സിഡ്നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. ശ്രേയസ് ആശുപത്രി വിട്ടതായും താരം സുഖം പ്രാപിച്ചതില്‍ സന്തോഷമുണ്ടെന്നും ബിസിസിഐ മെഡിക്കല്‍ സംഘവും വിദഗ്ധ സംഘവും അറിയിച്ചതായി ഇന്ന് രാവിലെ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ശ്രേയസ് സിഡ്‌നിയില്‍ തന്നെ തുടരുമെന്നും സുഖം പ്രാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്ന സമയത്ത് അദ്ദേഹം മടങ്ങുമെന്നും ബിസിസിഐ അറിയിച്ചു.

പരിക്കേറ്റ ഉടന്‍ തന്നെ ഉചിതമായ ചികിത്സ നല്‍കിയതായും താരത്തിന്റെ നില തൃപ്തികരമാണെന്നും ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. സിഡ്‌നിയിലെയും ഇന്ത്യയിലെയും വിദഗ്ധര്‍ക്കൊപ്പം ബിസിസിഐയുടെ മെഡിക്കല്‍ സംഘവും നിലവിലെ അവസ്ഥയില്‍ തൃപ്തരാണ്. ഇന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. - ബിസിസിഐ വ്യക്തമാക്കി.

'ശ്രേയസിന് മികച്ച ചികിത്സ ഉറപ്പാക്കിയതിന് സിഡ്‌നിയിലെ ഡോ. കോറൂഷ് ഹഖിഖിക്കും അദ്ദേഹത്തിന്റെ സംഘത്തിനും, ഒപ്പം ഇന്ത്യയിലെ ഡോ. ദിന്‍ഷാ പര്‍ദിവാലയ്ക്കും ബിസിസിഐ നന്ദി അറിയിക്കുന്നു. തുടര്‍പരിശോധനകള്‍ക്കായി ശ്രേയസ് സിഡ്‌നിയില്‍ തുടരും. യാത്ര ചെയ്യാന്‍ സാധിക്കുന്ന ആരോഗ്യസ്ഥിതി കൈവന്നാല്‍ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.' - ബിസിസിഐ അറിയിച്ചു.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് താരം പരിക്കേറ്റ് മൈതാനം വിട്ടത്. ക്യാച്ചെടുക്കുന്നതിനിടെ വാരിയെല്ലിന് പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞ താരത്തെ ഉടന്‍ തന്നെ ഗ്രൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നു. പിന്നീട് തുടര്‍പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആന്തരിക രക്തസ്രാവം കണ്ടെത്തിയത്. സ്‌കാനിങ്ങിന് വിധേയനാക്കിയപ്പോള്‍ പ്ലീഹയ്ക്ക് പരിക്കേറ്റെന്നും മനസിലാകുകയായിരുന്നു. പിന്നാലെ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

ഓസ്‌ട്രേലിയയ്‌ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ശ്രേയസ് പങ്കെടുക്കുന്നില്ല. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പരമ്പര അയ്യര്‍ക്ക് നഷ്ടമാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര നവംബര്‍ 30-നാണ് ആരംഭിക്കുന്നത്. ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരേയും കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

'2025 ഒക്ടോബര്‍ 25-ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്, താരത്തിന്റെ പ്ലീഹയ്ക്ക് മുറിവേറ്റു, ആന്തരിക രക്തസ്രാവവും ഉണ്ടായി. പരിക്ക് ഉടനടി തിരിച്ചറിഞ്ഞു, ചികിത്സയ്ക്ക് പിന്നാലെ രക്തസ്രാവം ഉടന്‍ തന്നെ നിര്‍ത്തി. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.

സിഡ്‌നിയിലെയും ഇന്ത്യയിലെയും വിദഗ്ധരും ബിസിസിഐ മെഡിക്കല്‍ സംഘവും സന്തുഷ്ടരാണ്, ശ്രേയസ് സിഡ്‌നിയില്‍ തന്നെ തുടരും, യാത്ര ചെയ്യാന്‍ ആരോഗ്യ സ്ഥിതി അനുവസിക്കുമെന്ന് കണ്ടെത്തിയാല്‍ ഇന്ത്യയിലേക്ക് മടങ്ങും.'ശ്രേയസിന് മികച്ച ചികിത്സ ഉറപ്പാക്കിയതിന് മെഡിക്കല്‍ സംഘത്തെ നന്ദി അറിയിക്കുന്നതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.