ജയ്പുര്‍: ഐപിഎല്ലില്‍ അരങ്ങേറ്റം അവിസ്മരണീയമാക്കി 14-കാരന്‍ വൈഭവ് സൂര്യവംശി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഇടംപിടിച്ച കൗമാര താരം ഐപിഎല്‍ കരിയറിലെ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് വരവ് അറിയിച്ചത്. ഷാര്‍ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്ത് എക്‌സ്ട്രാ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് വൈഭവ് തന്റെ ക്ലാസ് അറിയിച്ചത്. തൊട്ടടുത്ത ഓവറില്‍ ആവേശ് ഖാന് എതിരെ സിക്‌സറും ഫോറും പറത്തിയ കൗമാര താരം സഹ ഓപ്പണറായ യശ്വസി ജയ്‌സ്വാളിനെ പോലും ഞെട്ടിച്ചുകളഞ്ഞു.

പിന്നാലെ ആക്രമണം ഏറ്റെടുത്ത ജയ്‌സ്വാളും സിക്‌സറുകളും ഫോറുമായി കളം നിറഞ്ഞു. ഒരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 85 റണ്‍സ് എടുത്തു. വൈഭവിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 20 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 34 റണ്‍സ് എടുത്ത വൈഭവിനെ മാര്‍ക്രത്തിന്റെ പന്തില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ എട്ട് റണ്‍സ് എടുത്ത നിതീഷ് റാണയുടെ വിക്കറ്റും രാജസ്ഥാന് നഷ്ടമായി. ലഖ്‌നൗവിനെതിരെ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന രാജസ്ഥാന്‍ പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയിലാണ്.

പരിക്കേറ്റ നായകന്‍ സഞ്ജു സാംസണിന്റെ പകരക്കാരനായാണ് ഇംപാക്ട് പ്ലെയറായി വൈഭവ് സൂര്യവംശി ടീമില്‍ ഇടംപിടിച്ചത്. പരിക്ക് കാരണം ഇംപാക്റ്റ് പ്ലെയര്‍ പട്ടികയിലും സഞ്ജുവിന്റെ പേരുണ്ടായിരുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ്ങിനിടെ ഇടതു വാരിയെല്ലിന്റെ ഭാഗത്ത് വേദന അനുഭവപ്പെട്ട സഞ്ജു റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച റിയാന്‍ പരാഗാണ് ഈ മത്സരത്തില്‍ ടീമിനെ നയിക്കുന്നത്.

രാജസ്ഥാന്റെ ഇംപാക്റ്റ് പ്ലെയേഴ്സിന്റെ പട്ടികയില്‍ 14-കാരന്‍ വൈഭവ് സൂര്യവംശി ഇടംപിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.

14 വര്‍ഷവും 23 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് താരത്തിന്റെ അരങ്ങേറ്റം. 2011ല്‍ ജനിച്ച വൈഭവ്, 2008-ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതിന് ശേഷമാണ് ജനിച്ചത്. ടൂര്‍ണമെന്റ് ആരംഭിച്ചതിന് ശേഷം ജനിച്ച് ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും ഇതോടെ വൈഭവിന് സ്വന്തമായി. 2019-ല്‍ 16 വര്‍ഷവും 157 ദിവസവും പ്രായമുള്ളപ്പോള്‍ ആര്‍സിബിക്കായി അരങ്ങേറ്റം കുറിച്ച പ്രയാസ് റായ് ബര്‍മന്റെ പേരിലായിരുന്നു ഇതിനു മുമ്പ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്റെ റെക്കോഡ്.

കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ മെഗാ ലേലത്തില്‍, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ഇതോടെ ഐപിഎല്‍ കരാര്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു. 12 വര്‍ഷവും 284 ദിവസവും പ്രായമുള്ളപ്പോള്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച വൈഭവ്, രഞ്ജി ട്രോഫിയില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രവും (45 പന്തില്‍ 66), ആയുഷ് ബദോനിയും (34 പന്തില്‍ 50) അര്‍ധ സെഞ്ചറി തികച്ചു. 10 പന്തില്‍ 30 റണ്‍സെടുത്തു പുറത്താകാതെനിന്ന അബ്ദുല്‍ സമദിന്റെ ഇന്നിങ്‌സാണ് ലക്‌നൗവിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗവിന് അത്ര മികച്ച തുടക്കമല്ല ജയ്പൂരില്‍ ലഭിച്ചത്. നാലു റണ്‍സെടുത്തു മിച്ചല്‍ മാര്‍ഷ് പുറത്തായത് തുടക്കത്തില്‍ തന്നെ അവര്‍ക്കു തിരിച്ചടിയായി. ജോഫ്ര ആര്‍ച്ചറുടെ മൂന്നാം ഓവറില്‍ ഹെറ്റ്മിയര്‍ ക്യാച്ചെടുത്താണ് മാര്‍ഷിനെ മടക്കിയത്. വമ്പനടിക്കാരായ നിക്കോളാസ് പുരാനെ 11 റണ്‍സിന് സന്ദീപ് ശര്‍മ എല്‍ബിഡബ്ല്യു ആക്കിയത് ലക്‌നൗ റണ്ണൊഴുക്കിന്റെ വേഗം കുറച്ചു. മൂന്നു റണ്‍സ് മാത്രമെടുത്ത ലക്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്ത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി.

അപകടം മണത്ത ലക്‌നൗ മാര്‍ഷിനെ പിന്‍വലിച്ച് ആയുഷ് ബദോനിയെ ഇംപാക്ട് സബ്ബാക്കിയതോടെയാണ് ബാറ്റിങ്ങില്‍ മികച്ചൊരു കൂട്ടുകെട്ടുണ്ടായത്. മാര്‍ക്രവും ബദോനിയും ചേര്‍ന്ന് 11.3 ഓവറില്‍ ലക്‌നൗവിനെ 100 കടത്തി. മാര്‍ക്രമിനൊപ്പം ബദോനിയും അര്‍ധ സെഞ്ചറി നേടിയതോടെ ലക്‌നൗവിന് ആശ്വാസമായി. സ്‌കോര്‍ 130 ല്‍ നില്‍ക്കെ മാര്‍ക്രവും 143 ല്‍ ആയുഷ് ബദോനിയും പുറത്തായി മടങ്ങി. എന്നാല്‍ സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവര്‍ ഒരിക്കല്‍ കൂടി രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. 20ാം ഓവറില്‍ നാലു സിക്‌സുകളാണ് ഇന്ത്യന്‍ താരം അബ്ദുല്‍ സമദ് അടിച്ചുകൂട്ടിയത്. സന്ദീപിന്റെ അവസാന ആറു പന്തുകളില്‍ രാജസ്ഥാന്‍ വഴങ്ങിയത് 27 റണ്‍സ്.

നാലോവറുകള്‍ പന്തെറിഞ്ഞ സന്ദീപ് 55 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. വാനിന്ദു ഹസരംഗ രണ്ടും തുഷാര്‍ ദേശ്പാണ്ഡെ, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.