ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ മൂന്നാം ട്വന്റി 20 മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുകയും കളിയിലെ താരമായി മാറുകയും ചെയ്തതോടെ ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജു കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച തുടക്കം ലഭിച്ചിട്ടും നിരാശപ്പെടുത്തിയ സഞ്ജു മൂന്നാം മത്സരത്തില്‍ 47 പന്തില്‍ 111 റണ്‍സാണ് അടിച്ചെടുത്തത്. എട്ട് സിക്സും 11 ഫോറും ഉള്‍പ്പെടുന്നായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. ഇന്ത്യയുടെ വിജയത്തില്‍ സഞ്ജുവിന്റെ ഇന്നിംഗ്സ് ഏറെ നിര്‍ണായകമായി.

സഞ്ജുവിന് എന്ത് ചെയ്യാനാകുമെന്ന് നന്നായി അറിയാമായിരുന്ന സൂര്യ നല്‍കിയ പിന്തുണയാണ് ഒരു മികച്ച ഇന്നിങ്സിലേക്ക് സഞ്ജുവിനെ നയിച്ചതെന്നു പറയാം. മൂന്നാം ഓവറില്‍ അഭിഷേക് ശര്‍മ മടങ്ങിയപ്പോള്‍ നന്നായി തുടങ്ങിയ സഞ്ജു അല്‍പം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍, സൂര്യ ക്രീസിലെത്തിയതോടെയാണ് സഞ്ജു തന്റെ യഥാര്‍ഥ മികവിലേക്ക് ഉയരുന്നത്. സഞ്ജു ഓരോ പന്തുകള്‍ നേരിടുമ്പോഴും സൂര്യ അടുത്തുവന്ന് കൃത്യമായ ഉപദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു. സമ്മര്‍ദമേതുമില്ലാതെ സൂര്യയും പതിവു ശൈലിയില്‍ സൂര്യയും ബാറ്റ് വീശിയതോടെ സഞ്ജുവിലെ സമ്മര്‍ദവും അകന്നു. പിന്നാലെ സ്റ്റേഡിയം കണ്ടത് സിക്സറുകളും ബൗണ്ടറികളും നിറഞ്ഞ ഇന്ത്യന്‍ ബാറ്റിങ് ഷോ.

മുസ്തഫുസുര്‍ റഹ്‌മാനെതിരേ ബാക്ക്ഫൂട്ടിലൂന്നി ഡീപ് എക്സ്ട്രാ കവറിന് മുകളിലൂടെ പറത്തിയ സിക്സറിലുണ്ടായിരുന്നു സഞ്ജുവിന്റെ ക്ലാസ്. തുടക്കം മുതല്‍ തന്നെ സൂര്യയും ഫുള്‍ ഫ്ളോയിലായതോടെ സഞ്ജുവിന് സമ്മര്‍ദമൊന്നുമില്ലാതെ വലിച്ചടിക്കാനായി. ഇരുവരും തമ്മില്‍ പിച്ചില്‍വെച്ചുള്ള അടുപ്പം കണ്ടപ്പോള്‍ വിരാട് കോലി - എ ബി ഡിവില്ലിയേഴ്സ് സഖ്യത്തെ ഓര്‍മ വരുന്നെന്നാണ് എക്സില്‍ ഒരാള്‍ കുറിച്ചത്.

ശ്രീലങ്കയ്ക്കെതിരേ ഇതിനു മുമ്പ് നടന്ന പരമ്പരയില്‍ രണ്ടു മത്സരങ്ങളില്‍ ഡക്കായി മടങ്ങിയ സഞ്ജു വിമര്‍ശനങ്ങള്‍ ഏറെ കേട്ടിരുന്നു. എന്നാല്‍ താരത്തെ മാറ്റിനിര്‍ത്താതെ ടീം മാനേജ്മെന്റും പരിശീലകനും ക്യാപ്റ്റന്‍ സൂര്യയും ഒപ്പം കൂട്ടിയതോടെ പിറന്നത് ഈ അടുത്ത കാലത്ത് ഒരു ഇന്ത്യന്‍ താരത്തില്‍ നിന്നുണ്ടായ ഏറ്റവും മികച്ച ബാറ്റിങ് വിരുന്നുകളിലൊന്നായിരുന്നു.

