏഷ്യാക്കപ്പ് പുരുഷ വിഭാഗം ട്വന്റി20 മൽസരം മുതലാണ് പഹൽഗാം സംഭവം മുൻനിർത്തി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ചു തുടങ്ങിയത്. പിന്നാലെ ഒക്ടോബറിൽ നടന്ന വനിതാ ലോകകപ്പിലും അണ്ടർ 19 പുരുഷ ഏഷ്യാക്കപ്പിലും റൈസിങ് സ്റ്റാർസ് ഏഷ്യാക്കപ്പിലുമെല്ലാം ഇന്ത്യൻ താരങ്ങൾ പാക്ക് താരങ്ങളുമായി ഹസ്തദാനം ചെയ്തിരുന്നില്ല.
"ഇന്ത്യയ്ക്ക് കൈ തരാൻ താൽപര്യമില്ലെങ്കിൽ നമുക്ക് മാത്രമായി പ്രത്യേക ആഗ്രഹമൊന്നുമില്ല. ഇന്ത്യ എന്ത് നിലപാട് സ്വീകരിക്കുന്നോ അതിന് തത്തുല്യ നിലപാടാകും പാക്കിസ്ഥാനും സ്വീകരിക്കുക. മുന്നോട്ടും ആ നയം തന്നെ തുടരും. ഇന്ത്യ ഒന്ന് ചെയ്യുമ്പോൾ പിന്നിലേക്ക് മാറി നിൽക്കാൻ ഞങ്ങളും ഉദ്ദേശിക്കുന്നില്ല, വഴങ്ങില്ല," നഖ്‌വി പറഞ്ഞു. ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്താൻ പാക്കിസ്ഥാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി ഇക്കാര്യം രണ്ട് തവണ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയം ക്രിക്കറ്റിൽ കലർത്താതിരിക്കുക എന്നതായിരുന്നു തുടക്കം മുതൽ പാക്കിസ്ഥാന്റെ നിലപാടെന്നും നഖ്‌വി വിശദീകരിച്ചു. അണ്ടർ 19 മൽസരങ്ങൾക്കിടെ ഇന്ത്യൻ താരങ്ങളിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായതായി പാക് ക്യാപ്റ്റൻ സർഫറാസ് അഹ്മദ് ആരോപിച്ചിരുന്നു. ഇന്ത്യൻ താരങ്ങൾ അതിവൈകാരികമായാണ് പ്രതികരിച്ചതെന്നും ധാർമികതയ്ക്ക് നിരക്കാത്ത അംഗവിക്ഷേപങ്ങൾ അവരിൽ നിന്നുണ്ടായെന്നും സർഫറാസ് പറഞ്ഞു. ഫൈനലിൽ ഇന്ത്യയ്ക്കെതിരെ 191 റൺസിന്റെ കൂറ്റൻ വിജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്.




