മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമിലും യാത്രകള്‍ക്കും ഉള്‍പ്പെടെ പെരുമാറ്റച്ചട്ടം കൊണ്ടുവന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇത്തവണ ഐപിഎലിലും ഒട്ടേറെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. കളിക്കാരുടെ വസ്ത്രധാരണത്തിന് ഉള്‍പ്പെടെ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിന്‍വാങ്ങുകയോ ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍ എന്തെങ്കിലും പ്രത്യേക സാഹചര്യം ഉണ്ടായാലോ ഇനി മുതല്‍ ഇളവുകളുണ്ടായിരിക്കും. പുതിയ സീസണിന് മുന്നോടിയായി ചില മാനദണ്ഡങ്ങളില്‍ അയവ് വരുത്താനൊരുങ്ങുകയാണ് ബിസിസിഐ.

ടീമുമായി കരാറിലേര്‍പ്പെട്ട വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കളിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായാല്‍ ഒരു താല്‍ക്കാലിക പകരക്കാരനുമായി കരാറിലേര്‍പ്പെടാന്‍ ഫ്രാഞ്ചൈസികള്‍ക്ക് കഴിയും. ഇതിനായി ബിസിസിഐയുടെ പ്രത്യേക അനുമതി ആവശ്യമായിരിക്കും. പരുക്ക് പറ്റുന്ന പശ്ചാത്തലത്തില്‍ താരം ശാരീരിക ക്ഷമത വീണ്ടെടുക്കുന്നതുവരെ മാത്രമായിരിക്കും താല്‍ക്കാലിക കരാറിന്റെ കാലാവധി. അല്ലാത്തപക്ഷം തിരികെ ടീമിനോപ്പം ചേരുന്നതുവരെയും.

ഒരുദീര്‍ഘകാല പകരക്കാരനെയാണ് ആവശ്യമെങ്കില്‍ ലേലത്തില്‍ ടീമുകളൊന്നും വാങ്ങിക്കാത്ത താരങ്ങളുടെ പട്ടികയില്‍ നിന്ന് തിരഞ്ഞെടുത്ത് കരാറില്‍ ഏര്‍പ്പെടാവുന്നതാണ്. പരുക്ക് മൂലം സീസണ്‍ നഷ്ടമാകുകയോ അല്ലെങ്കില്‍ ദേശീയ ടീമിനൊപ്പം ചേരേണ്ടി വരുന്ന സാഹചര്യത്തിലുമായിരിക്കും ഈ ഇളവ്. ന്യായമായ കാരണങ്ങള്‍ മൂലം ഒഴിവാകേണ്ടി വരികയാണെങ്കിലും ഇത്തരം കരാറുകള്‍ ഉപയോഗിച്ച് പകരക്കാരെ കണ്ടെത്താം.

പകരക്കാരനെ കണ്ടെത്തണമെങ്കിലും ചില നിബന്ധനകളുണ്ട്. ടീമിലെ താരത്തിന് സീസണിലെ 12-ാം ലീഗ് മത്സരത്തിന് മുന്‍പ് പരുക്ക് പറ്റുകയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകയോ ചെയ്യണം. താരം ഭാഗമായിട്ടുള്ള ദേശീയ ടീമിന്റെ ബോര്‍ഡിന്റേയും ബിസിസിഐ അംഗീകൃത ഡോക്ടറിന്റേയും സ്ഥിരീകരണം ഇതിന് ആവശ്യമാണ്.

ഇതിനുപുറമെ കരാറിലേര്‍പ്പെട്ട താരത്തിന് തന്റെ ദേശീയ ബോര്‍ഡില്‍ നിന്ന് ഐപിഎല്‍ കളിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തിലും ടീമുകള്‍ക്ക് പകരക്കാരെ കണ്ടെത്താം. പകരക്കാരനായി എത്തുന്ന താരത്തിന്റെ ശമ്പളത്തിന് പരിധിയുണ്ടാകും. സീസണ്‍ നഷ്ടമാകുന്ന താരത്തേക്കാള്‍ കൂടാന്‍ പാടില്ല. ഇതിനും ബിസിസിഐയുടെ അനുമതി ആവശ്യമാണ്.