അടിച്ചടിച്ച് 90 പിന്നിട്ടപ്പോള്‍ ക്ഷമ കാണിച്ച് ആവശ്യത്തിന് സമയമെടുത്ത് ആ നേട്ടം സ്വന്തമാക്കണമെന്നും ഉപദേശിക്കുന്നുണ്ടായിരുന്നു സൂര്യ. ഒരുവില്‍ സെഞ്ചുറി തികച്ച ശേഷം സൂര്യയ്ക്ക് നേരെയുള്ള സഞ്ജുവിന്റെ ആ നോട്ടത്തിലുണ്ടായിരുന്നു തനിക്ക് നല്‍കിയ പിന്തുണയ്ക്കുള്ള സ്നേഹം മുഴുവന്‍. സഞ്ജു സെഞ്ചുറിയടിച്ചപ്പോള്‍ സൂര്യയുടെ മുഖത്തും അതേ ആഹ്‌ളാദമുണ്ടായിരുന്നു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഞ്ജു - സൂര്യ സഖ്യം 173 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടും പടുത്തുയര്‍ത്തി. മത്സരശേഷം സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിനും സൂര്യ കമന്റുമായി എത്തിയിരുന്നു.

മത്സരശേഷം സഞ്ജു തന്റെ ഇന്നിംഗ്സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തു. സഞ്ജുവിന്റെ വാക്കുകള്‍... ''ഡ്രസിംഗ് റൂമിലെ എനര്‍ജിയും സഹതാരങ്ങളുടെ പിന്തുണയും എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നു. നന്നായി ബാറ്റ് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. അവര്‍ക്കും ഏറെ സന്തോഷം. എനിക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമായി അറിയാം. എന്നാല്‍ അത് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ നിരാശനായിരുന്നു. എന്നാല്‍ ഇത്തവണ എനിക്ക് എന്റേതായ രീതിയില്‍ കളിക്കാന്‍ സാധിച്ചു. പരിചയസമ്പത്തുണ്ട് എനിക്ക്, നിരവധി മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിനാല്‍ സമ്മര്‍ദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് എനിക്കറിയാം. ഇതേ രീതിയില്‍ തുടരാന്‍ സാധിക്കണം. പരിശീലനം തുടരുകയാണ് ലക്ഷ്യം. എന്നില്‍ തന്നെ വിശ്വാസം വരണം.'' സഞ്ജു പറഞ്ഞു.

രാജ്യത്തിന് വേണ്ടി കളിക്കുന്നതിനെ കുറിച്ചും സഞ്ജു സംസാരിച്ചു. ''രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ വളരെ സമ്മര്‍ദത്തോടെയാണ് കളിക്കുന്നത്. എനിക്ക് മികച്ച പ്രകടനം നടത്താന്‍ ആഗ്രഹമുണ്ടായിരുന്നു. എന്റെ കഴിവ് കാണിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് അത് കഴിയുന്നത്ര തുടരാനാണ് ആഗ്രഹിച്ചത്. ഒരു സമയം ആ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എന്റെ ഷോട്ടുകള്‍ കളിക്കുന്നത് തുടരണമെന്നും ഞാന്‍ എന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു. ഡ്രസ്സിംഗ് റൂമും സഹതാരങ്ങളും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. എന്ത് പറയണമെന്ന് അറിയില്ല.'' താരം വ്യക്തമാക്കി.

തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ച് സഞ്ജു സംസാരിച്ചതിങ്ങനെ... ''കഴിഞ്ഞ പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ റണ്‍സെടുക്കാതെ പുറത്തായി. ഭാവി എന്താകുമെന്ന് അറിയാതെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ ഈ പരമ്പരയിലും ടീം മാനേജ്മെന്റ് എന്നെ പിന്തുണച്ചു. എന്റെ ക്യാപ്റ്റനും കോച്ചിനും ആശ്വസിക്കാന്‍ എന്തെങ്കിലും നല്‍കിയതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഒരോവറില്‍ കൂടുതല്‍ സിക്സുകള്‍ അടിക്കാന്‍ ശ്രമിക്കുന്നു. അതിനെ ഞാന്‍ പിന്തുടര്‍ന്നു. ഇന്ന് അതിന് സാധിച്ചു.'' സഞ്ജു മത്സരശേഷം പറഞ്ഞു.

മത്സരത്തില്‍ 133 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് നേടിയത്. സഞ്ജുവിന് പുറമെ സൂര്യ 75 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുക്കാനാണ് സാധിച്ചത്.