ഗുവാഹത്തി: ഐപിഎല്ലില്‍ സീസണിലെ ആദ്യ ജയം തേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം. രാജസ്ഥാന്‍ നായകന്‍ റിയാന്‍ പരാഗിന്റെ ഹോം ഗ്രൗണ്ട് കൂടിയാണിത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരു ടീമും ഇന്ന് ഗ്രൗണ്ടിലിറങ്ങുന്നത്. രാജസ്ഥാന്‍ ടീമില്‍ ഫസല്‍ഹഖ് ഫാറൂഖിക്ക് പകരം വാനിന്ദു ഹസരങ്ക പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ കൊല്‍ക്കത്ത ടീമില്‍ സുനില്‍ നരെയ്‌ന് പകരം മൊയീന്‍ അലി പ്ലേയിംഗ് ഇലവനിലെത്തി.

ആദ്യ മത്സരത്തില്‍ രാജസ്ഥാനും കൊല്‍ക്കത്തയും തോറ്റാണ് സീസണ്‍ തുടങ്ങിയത്. അതിനാല്‍ തന്നെ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ഇരു ടീമും ലക്ഷ്യമിടുന്നില്ല. സണ്‍റേസേഴ്‌സ് ഹൈദരാബാദിന്റെ റണ്‍മഴയിലാണ് രാജസ്ഥാന്‍ മുങ്ങിപ്പോയതെങ്കില്‍ ആര്‍സിബിയോടാണ് കൊല്‍ക്കത്ത ഉദ്ഘാടന പോരാട്ടത്തില്‍ അടിയറവ് പറഞ്ഞത്. ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും തല്ലിത്തകര്‍ത്ത ബൗളിംഗ് നിരയാണ് രാജസ്ഥാന്റെ ആശങ്ക. ഓരോ ഓവറിലും ശരാശരി 19 റണ്‍സ് വീതം വഴങ്ങിയ രാജസ്ഥാന്‍ ബൗളര്‍മാരില്‍ ജോഫ്ര ആര്‍ച്ചര്‍ മാത്രം വിട്ടുകൊടുത്തത് വിക്കറ്റില്ലാതെ 76 റണ്‍സ്. പരിക്ക് പൂര്‍ണമായി മാറാത്ത നായകന്‍ സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയറായാണ് ഇന്നുമിറങ്ങുന്നത്.

ഹൈദരാബാദിനെതിരെ അര്‍ധസെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജുവിനൊപ്പം യശസ്വീ ജയ്‌സ്വാള്‍ കൂടി ഫോമിലേക്കെത്തിയാല്‍ രാജസ്ഥാന്‍ പവപ്ലേയില്‍ തകര്‍ക്കും. മറുവശത്ത് ബാറ്റിംഗിലും ബൗളിംഗിലും പരിഹാരക്രിയകള്‍ ആവശ്യമുണ്ട് കൊല്‍ക്കത്തയ്ക്ക്. രഹനെയ്ക്കും നരെയ്‌നുമൊപ്പം ക്വിന്റണ്‍ ഡികോക്കും വെങ്കടേഷ് അയ്യരും റിങ്കു സിംഗും ക്രീസിലുറയ്ക്കണം. വരുണ്‍ ചക്രവര്‍ത്തിയടക്കമുളള ബൗളര്‍മാരും അവസരത്തിനൊത്തുയര്‍ന്നില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കിതയ്ക്കും. ഐപിഎല്‍ ബലാബലത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഏറ്റുമുട്ടിയ 30 മത്സരങ്ങളില്‍ ഇരുടീമിനും 14 ജയം വീതം. രണ്ട് മത്സരം ഉപേക്ഷിച്ചു.


രാജസ്ഥാന്‍ റോയല്‍സ് പ്ലേയിങ് ഇലവന്‍- സഞ്ജു സാംസണ്‍, യശസ്വി ജയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്മിയര്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ്പാണ്ഡെ, സന്ദീപ് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേയിങ് ഇലവന്‍- ക്വിന്റന്‍ ഡികോക്ക്, വെങ്കടേഷ് അയ്യര്‍, അജിന്‍ക്യ രഹാനെ, റിങ്കു സിങ്, മൊയീന്‍ അലി, ആന്ദ്രെ റസ്സല്‍, രമണ്‍ദീപ് സിങ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.