ഹൈദരാബാദ്:മുംബൈ ഇന്ത്യന്‍സിനെതിരെ തുടക്കത്തിലെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്.9 ഓവറില്‍ 37ന് അഞ്ച് എന്ന ദയനീയമായ നിലയില്‍ നിന്ന് ഹെയ്ന്റിച്ച് ക്ലാസന്‍ - അഭിനവ് മനോഹര്‍ സഖ്യത്തിന്റെ കൂട്ടുകെട്ടിന്റെ ചിറകിലേറി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് ആണ് ഹൈദരാബാദ് നേടിയത്. മുംബൈ പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍ എന്നിവരാണ് ഹൈദരാബാദിന്റെ മുന്‍നിരയെ തകര്‍ത്തത്.ക്ലാസന്‍ 44 പന്തുകളില്‍ 71 റണ്‍സ് അടിച്ചെടുത്തു.

സ്വന്തം തട്ടകത്തില്‍ 300 അടിക്കാന്‍ കച്ചകെട്ടിയിറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് പവര്‍പ്ലേയില്‍ നടുങ്ങിവിറച്ചു.13 റണ്‍സ് എടുക്കുന്നതിനിടെ സണ്‍റൈസേഴ്സ് ടോപ് ഫോറിനെ മുംബൈ പേസര്‍മാരായ ദീപക് ചാഹറും ട്രെന്‍ഡ് ബോള്‍ട്ടും കൂടാരം കയറ്റി. ഇന്നിംഗ്സിലെ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ട്രാവിസ് ഹെഡിനെ (4 പന്തില്‍ 0) വീഴ്ത്തി ബോള്‍ട്ടാണ് തുടക്കമിട്ടത്. മൂന്നാം ഓവറിലെ ഒന്നാം പന്തില്‍ ഇല്ലാത്ത വിക്കറ്റ് നല്‍കി ഇഷാന്‍ കിഷന്‍ (4 പന്തില്‍ 1) മടങ്ങി.ചാഹറിന്റെ പന്ത് ബാറ്റിലുരസാതെ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിയിട്ടും കിഷന്‍ റിവ്യൂ എടുത്തില്ല.

സണ്‍റൈസേഴ്സ് ഇന്നിംഗ്സിലെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു നാടകീയ സംഭവം.പേസര്‍ ദീപക് ചഹാറിന്റെ ആദ്യ പന്തില്‍ ഇഷാന്‍ കിഷന്റെ ലെഗ് സൈഡിലൂടെ പോയ പന്ത് വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കെള്‍ട്ടണിന്റെ കൈകളിലെത്തി.പന്ത് കിഷന്റെ ബാറ്റിലുരസി എന്ന് സംശയമുയര്‍ന്നു.എന്നിട്ടും ബൗളറും വിക്കറ്റ് കീപ്പറും കാര്യമായി അപ്പീല്‍ ചെയ്തില്ല.എങ്കിലും മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ശക്തമായ അപ്പീലിന് മുന്നില്‍ ഫീല്‍ഡ് അംപയര്‍ വിരലുകള്‍ ഉയര്‍ത്തി. റിവ്യൂവിന് പോലും നില്‍ക്കാതെ ഇഷാന്‍ കിഷന്‍ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു.

എന്നാല്‍ ഇത് വിക്കറ്റ് അല്ലായെന്ന് അള്‍ട്രാ എഡ്ജില്‍ തെളിഞ്ഞു.കിഷനെ കടന്നുപോകുമ്പോള്‍ പന്ത് ബാറ്റില്‍ ഉരസിയിരുന്നില്ല.നാല് പന്തുകള്‍ ക്രീസില്‍ നിന്ന ഇഷാന്‍ ഒരു റണ്ണേ നേടിയുള്ളൂ.പിന്നാലെ നാലാം ഓവറിലെ മൂന്നാം ബോളില്‍ അഭിഷേക് ശര്‍മ്മയെ (8 പന്തില്‍ 8) ബോള്‍ട്ട് മലയാളി താരം വിഗ്നേഷ് പുത്തൂരിന്റെ കൈകളില്‍ എത്തിച്ചു.അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെയും (6 പന്തില്‍ 2)ചാഹര്‍ പറഞ്ഞയച്ചു.പവര്‍പ്ലേയില്‍പ 24-4 എന്ന സ്‌കോറില്‍ സണ്‍റൈസേഴ്സ് ഇതോടെ തളയ്ക്കപ്പെട്ടു.ആറാമനായി ക്രീസിലെത്തിയ അനികേത് വര്‍മ്മയ്ക്കും തിളങ്ങാനായില്ല.14 പന്തില്‍ 12 എടുത്ത അനികേതിനെ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി.

ഇതോടെ അഭിനവ് മനോഹറിനെ ഇംപാക്ട് സബ്ബായി സണ്‍റൈസേഴ്സിന് ഇറക്കേണ്ടിവന്നു. ഒരറ്റത്ത് കാലുറപ്പിച്ച ക്ലാസന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചപ്പോഴും സണ്‍റൈസേഴ്സ് 100ലെത്തിയിരുന്നില്ല. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ 17-ാം ഓവറിലാണ് ഹെന്റിച്ച് ക്ലാസന്‍- അഭിനവ് മനോഹര്‍ സഖ്യം സണ്‍റൈസേഴ്സിനെ 100 കടത്തുന്നത്.19-ാം ഓവറിലെ അവസാന പന്തില്‍ ക്ലാസനെ (44 പന്തില്‍ 71) ബുമ്രയും, 20-ാം ഓവറിലെ നാലാം പന്തില്‍ അഭിനവിനെ (37 പന്തില്‍ 43) ബോള്‍ട്ടും പുറത്താക്കി.അഭിനവ് ഹിറ്റ് വിക്കറ്റാവുകയായിരുന്നു. അവസാന ബോളില്‍ പാറ്റ് കമ്മിന്‍സും(2 പന്തില്‍ 1) ബൗള്‍ഡായി.