കര്‍ശന നിയന്ത്രണങ്ങളാണ് ബിസിസിഐ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരിശീലനം നെറ്റ്‌സില്‍ മാത്രം

മത്സരത്തിനു മുന്‍പ് ടീമുകള്‍ക്ക് പരിശീലനം നടത്താന്‍ നെറ്റ്‌സിന് ഉള്ളില്‍ മാത്രമായിരിക്കും അനുമതി. നേരത്തെ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പരിശീലനം നടത്താനും പ്രധാന പിച്ച് ഒഴികെയുള്ള പിച്ചുകളില്‍ കളിക്കാനും ടീമുകള്‍ക്ക് അനുവാദമുണ്ടായിരന്നു. എന്നാല്‍ ഇത്തവണ പരിശീലനം നെറ്റ്‌സിന് ഉള്ളിലേക്ക് ചുരുക്കാന്‍ ബിസിസിഐ തീരുമാനിച്ചു.

വീട്ടുകാര്‍ക്ക് വിലക്ക്

ടീമുകളുടെ ഡ്രസിങ് റൂമില്‍ ഇത്തവണ താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ പ്രവേശനം അനുവദിക്കില്ല. മത്സരം കാണാന്‍ എത്തുന്ന താരങ്ങളുടെ ഭാര്യമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേകം ഒരുക്കിയ ഹോസ്പിറ്റാലിറ്റി ഏരിയയില്‍ ഇരിക്കാം. മത്സരത്തിനു മുന്‍പോ ശേഷമോ ഗ്രൗണ്ടിലേക്ക് ഇറങ്ങാനും ഇവര്‍ക്ക് അനുവാദമുണ്ടാകില്ല.

ടീം ബസില്‍ കളിക്കാര്‍ മാത്രം

സ്റ്റേഡിയത്തിലേക്കും തിരികെ ഹോട്ടലിലേക്കും പോകുന്ന ടീം ബസില്‍ കളിക്കാരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. ടീം ബസില്‍ അല്ലാതെ സ്വന്തം വാഹനത്തില്‍ ഗ്രൗണ്ടിലേക്ക് വരാന്‍ കളിക്കാരെ അനുവദിക്കില്ല. കളിക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് നേരത്തെ ടീം ബസില്‍ കയറാന്‍ അവസരമുണ്ടായിരുന്നു.

ബൗണ്ടറിയില്‍ ഇരിക്കുന്നതിന് നിയന്ത്രണം

ബൗണ്ടറി ലൈനിന് പുറത്ത്, പരസ്യ ബോര്‍ഡുകളോടു ചേര്‍ന്ന് റിസര്‍വ് താരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ഇരിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതുമൂലം ബോര്‍ഡുകള്‍ മറയുന്നതായി പരസ്യക്കാര്‍ പരാതി ഉന്നയിച്ചതോടെയാണ് പുതിയ തീരുമാനം.

സ്ലീവ്ലെസിന് വിലക്ക്

മത്സരശേഷമുള്ള സമ്മാനച്ചടങ്ങില്‍ കളിക്കാര്‍ സ്ലീവ്ലെസ് ടീ ഷര്‍ട്ടുകള്‍ അണിയുന്നതിന് ഇത്തവണ വിലക്കുണ്ട്. ഡ്രസിങ് റൂമിന് അകത്തിരിക്കുമ്പോള്‍ മാത്രമേ ഇനി സ്ലീവ്ലെസ് വസ്ത്രം ധരിക്കാന്‍ അനുവാദമുള്ളൂ. മാന്യമായ വസ്ത്രം ധരിച്ച് മാത്രം ഗ്രൗണ്ടില്‍ ഇറങ്ങണമെന്നാണ് പുതിയ നിര്‍ദേശം.